ഉള്ളുറക്കത്തിൽ കാണുന്ന കനവുകൾ---

കെ. ജി ബാലകൃഷ്ണൻ 

1
ഈ നൂലാമാലയിൽ
ഒരു നിലാവിഴത്തുടിപ്പ്,
ഒരു ചിലമ്പൊലിയുടെ ലവം,
പൂത്തുമ്പിച്ചിറകനക്കം,
നിന്റെ ഒളിച്ചിരിപ്പിന്ന്
അറുതി.

ഇരുളിൽ,
എവിടെനിന്നൊ
ഒരു തൂവൊളിത്തുള്ളി
ഇറ്റുന്നത്.

ഈ ഇത്തിരിയുടെ
ഈറൻ വീർപ്പിൽ
തുടക്കമൊടുക്കം
കെട്ടുപിണഞ്ഞ്.

2.
നീളം വീതി ആഴം-
സമയമിഥ്യയുടെ
കാനൽജലത്തിൽ
ഇന്നലെ ഇന്ന് നാളെ
തുടർച്ചയുടെ ജാലപ്പെരുക്കം;
നിൻറെ പുല്ലാംകുഴല് വിളി,
തിര, ഈണം.



3.
കാതിന്ന്
അപ്പുറം, ഇപ്പുറം,
മറുപുറം
അറിയാത്താളം;
ലയത്തിൻ മിനുമിനുപ്പ് 
എൻറെ ഭ്രമം.
4. 
എൻറെ കണ്ണ് വെളിച്ചം
കുഞ്ഞുവെട്ടം-
വിധിയുടെ കാവൽപ്പുര;
ഇരുളിൻറെ ഉറക്കമിളപ്പ്-
കിങ്കരൻറെ ജാഗ്രത;
നിമിഷം
വെടീയൊച്ചക്ക്
കാതോർത്ത്.

നാളെ,ഉദയം
അന്യമെന്ന് മനസ്സ്.
എങ്കിലും
ഒരു തുടി കൂടി 
ഒരു മിഴി കൂടി
നീലവാനപ്പൊലിമ
നിറപ്പിറവിയുടെ നേർമ്മ
എനിക്ക് നുകരണം.

5.
ഉള്ളുറക്കത്തിൽ
കാണുന്ന കനവുകൾ
ഓർക്കാനാവുന്നില്ല;
അല്ലെങ്കിൽ,
ഞാനത് നിൻറെ കാതിൽ,
മന്ത്രിക്കുമായിരുന്നു!

6.
കരിമ്പൂച്ച
എലിയെപ്പിടിക്കാൻ
അഞ്ചറിവും
ഒരേയൊരൊന്നിൽ
കൂർപ്പിച്ച്.

7.

ഞാനെൻറെ ഗതികേടിൻറെ
കഥകഴിക്കാൻ ഞൊടിപാർത്ത്.
അളവുകോലിൻറെ 
പൊരുളെഴായ്മ,
കാണലിൻറെ തൂക്കക്കുറവ്
എൻറെ വിമ്മിട്ടം;
ഞാൻ ശ്വസിക്കുന്നു
ഈ മലിനവായു.
============