നാടകത്തിന്റെ പാഠശാല


കാവാലം നാരായണപ്പണിക്കർ
( അന്തരിച്ച നടന്‍ പി.കെ. വേണുക്കുട്ടന്‍നായരെ പറ്റി  എഴുതുന്നു.)
നാടകം എന്തെന്നു പഠിക്കാനുള്ള സർവകലാശാലയായിരുന്നു
വേണുക്കുട്ടൻ നായർ.രചന,അഭിനയം,സംവിധാനം തുടങ്ങി
നാടകങ്ങളുടെ എല്ലാ മേഖലകളെ പ്പറ്റിയും ഗ്രാഹ്യമുണ്ടായിരുന്നതിനാൽ നാടകം പഠിക്കാനായി മറ്റൊരിടം അന്വേഷിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ മറ്റാർക്കുമില്ലാത്തത്ര ശിഷ്യസമ്പത്തിനു ഉടമയായിരുന്നു അദ്ദേഹം.

എന്റെ നാടകസങ്കല്പ്പവുമായി ഏറെ വ്യത്യാസമുണ്ട്‌ വേണുക്കുട്ടൻ നായരുടെ നാടകങ്ങൾക്ക്.1976 മുതലുള്ള എന്റെ നാടകങ്ങളുടെ ചരിത്രപരത പഠിക്കണമെന്ന ഏറെ  നാളത്തെ ആഗ്രഹം പൂർത്തിയാക്കാതെയാണ്‌ വേണുക്കുട്ടൻ നായർ വിടപറഞ്ഞിരിക്കുന്നത്‌. അത്‌ എന്നിലുണ്ടാക്കിയ നഷ്ടം ചില്ലറയല്ല. ഒന്നിച്ചിരിക്കാൻ സമയം കണ്ടെത്താൻ കഴിയാത്തതുകൊണ്ടു മാത്രമാണ്‌ വേണുക്കുട്ടന്നായരുടേയും അതിലുപരി എന്റേയും ആഗ്രഹങ്ങൾ പൂർത്തിയാകാതെ പോയത്‌. 
വേണുക്കുട്ടന്‍നായര്‍ 
ബൌദ്ധികതലത്തിലും ഏറെ നിലവാരം പുലർത്തിയ നാടകങ്ങളായിരുന്നു വേണുക്കുട്ടൻ നായരുടേത്‌. കൂത്താട്ടുകുളത്തും, മറ്റുമുള്ള കളരിക്യാമ്പുകളിൽ നിന്നുള്ള ഊർജ്ജം സന്നിവേശിപ്പിച്ചാണ്‌ വേണു നാടകങ്ങൾ തയ്യാറാക്കിയിരുന്നത്‌. എന്നെ സംബന്ധിച്ച്‌ ഈ രീതി അന്യമായിരുന്നു. ശങ്കരപ്പിള്ളയുടെ പാരമ്പര്യത്തിന്റെ പിന്തുടർച്ചയെന്ന്‌ ഒരു വേള വേണമെങ്കിൽ പറയാം. സി.എൻ.ശ്രീകണ്ഠൻ നായരുടെ ‘സാകേത’ത്തിൽ ടി.ആർ. സുകുമാരൻ നായർ അവതരിപ്പിച്ച ദശരഥവേഷം വേണുക്കുട്ടൻ നായരുടെ കൈകളിൽ എത്തിയപ്പോൾ അതിനു വന്ന മാറ്റം എല്ലാവരേയും അതിശയിപ്പിച്ചതാണ്‌. മികച്ച നടനേ മികച്ച സംവിധായകനാവാൻ കഴിയൂ എന്ന തത്വം അന്വർഥമാക്കുന്നതായിരുന്നു വേണുവിന്റെ ജീവിതം.നാടകക്കാരൻ എന്നതിലുപരി നല്ല മനുഷ്യനായിരുന്നു അദ്ദേഹം. ആർക്കും വന്നുചേരാവുന്ന സാഹചര്യമാണ്‌ ജീവിതത്തിന്റെ അവസാനകാലങ്ങളിൽ അദ്ദേഹത്തിനുണ്ടായത്‌.

നാടകം എന്നത്‌ ആവേശമായിരുന്ന കാലത്തെ പ്രതിനിധിയാണ്‌ വേണുക്കുട്ടൻ നായർ. ജീവിതത്തിൽ എന്തെല്ലാം തിരിച്ചടികള്‍  ഉണ്ടായാലും ആ കാലത്തെ പ്രാതിനിധ്യം തന്നെ അദ്ദേഹത്തിന്റെ ജീവിതം സാർത്ഥകമാക്കാൻ പോന്നതാണ്‌.


(മനോരമ പത്രത്തിനോട് കടപ്പാട്‌)