ഹരിജനങ്ങളുടെ പാട്ട്‌

വൈലോപ്പിള്ളി

                             1
പിഴപൊറുക്കണേ,ഞങ്ങളറിഞ്ഞീല,
പഴയപോലിതാ ബാപ്പുവിൻ ജന്മനാൾ
അറിവതെന്തുതാൻ-അന്ധമാം കൂരിരുൾ
പിറവി തന്നൊരീ ഞങ്ങളധഃകൃതർ?
ചിത ചിരിയ്ക്കവേ കണ്ടീല പൊൻകതിർ
ചിതറി വന്നൊരിജ്ജന്മതാരത്തിനെ
വെറുതെയല്ലെങ്കി,ലാണ്ടിൻ പരപ്പിലീ-
യൊരു പിറന്നാൾവിളക്കിൻ ചെറുതിരി
മഹിമയുള്ളവർ മണ്ണടിഞ്ഞന്നുതൊ-
ട്ടഖിലനാൾകളും തന്തിരുനാളുകൾ!
                               2

നഗരിചെന്നെതിരേല്ക്കുന്നു,കുഗ്രാമ-
മകമലിഞ്ഞലിച്ചോർക്കുന്നിതിദ്ദിനം

പതുപതുത്തുള്ള കൈയുകൾ വെള്ളനൂൽ
ക്കതിരുനൂല്പ്പൂ-ചിലന്തികൾ കൂടിയും!
അറ കുമിയ്ക്കുവോരന്നം കൊടുക്കുന്നു
ചെറിയ കുമ്പിളിൽ; പാല പൂ തൂകുന്നു!
വെളികലീല്ക്കൂട്ട,മാഘോഷയാത്രകൾ
പലവഴി,പെരുംചങ്ങല പോലവേ
പെരിയവർക്കറിവേറുമേ, ബാപ്പുവിൻ
പിറവിനാളിൻ പൊലിമ കൊണ്ടാടുവാൻ
അറിവതെന്തുതാ,നന്ധമാം കൂരിരുൾ
പിറവി തന്നൊരീ ഞങ്ങളധഃകൃതർ?
വിടുപണികളാൽ ഞങ്ങളോർമ്മിയ്ക്കട്ടെ
വിനകൾ മാർജ്ജനം ചെയ്തൊരാത്തോട്ടിയെ

                                 3

ഉടൽ തര്യ്ക്കുന്നിതോർക്കുമ്പോ,ഴാരിലു-
മുപരി ഞങ്ങളെ സ്നേഹിച്ചു ബാപ്പുജി
അരിയ നാടിതു നാട്ടുകാർക്കേകുവാ-
നരചനോടു വീറോടു പോരാടിയോൻ
പെരുവഴികളിൽ പിച്ചയിരന്നീലേ
ചെറുതു ഞങ്ങൾതൻ ജീവൻ കുളിർക്കുവാൻ?
പൊരുളറിഞ്ഞവർ ബുദ്ധനായ് കൃസ്തുവായ്
തിരുനബിയായ് പുകഴ്ത്തുമാപ്പുണ്യവാൻ
ഉയിരുണരാൻ പടിപ്പിച്ചു ഞങ്ങളെ-
യുടയതമ്പുരാൻ തൻ തിരുനാമങ്ങൾ
ഹരിജനങ്ങളായ്,ഞങ്ങളെക്കണ്ട ത-
ന്നരിമയെ,ങീയിളിമ‘യെങ്ങോർക്കിൽ?

                            4
പകലൊടുങ്ങുന്നു, പാഴ്നാളിൽ നീളുന്നൂ
പഴയദില്ലി തൻ പാർശ്വഭാഗങ്ങളിൽ
കരൾ നിനയ്ക്കയാണിന്നേര,മാഢ്യർതൻ
കനിവിരുന്നുകളുൺനുവാൻ നില്ക്കാതെ

ഇവിടെ ഞങ്ങളീ’ഭംഗികൾ‘മേവിടു-
മിടമണഞ്ഞിടും നാട്ടിന്നിടയനെ
കുറിയമുണ്ടുടു,ത്താവലംകൈയിലെ
പ്പെരുവടിയൂന്നി,പ്പുഞ്ചിരിതൂകിയും,
പകൽ പണികഴിഞ്ഞെത്തിടും ഞങ്ങൾ തൻ
പഴവനെപ്പോലണയും ദയാർദ്രനെ
(മിഴിയടഞ്ഞവർതൻ പടമെങ്ങിനെ
മിഴിവു തേറ്റുന്നതോർമ്മ തൻ തൂമയാൽ)
ചിരികളികൾ,കരിങ്കിളിപോലെഴും
ചെറിയ കുഞ്ഞുങ്ങൾക്ക,മ്മമാർക്കൊക്കെയും
നിറുകയിങ്കലനുഗ്രഹക്കൈനഖ-
നിറനിലാവു, ഞങ്ങൾക്കുപദേശവും,
കരുതിവന്നോരതിഥിയെല്ലാർക്കുമേ
കനിവമൃതിനാൽ സല്ക്കാരമേകുവോൻ!
കഴലിണകൾ പതിഞ്ഞൊരാ മുറ്റത്തി-
ലഴകിൽ മെത്തീ വിശുദ്ധിപ്പിറാവുകൾ
വരമൊഴികൾ പൊഴിഞ്ഞൊരാക്കൂരയിൽ
നിറയെമിന്നീയറിവിൻ വിളക്കുകൾ
പരമവിടുത്തെയോമല്ക്കിടാത്തിയാ-
മരിയ ചർക്ക,യെളിയോർക്കുടുക്കുവാൻ
അവിരതം സ്വച്ഛനൂലുളവാക്കവേ
അവിടെ വാർന്നിതൈശ്വര്യസംഗീതികൾ
അയലിലോരികൾ കൂക്കിവിളി,യ്ക്കെ,യ-
ങയവിറക്കീ സമാധാനമാനുകൾ 
                           5
പുതിയ കാലം പുലർന്നിതെല്ലാർക്കുമായ്
പുലരി വന്നു തുറന്നു പൊന്നമ്പലം
ഉണരു-കെങ്കിലും ദർശനത്തിന്നുമു-
ന്നണി നയിയ്ക്കുവോ,നെങ്ങാപ്പെരിയവൻ?
ഇരുപതും നൂറുമാണ്ടുകൾ താനിരു-
ന്നരുളുകിൽ ഞങ്ങളെത്ര വളർന്നേനെ!
പലരുമുണ്ടിതാ ഞങ്ങളെസ്സേവിപ്പാൻ?
ഒടുവടഞ്ഞൊരാ കൺകളും കൂപ്പുകൈ-
പ്പടവുമെങ്ങൾക്കു നന്മ നേർന്നീലയോ?
പ്രിയപിതാവേ,യീ ഞങ്ങളും നേരുന്നു
ഉയിരിനങ്ങേയ്ക്കു ശാന്തിയുണ്ടാവട്ടെ!