സുന്ദരശിലകളാല്‍ സ്വപ്‌നങ്ങള്‍ നെയ്യുന്ന ഹംപി


   


കെ.ആര്‍.ജയലക്ഷ്മി           







 

                  
                              
                
"സുന്ദരശിലകളാല്‍  സ്വപ്‌നങ്ങള്‍ ‍ നെയ്യാമെങ്കില്‍ അതായിരിക്കും ഹംപി " 
എന്ന് സഞ്ചാരി കള്‍ വിശേഷിപ്പിക്കുന്ന ഈ ചരിത്ര പ്രധാനമായ സ്ഥലം, കര്‍ണാടക സംസ്ഥാനത്തിന്റെ ഉത്തര ഭാഗത്ത്‌ ആന്ധ്രപ്രദേശത്തിന്റെ അതിര്‍ത്തിക്കടുത്ത് ബെല്ലാരി ജില്ലയില്‍ സ്ഥിതി ചെയ്യുന്നു. പൂര്‍വ വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗമായി നിലകൊണ്ടിരുന്ന സുന്ദരഭൂപ്രദേശം ആയിരുന്നു ഹംപി . തുംഗാ നദീതീരത്ത് സ്ഥിതിചെയ്യുന്ന ഹംപി  എന്ന നാമത്തിന്റെ ഉറവിടം ഇന്ന് തുംഗഭദ്ര എന്നറിയപ്പെടുന്ന നദി പമ്പയില്‍ നിന്നും ആകുന്നു. 

ഈ ഗ്രാമത്തിന്റെ മൂന്നു ഭാഗങ്ങള്‍ ഐതിഹ്യ പ്രധാനങ്ങളായ മാതംഗ, മാല്യവന്ത, ഋഷിമുഖ തുടങ്ങിയ മലനിരകളാലും മറുവശം തുംഗഭദ്ര നദി യാലും ചുറ്റപ്പെട്ടിരിക്കുന്നു.
 
 1336 AD യില്‍ സംത് വിദ്യാരണ്യ ഹക്ക, ബുക്കാ ( ഹരിഹര ഒന്നാമന്‍, ബുക്കരായ) എന്നീ ശിഷ്യന്മാരോടൊപ്പംവിജയനഗരസാമ്രാജ്യത്തിനു തുടക്കം കുറിച്ചു. 230 വര്‍ഷങ്ങളോളം നീണ്ടുനിന്ന ആ കാലയളവില്‍ നാല് ചക്ര വര്‍ത്തി പരമ്പരകള്‍ വിജയനഗരം ഭരിച്ചു. കലകളെയും കലാകാരന്മാരെയും അതിരറ്റു പ്രോത്സാഹിപ്പിച്ചിരുന്ന ഈ ചക്രവര്‍ത്തിമാര്‍ഹംപി എന്ന തലസ്ഥാന നഗരി യെ ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായ ഒരു കമനീയ ഭൂമിയാക്കാന്‍ മത്സരിച്ചു ശ്രമിച്ചിരുന്നു. ക്ഷേത്രങ്ങളുടെ പുനര്‍നിര്‍മ്മിതിയിലും പുനരുദ്ധാരണത്തിലും ശ്രദ്ധചെലുത്തിയ  ഈ  കാലഘട്ടം  ഇന്ത്യന്‍ സംസ്കാരത്തിന്‍റെ തന്നെ  സുവര്‍ണ്ണകാലഘട്ടമായി അറിയപ്പെട്ടു. ഈ കാല ഘട്ടത്തിലെ കുറ്റമറ്റ ചക്രവര്‍ത്തി ആയിരുന്നു കൃഷ്ണദേവരായര്‍. ആ സദസ്സിന്റെ അഷ്ടദിഗ്ഗജങ്ങളില്‍  ‍ഒരാളാ യിരുന്നു ഫലിത വിദ്വാനായിരുന്ന തെന്നാലി രാമന്‍ .

 കാലാന്തരത്തില്‍ ക്ഷയിച്ചു തുടങ്ങിയ വിജയനഗര സാമ്രാജ്യം 14 ആം നൂറ്റാണ്ടില്‍ മുഗള്‍ അധിനി വേശത്തില്‍ അനിവാര്യമായ ഒരു തകര്‍ച്ചക്ക് വിധേയമാക്കപ്പെട്ടു. ഏകദേശം 9  ചതുരശ്ര മൈല്‍ ചുറ്റളവില്‍ ചിതറി കാണപ്പെടുന്ന ഈ ശേഷിപ്പുകള്‍ സന്ദര്‍ശകരില്‍ ഉണര്‍ത്തുന്നത് ഒരു നഷ്ട പ്രതാപത്തിന്റെ ഗരിമയും, സൌന്ദര്യം നിറഞ്ഞ  അനുഭവവും ആയിരിക്കും എന്നതില്‍ സംശയമില്ല. തച്ചുടക്കപ്പെട്ട ഓരോ മണ്‍ തരികള്‍ക്കും ഒരു ജനതയുടെ അക്ഷയപ്രതിഭയുടെയും, കഠിനാധ്വാന ത്തിന്റെയും നീണ്ട കഥ തന്നെ പറയുവാനുണ്ടാകും.
                                                           ദര്‍ശനസ്ഥലങ്ങള്‍
1 . വിരൂപാക്ഷക്ഷേത്രം.
ദക്ഷപുത്രിയും ശിവപത്നിയും ആയ സതീദേവിയുടെ മരണത്താല്‍  കോപാന്ധനാകിയ പരമശിവന്‍ അതികഠിനമായ തപസ്സു ആരംഭിച്ചത് ഹംപി യില്‍ സ്ഥിതി ചെയ്യുന്ന ഹേമകൂട കുന്നില്‍ ആയിരുന്നു എന്ന് ഐതിഹ്യം.   ഹേമകൂട താഴ്വാരത്ത് സ്ഥിതി ചെയ്യുന്ന വിരൂപക്ഷക്ഷേത്രത്തിലെ  ശിവപ്രതിഷ്ഠ കാമനെ ഭസ്മീകരിക്കാന്‍ കണ്ണ് തുറന്നു നില്‍ക്കുന്ന രീതിയില്‍ ആണ് ഉള്ളത്. ഇത്  തെക്കേ ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട ഒരു തീര്‍ഥാടന കേന്ദ്രം കൂടിയാണ്.പരമശിവന്‍ പ്രധാനപ്രതിഷ്ഠ ആണെങ്കിലും ഭുവനേശ്വരി, പമ്പ തുടങ്ങിയ ഉപപ്രതിഷ്ഠകളോട്  കൂടിയ ഈ ക്ഷേത്രത്തിന്റെ പ്രധാന ഗോപുരവാതിലിന് 49 മീറ്റര്‍ ഉയരമാണുള്ളത്.
2 . വിഠല ക്ഷേത്രം.
സംഗീതം പൊഴിക്കുന്ന ആയിരം
കല്‍മണ്ഡപം  ഇവിടുത്തെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ്. ഇവിടെ കാണപ്പെടുന്ന കരിങ്കല്ലില്‍ തീര്‍ത്ത ശിലാരഥം  കര്‍ണാടക
ടൂറിസത്തിന്റെ തന്നെ മുഖമുദ്രയാകുന്നു.



  
3 . മാല്ല്യവന്ത രഘുനാഥ സ്വാമിക്ഷേത്രം.
അത്യപൂര്‍വ്വമായ വാസ്തുകലാ വിദ്യകളാണ്
ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ദ്രവീഡീ യന്‍ ശൈലിയില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ ക്ഷേത്രചുവരുകളില്‍ വിചിത്രാകൃതിയില്‍ ഉള്ള മത്സ്യങ്ങളുടെയും മറ്റു സാഗരജീവികളുടെയും കൊത്തിവെച്ച ശില്‍പ്പങ്ങള്‍ കാണാവുന്നതാണ്.
4 . ഹസാര രാമസ്വാമിക്ഷേത്രം.
ഈ ക്ഷേത്രം പ്രധാനമായും രാജകുടുംബാംഗങ്ങളുടെ പ്രാര്‍ത്ഥനാ  സ്ഥാനം ആയിരുന്നു.
ഇവിടുത്തെ പ്രധാന ആകര്‍ഷണം
 ഉള്‍ഭിത്തികളില്‍ ആലേഖനം ചെയ്തിട്ടുള്ള രാമായണ കഥയുടെ രംഗാവിഷ്ക്കരണം  ആകുന്നു.രാമായണത്തിലെ വാനര സാമ്രാജ്യമായിരുന്ന കിഷ്കിന്ധ ഹംപി ക്കടുത്തായിരുന്നു എന്ന് ചരിത്രം  സൂചിപ്പിക്കുന്നു.









പുഷ്ക്കരണി  ടാങ്ക്, മുകള്‍ഭാഗം താമരപോലെ വിടര്‍ന്നു നില്‍ക്കുന്ന ലോടസ്മഹല്‍, ക്വീന്‍സ് ബാത്ത് , ആനപ്പന്തി, വിരൂപാക്ഷബാസാര്‍, രാജാവിന്റെ ത്രാസ് തുടങ്ങിയ പല ആകര്‍ഷണങ്ങളും ഹിന്ദു-മുസ്ലിം വാസ്തു ശില്‍പ്പ ചാരുതകൊണ്ടാണ് ശ്രദ്ധേയമാകുന്നത്. ഒറ്റക്കല്ലില്‍ തീര്‍ത്ത 2 .5 മീറ്റര്‍ ഉയരമുള്ള ഭീമാകാരനായ ഗണപതി വിഗ്രഹം കൂടാതെ അടിച്ചുതകര്‍ക്കപ്പെട്ടിട്ടും വാനംമുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന ഒറ്റക്കല്‍ ലക്ഷ്മീനാരായണ പ്രതിമയും ഹേമകൂടയെ ബൃഹത്‌ ശില്‍പ്പ  കലയുടെ   കേദാരമാക്കി മാറ്റിയിരിക്കുന്നു. 11 , 12  നൂറ്റാ ണ്ടുകളിലായി നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ശില്‍പ്പ  ചാതുരിയുടെ മഹിമ വിളംബരം ചെയ്യുന്നു. മേല്‍പ്പറഞ്ഞ ക്ഷേത്രസമുച്ചയങ്ങള്‍ വിജയനഗര സാമ്രജ്യത്തെക്കാളുംപഴക്കമുള്ളവയാണ് എന്ന് ഒറ്റനോട്ട ത്തില്‍  വെളിവാക്കപ്പെടുന്നു.


 അവശിഷ്ടങ്ങളുടെ  ഒരു മിനിയെചെര്‍ രൂപം ഹംപിയിലെ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തില്‍ 
നമുക്ക് കാണുവാന്‍ സാധിക്കും.
ഇവയെല്ലാം സംരക്ഷിക്കുന്നതിനായി ഇന്ത്യഗവണ്മെന്റ് ഹംപി യെ ഒരു രാജ്യാന്തര സന്ദര്‍ശക കേന്ദ്രമായി പ്രഖ്യാപിച്ചു കഴിഞ്ഞു. യുനെസ്കോയുടെ  ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ ഹംപിയേയും  ഉള്‍പ്പെടുത്തിയിട്ടുണ്ട്.നേരിട്ട് വിമാന റെയില്‍ മാര്‍ഗങ്ങള്‍ ഇല്ലാത്ത ഹംപി യിലേക്ക്  റോഡ്‌ മാര്‍ഗം ഉള്ള യാത്ര ആയിരിക്കും കൂടുതല്‍ അഭികാമ്യം.