ഭ്രാന്തൻ


കരുണാനിധി ഭിലായ്

പൊള്ളയായ പകലിന്റെ മദ്ധ്യേ
വെള്ളി കത്തുന്ന നട്ടുച്ച നേരം
തീയിലിട്ടൊരു ചങ്ങല പോലെ
കത്തി നീറി വരുന്നൊരു ഭ്രാന്തൻ
അഗ്നിതുള്ളുന്ന കണ്ണിന്റെയുള്ളിൽ
പേക്കിനാവിൻ നിഴൽ മൂടി നില്പ്പൂ
സ്വപ്നമില്ലാത്ത മാസ്മരത്തട്ടിൽ
ജീവിതത്തിൻ മണം തേട്ടിനില്പ്പൂ

പച്ചയായ ഋതുവിൻ കരുത്തിൽ
നഗ്നമാനസം ചൂടി നില്ക്കുന്നു
പേക്കിനാവിൻ മിഴി നീട്ടി നിന്ന്‌
ജീവിതത്തിന്റെ പന്തുരുട്ടുന്നു
വീണലിയുന്ന മഞ്ഞിൻ കണം പോൽ
തെന്നിനില്ക്കയാണീ വെറും മണ്ണിൽ
കുന്നുകേറിയിറങ്ങുന്നു ഭ്രാന്തൻ
മണ്ണുവാരിക്കളിയ്ക്കുന്നു ഭ്രാന്തൻ


കാലം തത്തുന്ന ജീവിതത്തോപ്പിൽ
പൂത്തുവീഴും വെളിച്ചനിഴലിൽ
തൻനിഴലിന്നിരുളിലായ് മിന്നും
ജീവനാഢിയെ കോർത്തിണക്കുന്നു
നീറും മൗനത്തിലാഴ്ന്നിറങ്ങുന്ന
കഷ്ടതകളിൽ കല്ലുരുട്ടുന്നു
കുന്നു പോലെ ഉയർന്നുനില്ക്കുന്ന
അനന്തതകളിൽ തുള്ളി നില്ക്കുന്നു

ഭൂമി തന്നിലെ ചൂടും വിയർപ്പും
വാക പൂക്കും മഴയിൽ കുളിച്ചും
ഈ പ്രപഞ്ച സുഗന്ധങ്ങൾ തൂകും
ജീവതാരുവിൽ ചുറ്റിക്കിടന്നും
മർത്ത്യഭാഗധേയത്തിലായ് വീണ
ചങ്ങല തന്നിൽ ചിന്നം വിളിച്ചും
പച്ച തുള്ളുന്ന മാമല തോറും
പിച്ച വെയ്ക്കയാണിപ്പോഴും ഭ്രാന്തൻ

ഭ്രാന്തനോ, അവനെത്ര വിചിത്രം
ശുദ്ധമായ ഋതുക്കളെപ്പോലെ
ഈ പ്രപഞ്ചസത്യങ്ങളിലാളും
ശാപമേറ്റ ദൈവത്തിനെപ്പോലെ
ശുദ്ധയാഥാർത്ഥ്യ നഗ്നപാദങ്ങൾ
ചുട്ടെരിച്ച്‌ കവിതകൾ തീർപ്പൂ
ജീവിതത്തിന്റെ താളാന്തരങ്ങൾ
കണ്ടുഞെട്ടിയും നിർവൃതിയുണ്ടാവും.