കൃഷ്ണോല്പ്പത്തി


ചെറുശ്ശേരി


കാൽത്താരിൽ കുമ്പിട്ടു കൈവണങ്ങീടുന്നേൻ
കാത്തുകൊള്ളേണമേ തമ്പുരാട്ടീ!‘
ഇത്തരമോരോരോ നൽസ്തുതിയോതിനി-
ന്നുത്തമമായൊരു ഭക്തിയുമായ്
വാഴ്ത്തിവണങ്ങുവരാസ്ഥ പൂണ്ടോരോരോ
ധാത്രീസുരൻമാരും മറ്റുള്ളോരും“

വൈകല്യം തീർക്കുന്ന വൈകുണ്ഠനിങ്ങനെ
വൈകാതെ പോകെന്നു ചൊന്നനേരം
ഇങ്ങനെ ചൊല്കേട്ട മായതാൻ പോയിച്ചെ-
ന്നങ്ങനെയെല്ലാമങ്ങാചരിച്ചാൾ

”ഇഷ്ടമായുണ്ടായ ഗർഭമോ ചെഞ്ചമ്മേ
നഷ്ടമായ് പോയിപോൽ ദേവകിക്കോ“

എന്നൊരു വാർത്തയുമെങ്ങുമേ പൊങ്ങിതാ-
യന്നുതുടങ്ങിയന്നാട്ടിലെങ്ങും

”ആനകദുന്ദുഭിതന്നുടെ ജായയാം
മാനിനിയായുള്ള രോഹിണിക്കോ
സുന്ദരനായൊരു നന്ദനനുണ്ടായി“
എന്നൊരു വാർത്തയുമവ്വണ്ണമേ



ഛിദ്രിച്ചുപോയൊരു ഗർഭവും ചിന്തിച്ചു
ദുഃഖിച്ചു ദേവകി മേവുംകാലം
ആഗമം തന്നുടെ കാതലിലായ്‌മറ-
ഞാരുമേ കാണാതെ നില്പ്പോനപ്പോൾ
ദേവകി തന്നുടെ ഗർഭഗനായിട്ടു
മേവിനാൻ മേദിനിക്കല്ലല്പോവാൻ
കുപ്പിയിൽനിന്നൊരു നല്വിളക്കെങ്ങനെ
കുപ്പിയെച്ചാലെ വിളക്കിഞ്ഞായം
ഗർഭഗമായുള്ള വൈഷ്ണവംധാമമ-
ഗ്ഗർഭിണിതന്നെയുമവ്വണ്ണമേ
ഗർഭത്തിനുള്ളൊരു ചിഹ്നവും പോന്നവൾ-
ക്കല്പ്പമായ്ക്കാണത്തുടങ്ങി മെയ്യിൽ
നേർത്തുനിന്നീടുന്ന ഗാത്രങ്ങളെല്ലാമേ
ചീർത്തുതുടങ്ങീതു നാളിൽ നാളിൽ
ആണ്ണുപോയങ്ങാനും വീണ്ണൊരുനാഭിയും
പൂർണ്ണമായ്‌ തൂർണ്ണമെഴത്തുടങ്ങി

സൂക്ഷ്മമായുള്ളൊരു മദ്ധ്യവും ചെഞ്ചമ്മേ
വീക്ഷണഗോചരമായ് വന്നു
മാന്യമായുള്ള വലിത്രയം മാഞ്ഞുപോയ്
ശൂന്യമായ് വന്നിതു നാളിൽ നാളിൽ
ആനകദുന്ദുഭി മാനിക്കും കൊങ്കൾ-
ക്കാനനം ചാലക്കറുത്തുതപ്പോൾ
നന്ദനനുണ്ടായാലെങ്ങളെ സ്നേഹമി-
ല്ലെന്നതു ചിന്തിച്ചിട്ടെന്ന പോലെ
ചാരുവായ്മെവുമമ്മാറോടു ചേരുന്നൊ-
രാരവും പോയങ്ങു ദൂരമായി
ബാലകൻ വേണമിമ്മാറോടു ചേരുവാൻ
ഞാനിനി നീങ്ങണമെന്നു നണ്ണി
അന്യമായ്‌ നിന്നുള്ള ഭൂഷണജാലവും
ഒന്നൊന്നേ പോയിച്ചുരുങ്ങീതായി
ഈരേഴു പാരിനും ഭൂഷണമല്ലോയീ-
ന്നാരിയിൽ നിന്നവനെന്തുചേതം
മാനിനിമാരുടെ മൗലികയാമവൾ-
ക്കാനനം ചാലെ വിളർത്തുകൂടി
ഗർഭഗനായുള്ളൊരർഭകർന്തന്നുടെ
നിർഭരഹാസംകൊണ്ടെന്ന പോലെ
അംഗവികാരങ്ങൾ പിന്നെയുമോരോന്നേ
പൊങ്ങിത്തുടങ്ങീതുമേനിതന്നിൽ
വിശ്വമശേഷം തന്നുള്ളിലേ ചേർത്തൊരു
വിഷ്ണുവെത്തന്നുദരത്തിലാക്കി
മേവിനിന്നീടുന്ന ദേവകിദേവിതൻ
മേന്മയെപ്പാർക്കിലിനാർക്കു ചൊല്ലാം
ഗർഭിണിയായൊരു ദേവകിതന്നുടെ
അത്ഭുതകാന്തിയെക്കനു കംസൻ
തന്നിലെ നണ്ണിനാൻ എന്നുടെ കാലനായ്
വന്നവനിന്നിവനെന്നുതന്നെ
പണ്ടിവൾക്കിങ്ങിനെയുള്ളൊരു കാന്തിയെ-
ക്കന്റതില്ലെന്നതുകൊണ്ടു കാണാം
എന്തിനി നല്ലതെന്നിങ്ങനെ ചിന്തിച്ചാ-
ലേതുമേ തോന്നുന്നതല്ലയൊന്നും
ഗർഭിണി തൻ കൊലചെയ്വതിന്നായിട്ടേ
കെല്പ്പു പുലമ്പുന്നൂതല്ല ചെമ്മെ
പെറ്റെങ്ങു വീഴുമ്പോൾ തെറ്റെന്നു ചെന്നു ഞാൻ
പറ്റാതൊന്നാകിലും പാർത്തിടാതെ
കൊന്നങ്ങു വീഴ്ത്തിനാലൊന്നിനും ബാധയി-
ല്ലെന്നതേ ചിന്തിച്ചാൽ നല്ലതുള്ളു”
ഇങ്ങനെ നണ്ണിനോരന്ധകനായകൻ
തന്നുടെ ദാസരായുള്ളവരെ
കാവലുമാക്കിതൻ മന്ദിരം പൂകിനാൻ
ആവിലമായുള്ളൌള്ളവുമായ്
ദേവകി തന്നുടെ ഗർഭഗനായൊരു
കേവലന്തന്ന്യറിഞ്ഞു നേരേ
ചാരത്തു ചെന്നു പുകണ്ണുനിന്നീടിനാർ
വാരുറ്റു നിന്നുള്ള വാനോരെല്ലാം.

“മിഥ്യയെച്ചെഞ്ചമ്മേ വേരറുത്തീടുന്ന
സത്യമായുള്ളോരു ബോധവുമായ്
നിത്യമായ് നിന്നൊരു തത്ത്വമായ്മേവുന്നൊ-
രുത്തമരൂപനേ! കാത്തുകൊൾ നീ
വേദങ്ങൾതന്നെപ്പണ്ടാരാഞ്ഞുഴന്നു
ള്ള
ഖേദങ്ങൾ തീർപ്പതിനെന്നപോലെ
മോദം കലർന്നൊരു മീനായവ്റ്റെച്ചെ-
ന്നാദാനം ചെയ്തതു നീതാനല്ലൊ
ആഴിയെ ഞങ്ങൾ കടഞ്ഞോരു നേരം പ-
ണ്ടാഴുന്ന വൻമല താങ്ങുവാനായ്‌
കീഴെപുക്കാമതൻ വേഷമായ് നിന്നതു
താഴാതെ കൊണ്ടതും നീതാനല്ലൊ
ഖിന്നത്കൈവിട്ടു മന്നിടം കൊണ്ടുപോ-
യുന്നതനായോരിരണ്ണിയാക്ഷൻ
തന്നെയപ്പന്നിയായ്ക്കൊന്നതു പാർക്കുമ്പോൾ
നിന്നുടെ കാരുണ്യമെന്നേയാവൂ
കാണായതെല്ലാമേ താനെന്നു തേറുവാൻ
തൂണുപിളർന്നു പുറത്തു ചെമ്മേ
കാണായെഴും നരസിംഹമെന്നുത്തിൽ
കാണായതല്ലോ പൊറുത്തതിന്നും
മാനവരെല്ലാരെപ്പോലെ നടന്നു നാം
മാനവും കൈവിട്ടു പോരും കാലം

ദാനവന്തന്നെ നീ വഞ്ചിക്കകൊണ്ടല്ലോ
ദീനം കളഞ്ഞു തെളിഞ്ഞു ഞങ്ങൾ
ഭൂപാലരാലുള്ള ഭൂഭാരം പോക്കുവാൻ
ആപാദിച്ചുള്ളൊരു വെൺമഴുവാൽ
മൂവേഴുവട്ടം തറിച്ചു നീ കേവലം
പാവകനേശും പലാശമ്പോലെ
പത്തായദിക്കുകൾക്കത്തൽ വളർത്തൊരു
പത്തുമുഖനായ പാപിയെക്കൊ-
ന്നുത്തമരായുള്ള ഞങ്ങളെക്കാത്തുർവി-
യിത്രനാളൊട്ടു പൊറുത്തിരുന്നു
ഇക്കാലം നിന്നുടെ തൃക്കാലെന്നിങ്ങനെ
ചൊല്ക്കൊണ്ടു പോരുമിപ്പാർഇടത്തെ
ദുഃഖങ്ങൾ തീർത്തു നീ പാലിച്ചുകൊൾവതി-
ന്നിക്ഷണം നാമിതാ കൈതൊഴുന്നേൻ“