കൃഷ്ണപ്പരുന്ത്‌

വൈലോപ്പിള്ളി ശ്രീധരമേനോന്‍
നിറകതിർ നിറയുന്ന നീലരത്ന-
ത്തറപെടുമർക്കമഹാസഭാതലത്തിൽ
ചിറകുകളിളകാതെ ചുറ്റുവോനെ,
പിറവി നിനക്കു നഭസ്സിലോ നിലത്തോ?

ചിറകിണ തവ താമ്രലോഹപട്ടം
കറകലരും നഖരങ്ങൾ കാരിരുമ്പും
തിറവിയ ദൃഢദൃഷ്ടി വജ്രകീലം
പറയുക നിൻകരളെന്തു പാറകൊണ്ടോ?

കൊടുമുടികളെ വിട്ടുനീ വിയത്തിൻ
തൊടുകുറിയായ്‌ മുകിൽമാർഗ്ഗവും കടക്ക
പടുഗതിയതു പിൻതുടർന്നിടുന്നൂ
നെടുമിഴിയാലിഹ ബന്ധനസ്ഥർ ഞങ്ങൾ!

അലസഗതി ഭവാൻ ശരന്നഭസ്സാം
മലരണി മച്ചിലലിഞ്ഞുനോക്കിടുമ്പോൾ
ഇള, പകലിനു പച്ച മെത്ത, നീല-
ത്തലയിണവെച്ചു ,വിരിച്ചൊരാട്ടുകട്ടിൽ!

കരുത്തും, സൗന്ദര്യ-
ച്ഛടയുമിയലും പത്രയുഗളം
വിരുത്തിദ്യോവിങ്കൽ
ക്കളധവളകണ്ഠം പകരുവോൻ

പെരുത്തുൾപ്രേമത്തോ-
ടുലകുമുഴുവൻ ദൃഷ്ടിയേലെടു- ത്തിരുത്തി ദ്യോതിപ്പോൻ,
കവിഹൃദയമോ നീ വിഹഗമോ?