ഏണാക്ഷീ........ദൂരമല്ലേ...(സ്മരണാഞ്ജലി -കോട്ടക്കല്‍ ശിവരാമന്‍ അന്തരിച്ചിട്ട് ജുലായ് 19 നു രണ്ടുവര്‍ഷം തികയുന്നു )

   

കോട്ടക്കല്‍  ശിവരാമന്‍ 

അനുസ്മരണം - പി.വി.ശ്രീവത്സന്‍ 



ഉണ്ണായിവാര്യരുടെ ചേണാർന്ന കുണ്ഡിനത്തിലെ രാജപുത്രിയെ പല പരീക്ഷണങ്ങളും
നേരിട്ട്‌, ഒടുവിൽ തന്റെ പുരാപുണ്യമാക്കിയ നളൻ, കാലവിപര്യയത്തിന്റെ
ദശാസന്ധിയിൽ അവളെ വനമദ്ധ്യത്തിൽ വിട്ടകന്നു. താൻ നേടിയതെന്തോ ആ രത്നഖനിയെ
അയാൾക്കു തന്നെ കൈയൊഴിയേണ്ടിവന്നു!.

  ആ നളനെ, 
തന്റെ സർവസ്വമായ പ്രിയതമനെ, 
അയാളുടെ നിറം കെട്ട,  കറുത്തു കരുവാളിച്ച 
കാനന ഭ്രാന്താവസ്ഥയിൽ നിന്നും
 ജീവിതത്തിന്റെ അരങ്ങത്തേക്കു പൂർവാധികം ശോഭയോടെ പൂമഴയുതിർത്ത പുനഃസമാഗമത്തിലൂടെ
തിരിച്ചുകൊണ്ടു വന്ന 
കഥാ നായിക................

അതുകൊണ്ടു തന്നെയാണ്‌ കോട്ടയ്ക്കൽ ശിവരാമൻ , 
നളചരിതം നായികാനിഷ്ഠമാണെന്ന്‌ 
ഒരിക്കലല്ല, എല്ലായ്പ്പോഴും പറഞ്ഞതും 
അരങ്ങത്തു ചെയ്തു കാണിച്ചതും.

                                                      തന്റെപിതൃരാജ്യത്തേക്കുള്ളതെളിഞ്ഞുള്ളവഴികൾചെന്നെത്താനുള്ള വഴിമാത്രമല്ല,
ജീവിതത്തിന്റെ വഴിയും വനമദ്ധ്യത്തിൽവെച്ചു
ചൂണ്ടിക്കാണിച്ചുകൊടുക്കുമ്പോൾ നളന്റെ മനസ്സിൽ ഒളിമിന്നിയ ഇടിമിന്നലിന്റെ
വെട്ടത്തിൽ , എന്നേയും, നിന്നേയും നീ തന്നെ കാത്തുകൊള്ളേണമെന്ന
നിസ്സഹായതയുടെ വിറയാർന്ന വാക്കുകൾ കേൾക്കുമ്പോൾ ശിവരാമന്റെ ദമയന്തി
പകച്ചു നില്ക്കുകയല്ല;പകരം , സഹചാരിണിയായി ഞാനുണ്ട്‌ എന്ന്‌
അർത്ഥശങ്കക്കിടയില്ലാതെ പറയുകയാണ്‌ ചെയ്യുന്നത്‌. വിപദിധൈര്യത്തിന്റെ
കൊടുമുടിയിലെത്തുന്ന പതറിച്ചയൊട്ടുമില്ലാത്ത നളചരിത നായിക.

കഥകളിയിലെ സ്ത്രീകഥാപാത്രങ്ങൾക്ക്‌ സ്വന്തം കലാചിന്തയുടെ കയ്യൊപ്പിട്ട
ശിവരാമൻ ദമയന്തി ഉണ്ണായിവാര്യരുടെ കഥകളി ദർശനത്തിന്റെ വാങ്മയചിത്രമായി
മാറിയത്‌ കേവലം യാദൃശ്ചികമല്ല. തന്റെ ചിന്തയും അതിനനുഗുണമായ പ്രവൃത്തിയും
കൊണ്ടു ഭാവുകത്വമുള്ളൊരു അരങ്ങു ഭാഷ്യം അദ്ദേഹം ഉണ്ടാക്കിയെടുത്തു.
   ഒന്നുകിൽ, കഥകളിയിലൂടെ താൻ വളരുക, അല്ലെങ്കിൽ തന്നിലൂടെ കഥകളി വളരുക. ഇതു

രണ്ടും സമഞ്ജസമായി സമ്മേളിച്ചതാണ്  ശിവരാമന്റെ കലാസുകൃതം.

കഥകളിയഭ്യാസത്തിന്റെ ആരംഭകാലത്ത്‌ ഇതു തനിയ്ക്കു പറഞ്ഞതല്ലെന്ന
തീരുമാനത്തിൽ, കോട്ടയ്ക്കൽ പി.എസ്.വി. നാട്യസംഘത്തിൽ നിന്നു നാടുവിട്ടു
പോയി ആത്മഹത്യ ചെയ്യാനുറച്ച അപക്വമായ മനസ്സ്‌, തമിഴ്‌നാട്ടിലെ
ആർക്കോണത്തുവെച്ച്‌ റയില്‍പ്പാളത്തിൽ വണ്ടിക്കു തലവെച്ചുവെന്ന്‌
ഗുരുനാഥന്‌ കമ്പിയടിച്ച ശിവരാമൻ പക്ഷേ വീണ്ടും വന്നുപെട്ടത്‌ ,
മരിച്ചുവെന്നു കേട്ടു ദുസ്സഹമായ ആധിയാൽ മൂന്നുനാലു നാൾ പുല കുളിച്ച അതേ
ഗുരുനാഥന്റെ കഥകളിക്കളരിയിൽ തന്നെയായിരുന്നു. (എട്ടു വയസ്സു മുതൽ തന്റെ
അമ്മാമനും ഗുരുനാഥനുമായിരുന്ന കഥകളിയാചാര്യൻ വാഴേങ്കട കുഞ്ചുനായരുടെ
സംരക്ഷണത്തിലായിരുന്നു ശിവരാമൻ,മികച്ചൊരു നടനായിത്തീരുംവരേയും)

അത്ര, മിടുക്കനല്ലാത്തൊരു വിദ്യാർഥി, താളബോധം കഷ്ടി, എത്ര
പറഞ്ഞുകൊടുത്താലും മനസ്സിലാക്കാൻ വിസമ്മതിച്ച മനസ്സ്‌, ഇങ്ങനെയൊരു
കുട്ടിയെ എന്തിനു കഥകളി പഠിപ്പിക്കണം?അതും ഇത്ര ബുദ്ധിമുട്ടി? പലരും
നെറ്റി ചുളിച്ചു. എന്നാൽ, ആ വക അഭിപ്രായങ്ങൾ ഒന്നും തന്നെ ഗുരുനാഥന്റെ
മനസ്സിനെ ചഞ്ചലപ്പെടുത്തിയില്ല. ഇവന്റെ മനസ്സിൽ മറ്റെന്തില്ലെങ്കിലും
കഥകളിയുണ്ടെന്ന ദീർഘവീക്ഷണം ആ ഗുരുനാഥന്റെയുള്ളിൽ നറും നിലാവുപോലെ
പരന്നൊഴുകി. ശിവരാമന്റെ പില്‍ക്കാലം അതു തെളിയിച്ചു. പൗർണ്ണമിച്ചന്ദ്രിക
പോലെ!

തന്റെ ഗുരുനാഥൻ അരങ്ങത്ത്‌ ഉച്ചസ്ഥായിയിൽ അഭിരമിക്കുമ്പോൾ അദ്ദേഹത്തിന്റെ
ഇരുപത്തിയാറു വയസ്സിനിളപ്പമായ ഒരു ചെക്കൻ മാത്രമായിരുന്നു ശിവരാമൻ. അതൊരു
കുറവാകാതെ അത്രയും ചെറുപ്രായത്തിൽ തന്നെ
(21,22,വയസ്സുകാലത്ത്‌)പ്രധാനപ്പെട്ട എല്ലാ സ്ത്രീവേഷവും കെട്ടി ഗുരുനാഥന്റെ വേഷങ്ങൾക്കൊപ്പം ശിവരാമൻ രംഗത്തു വന്നു തുടങ്ങി, 
കളരിയിൽനിന്നു കിട്ടാത്ത, കളരിയിൽ നിന്നു മനസ്സിലാക്കാൻ കഴിയാതെ പോയ രംഗപാഠങ്ങൾ
പലതും ശിവരാമനു കിട്ടിയത്‌ ഗുരുനാഥനോടൊത്തുള്ള അരങ്ങത്തു നിന്നായിരുന്നു.
അതൊരു വീണുകിട്ടലായിരുന്നില്ല, വീണ്ടുകിട്ടലായിരുന്നു.
തന്റെ മനസ്സിലുള്ള കഥകളി, അതെന്താണെന്നും എങ്ങനെയിരിക്കണമെന്നുമുള്ള
ഒടുങ്ങാത്ത അന്വേഷണ ബുദ്ധിയുമായി ശിവരാമൻ അരങ്ങുകൾ തോറും ഓരോ
കൂട്ടുവേഷക്കാരോടും കൂടി ഓരോരോ കഥാപാത്രങ്ങളായി മുന്നേറി ക്കൊണ്ടിരുന്ന
കാലം. കലയുടെ ഏതു മേഖലയിലായാലും അതിലൂടെ ജാഗ്രതയോടെ സഞ്ചരിച്ച്‌
കറങ്ങുന്ന അവനവന്റെ സ്വത്വം , അതിലൂടെ പ്രകാശിപ്പിക്കപ്പെടുന്ന കല
അതുതന്നെ ആയിത്തീർന്നു അദ്ദേഹത്തിന്റെ  കഥകളി. താൻ ചെയ്യുന്നത്‌ തന്റെ
ജീവിതം കൊണ്ടു സ്വായത്തമാക്കിയ കഥകളി മാത്രമാണെന്ന്‌ അദ്ദേഹം
വിശ്വസിച്ചു. ആ പ്രതി ബദ്ധതയുടെ പരമ്പൊരുളായിത്തീർന്നു ശിവരാമന്റെ
വേഷങ്ങളോരോന്നും. ചിന്തയുടെ ദീപ്തിമത്തായ അരങ്ങുകളിലൂടെ ചില നവീന
വ്യാഖ്യാനങ്ങളുമായി ഉന്മത്തനായി അലയുന്ന ഒരന്വേഷിയെപ്പോലെ ശിവരാമൻ
പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിലൂടെ കഥകളിയാസ്വാദനത്തിന്റെ ശിലാശാസനങ്ങളിൽ
ചിലതു തിരുത്തിയെഴുതപ്പെടുവാൻ നിർബ്ബന്ധിതമായി. അതു പക്ഷേ, കഥകളിയെ
തളർത്തിയില്ല, പകരം കഥകളിയഭിനയത്തിന്‌ ഇങ്ങനേയും ഒരു വശമുണ്ടെന്ന്‌
സർഗ്ഗാത്മകമായ തിരിച്ചറി വിലേക്ക് കാണികളെ  ഉത്ബുദ്ധരാക്കുകയത്രേ ചെയ്തത്‌


അനിതരസാധാരണമായ വേഷഭംഗികൊണ്ടനുഗൃഹീതമായ സ്ത്രീവേഷക്കാർ 
ശിവരാമനു മുമ്പും ഉണ്ടായിരുന്നു. 
അവരുടെ വൈയക്തികമായ അഭിനയഗുണം 
ശിവരാമനേയും സ്വാധീനിച്ചിട്ടുണ്ടാകാം. 
കഥകളിയുടേയും, കഥാപാത്രത്തിന്റേയും
സമഗ്രബോധത്തിലടിയുറച്ച വേറിട്ട്  ഒരു പാത്രസങ്കല്‍പ്പം 
അദ്ദേഹം കൈക്കൊണ്ടു.
താൻ പ്രതിനിധാനം ചെയ്യുന്ന കഥാപാത്രത്തെ മാത്രമല്ല ,
സഹപാത്രത്തേയും, അതു
നായക-പ്രതിനായക വേഷമോ, സഖിയുടെ വേഷമോ ഏതുമാകട്ടെ 
ആ കഥാപാത്രത്തെക്കുറിച്ച്‌ സുവ്യക്തമായ ധാരണയോടെ രംഗത്തു വന്നു.
 ആ ധാരണക്കനുസരിച്ച വിധത്തിൽ മാത്രമേ അദ്ദേഹത്തിന്റെ 
വേഷങ്ങളിൽ നിന്ന്‌ ഒരു ചലനം, ഒരു നോട്ടം പോലുമുണ്ടായതുള്ളു. 
നളചരിതം ഒന്നാം ദിവസത്തെ കഥയിൽ
സഖിമാരോടും, ഹംസത്തിനോടുമുള്ള ദമയന്തിയുടെ സ്നേഹോദാരമായ , അതേ സമയം
കൗമാരചാപല്യം വിടാത്ത പ്രതികരണം, മൂന്നാം ദിവസത്തിൽ (കേശിനിയെപോലെ
തനിക്കേറ്റവും വിശ്വസ്തനായ, ജീവനു തുല്യം തന്നെ സ്നേഹിക്കുന്ന ഒരു
ചങ്ങാതിയായ-സുദേവനോടുള്ള ഭാവം.ആ സുദേവനെ എത്രമാത്രം കോമാളിയായ ഒരു
വികടകേസരിയായി പലരും അരങ്ങത്ത്‌ കസർത്തുമ്പോൾ കാണികളിൽ ചിലർക്ക്‌
രസിക്കുമെങ്കിലും ദമയന്തിയുടെ ദുസ്സഹമായ ആധി ആരറിയുന്നു? പ്രത്യേകിച്ച്‌
മേളവാദ്യഘോഷങ്ങൾ.........തുടങ്ങിയ ഭാഗത്ത്‌.ആ രംഗത്തിലെ ദമയന്തിയുടെ
ശോകാക്ലാന്തമായ മനസ്സിനെക്കുറിച്ച്‌ തെല്ലൊന്നാലോചിക്കുന്ന
സുദേവന്മാർക്ക്‌ എങ്ങനെ കഴിയും ഇങ്ങനെയൊരു സുന്ദരവിഢ്ഡിയെ
അവതരിപ്പിക്കാൻ? (ഉണ്ണായിവാര്യർ ജീവിച്ചിരിപ്പില്ലല്ലൊ എന്നു
സമാധാനിക്കാം.)

ശിവരാമന്റെ കൂടെ വേഷം ചെയ്തിട്ടുള്ള ഉന്നതസ്ഥാനീയന്മാരായ നടന്മാർ മുതൽ
അപ്രധാനവേഷം ചെയ്തിട്ടുള്ള ആർക്കും ഇക്കാര്യമറിയാവുന്നതാണ്‌. കഥകളിയെ,
ശിവരാമന്റെ കണ്ണിൽ അദ്ദേഹം രംഗത്തുള്ളപ്പോൾ ,
നായികാപ്രാധാന്യമുള്ളതാക്കുക എന്നൊരു ദൗത്യം അറിഞ്ഞോ, അറിയാതെയോ
സംഭവിച്ചുകൊണ്ടിരുന്നുവെന്നൊരു പരമാർത്ഥം മാത്രമാണ്‌ .
അദ്ദേഹത്തിന്റെ
തന്നെ ഭാഷയിൽ പറഞ്ഞാൽ അബോധങ്ങളിൽ നിന്നു വരുന്ന ഒരിച്ഛാശക്തി.  
അത്തരം ഉൾവിളികൾ ശിവരാമനെ സ്വാധീനിച്ചതിൽ അത്ഭുതമില്ല. തന്റെ കഥകളി ചിന്തയും
വിചാരവും വാക്കുകളിൽ പകർത്താനാവാത്ത വിധം അരങ്ങത്ത്‌ സ്ഥാപിച്ചെടുക്കാൻ ആ
നടന്റെ മനസ്സ്‌ എന്നെന്നും പ്രതിജ്ഞാബദ്ധമായി.

ശിവരാമന്റെ നായികക്കൊപ്പം വന്ന നായകവേഷങ്ങൾക്ക് പാത്രബോധത്തിലും
കലാസംസ്ക്കാരത്തിലും അദ്ദേഹം ആരോഗ്യകരമായ വെല്ലുവിളികൾ
സൃഷ്ടിച്ചുവെന്നതൊരു പരമാർത്ഥമാണ്‌.അതൊരഹന്തയല്ല,തരം
താഴ്ത്തലുമല്ല.വാഴേങ്കട കുഞ്ചുനായരുടെ ഹംസത്തിന്റെ കൂടെയായിരുന്നു
ശിവരാമന്റെ ആദ്യത്തെ ദമയന്തി. (ദമയന്തി ചെയ്യേണ്ട നടന്‌ എത്താൻ
കഴിയാത്തതുകൊണ്ട്‌, ദമയന്തിയുടെ സഖി ചെയ്യേണ്ടിയിരുന്ന ശിവരാമൻ
പകരക്കാരനായി എന്നത്‌ ചരിത്ര വസ്തുത)പിന്നീട്‌ കലാമണ്ഡലം  പത്മനാഭൻ
നായരുടെ ഹംസത്തിന്റെ കൂടെ അരങ്ങത്ത്‌ എന്നും അടയാളപ്പെട്ടുകിടന്നു.ആ
ചെറുപ്രായത്തിൽ കുഞ്ചു നായരുടെ നളനിലൂടെ, ബാഹുകനിലൂടെ അതു പുഷ്ടിപ്പെട്ടു.
കലാമണ്ഡലം കൃഷ്ണൻ നായരുടെ വേഷങ്ങൾക്കൊപ്പവും ധാരാളമായി ശിവരാമന്റെ
വേഷങ്ങളുണ്ടായി.നളചരിതത്തിന്റെ സാഫല്യം ശിവരാമന്റെ നാലാംദിവസം
ദമയന്തിയിലൂടെ വിശ്രുതമായി.പിന്നെ ആ സ്ത്രീവേഷം കലാമണ്ഡലം ഗോപിയുടെ
വേഷങ്ങൾക്കൊപ്പവും കളിയരങ്ങിന്‌  എന്തെന്നില്ലാത്തൊരു
സൗഭാഗ്യമരുളി.അവർ രണ്ടു പേരും ചേർന്നുള്ള അരങ്ങുകൾ കഥകളിയുടെ വസന്ത
ഋതുക്കളായി.കളിക്കമ്പക്കാരുടെ മനസ്സിൽ നിർവൃതി പകർന്നു. ഗുരു
കുഞ്ചുക്കുറുപ്പു മുതല്‍ക്കുള്ള തലമുറകളിലൂടെ നായികാവേഷം കെട്ടി
ശിവരാമന്റെ കഥകളി ജീവിതം സമൃദ്ധമായി.

           എന്താണ്‌ ശിവരാമന്റെ വേഷങ്ങളുടെ നിസ്തുലഘടകമെന്നു ഒറ്റവാക്കിൽ പറയുക
വിഷമമാണ്‌. അത്, ഒരു കഥാപാത്രം ആവശ്യപ്പെടുന്ന അഭിനയം വ്യക്തമാക്കുകയോ
രേഖപ്പെടുത്തുകയോ അല്ല. സമ്പൂർണ്ണമായ ഒരു വിടരൽ ആണത്‌. അരങ്ങത്ത്‌
വിരിയുന്നൊരു കലാകുസുമം.കഥകളിയെന്ന മാധ്യമത്തിലൂടെ സ്ത്രീമനസ്സിന്റെ
വിഭിന്നഭാവങ്ങൾ ശിവരാമൻ പകർന്നാടി.

ലവണാസുരവധം കഥയിലെ സീത, മാതൃത്വത്തിന്റെ സ്നേഹോഷ്മളത മുലപ്പാലുപോലെ
ചുരത്തുന്നതോടൊപ്പം പരിത്യക്തയായ സ്ത്രീയുടെ വിഷാദഭാവങ്ങളും  അനാവരണം
ചെയ്യുന്നു. അടിമുതൽ മുടി വരെ അതായിത്തീരുന്നു. സ്ത്രീയുടെ
നിഷേധസ്വരങ്ങളും ,ദൈന്യാവസ്ഥകളും വെല്ലുവിളികളും ശിവരാമന്റെ വേഷങ്ങളിൽ
ഒരു നോട്ടം കൊണ്ടോ, നെടുവീർപ്പുകൊണ്ടോ ,അതുമല്ലെങ്കിൽ അപൂർണ്ണമായ ഒരു
മുദ്ര കൊണ്ടോ ,വിപരീതമായി വ്യഞ്ജിപ്പിച്ചുകൊണ്ടോ സഫലമാക്കപ്പെടുന്നു.
സ്ത്രീയുടെ ശക്തിയും ദൗർബ്ബല്യവും ,നിസ്സഹായതയും ഒരുമിച്ചു ചേർന്ന
സൈരന്ധ്രിയും(കീചകവധം)തന്റെ മതിമയക്കുന്ന സൗന്ദര്യചേഷ്ടകളാൽ തികഞ്ഞ
വാക്ക്സാമർത്ഥ്യത്തോടെ പാഞ്ചാലിയെ പറഞ്ഞു പാട്ടിലാക്കി വനമധ്യത്തിലേക്ക്‌
കൊണ്ടുപോകുന്ന ലളിതയും (കിർമ്മീരവധം)കൗശലക്കാരിയും ആത്മാർത്ഥതയുമുള്ള
ചിത്രലേഖയും (ബാണയുദ്ധം),കാമമോഹിതയായ ഉർവ്വശിയും,(കാലകേയവധം)രാജാവിന്റെ 
ഭക്തിയും പ്രണയവും പരീക്ഷിച്ചു ധർമ്മസങ്കടത്തിലകപ്പെടുന്ന മോഹിനിയും
(രുഗ്മാംഗദചരിതം) തുടങ്ങി സ്ത്രീത്വത്തിന്റെ വിഭിന്ന വ്യക്തിത്വങ്ങൾ
ആത്മനിഷ്ഠമായി ശിവരാമൻ അതുല്യവൈഭവത്തോടെ അരങ്ങത്തു ചെയ്തു പോന്നു.

ആട്ടക്കഥയുടെ അതിർത്തിക്കു പുറത്തു നില്ക്കുന്ന കർണ്ണശപഥത്തിലെ
കുന്തിദേവിയെ ഇത്രമേൽ അവിസ്മരണീയമാക്കിയ ഒരു നടനായി അദ്ദേഹം മാറിയതും
മറ്റൊന്നുംകൊണ്ടായിരിക്കുകയില്ല.. എത്ര ചെറിയ ഒരു രംഗത്തിൽ മാത്രമേ
അദ്ദേഹം അരങ്ങത്തു വരുന്നുള്ളുവെങ്കിലും അതിനും അതിന്റേതായ മിഴിവും,
നിറവും തെളിഞ്ഞുകാണാം. അതിന്റെ പ്രകൃഷ്ടോദാഹരണമാണ്‌ അദ്ദേഹത്തിന്റെ
നളചരിതം മൂന്നാം ദിവസത്തിലെ ദമയന്തി. , കരണീയം...........എന്ന ഒരേ ഒരു
പദം, അതിനുശേഷമുള്ള പ്രതികരണഭാവങ്ങൾ നളചരിതം മുഴുവൻ അവിടെ
പകർത്തപ്പെടുന്നു. എതാനും നിമിഷങ്ങളിലൂടെ.


കുറെയേറെ ആടിപ്പരത്തിപ്പറയുകയല്ല.ആറ്റിക്കുറുക്കി   വേണ്ടതു മാത്രം
ചെയ്യുക. അതാണ്‌ അദ്ദേഹത്തിന്റെ ശൈലി. അത്തരത്തിലുള്ള ഒരരങ്ങുവഴക്കമാണ്‌
അദ്ദേഹം തന്റെ ഗുരുവിൽ നിന്ന്‌ സ്വാംശീകരിച്ചിട്ടുണ്ടാവുക. ഒരു നടൻ,
പുരുഷവേഷം ചെയ്യുന്നതോ,സ്ത്രീ വേഷം ചെയ്യുന്നതോ  എന്നതല്ല കാര്യം.അയാൾ ചെയ്യുന്നത്‌ തന്റെ സ്വത്വപ്രകാശനമായിരിക്കണമെന്നതാണ്‌ സർഗ്ഗാത്മകത എന്നതുകൊണ്ടു
വിവക്ഷിക്കപ്പെടുന്നത്‌. ആ നടന്റെ കലാവൈഭവത്തിന്റെ ഉന്നതമായ
മേഖലയിലേക്ക്‌ ആസ്വാദകന്‌ സഞ്ചരിക്കാൻ തോന്നുക.അങ്ങനെയൊരു
തോന്നലുളവാക്കാൻ കെല്‍പ്പുള്ളൊരു നടനായിത്തീർന്നതിന്റെ ചാരിതാർത്ഥ്യം
ശിവരാമൻ ചെയ്ത ഓരോ അരങ്ങത്തും അവശേഷിച്ചു കിടക്കുന്നു. കഥകളിയുടെ
കാലചരിത്രത്തിലും അതു രേഖപ്പെട്ടുകിടക്കുന്നു.

കഥകളിയുടെ ബാലപാഠങ്ങൾ അന്യമായവർക്കുപോലും ശിവരാമന്റെ വേഷങ്ങളിൽ
പ്രത്യേകമായ അഭിരുചിയുണ്ടായി.ആ കഥാപാത്രങ്ങൾ അവർക്ക്‌ അത്രമേൽ ലളിതമായി ,
അനായാസമായി ഉൾക്കൊള്ളാൻ കഴിഞ്ഞു. ശിവരാമന്റെ വേഷം ശ്രദ്ധിക്കാനെത്തുന്ന
പ്രേക്ഷകർ ശബ്ദഘോഷമില്ലാതെ ,താരാരാധനയില്ലാതെ അതു കണ്ടു മടങ്ങുന്നു.
തികച്ചും നിശ്ശബ്ദമായ ഒരാസ്വാദനം.പിന്നീടെന്നെങ്കിലും കാണുമ്പോൾ,
അദ്ദേഹത്തോടു ചെറിയൊരു ചിരി, അതുമല്ലെങ്കിലൊരു വെറും വാക്ക്‌.
ആസ്വാദകർക്കും അതുമതിയായിരുന്നു, അദ്ദേഹത്തിനും. അതേ സമയം കഥകളി
സംബന്ധമായി തന്റേതായ വേറിട്ട വീക്ഷണങ്ങൾ യുക്തിസഹമായി അദ്ദേഹം
പ്രകടിപ്പിക്കുകയും ചെയ്തു. അതിന്‌ മറ്റാരേയും ഭയപ്പെട്ടതുമില്ല.
എന്തുകൊണ്ട്‌ താൻ ഇങ്ങനെ ചെയ്യുന്നുവെന്നതിന്‌ കൃത്യമായും ഉത്തരം
നല്കുന്നു. അരങ്ങിലൂടെ.....

  
മുരളി 
തനി ഗ്രാമീണനായ ഒരു സാധാരണക്കാരൻ മാത്രമായിരുന്നു അദ്ദേഹം. ജീവിതാവസാനംവരേയും. വർഷങ്ങൾക്കു മുമ്പ്‌ ഒരുനാൾ,യശഃശരീരനായപ്രഗല്ഭ ചലിച്ചിത്ര നടൻ മുരളി അദ്ദേഹത്തിന്റെ വീട്ടിൽ വന്നപ്പോൾ
 അത്താഴം കഴിഞ്ഞു ഓരോന്നു
പറഞ്ഞിരിക്കുമ്പോൾ - " ശിവരാമേട്ടൻ
 എത്രയും വേഗം ഫോൺ കണക്ഷനെടുക്കണം,
ലോകപ്രശസ്തനായ ഒരു കലാകാരനായിട്ട്‌,
 ഒരു ഫോൺ പോലുമില്ലാതെ" 
...അതുകേട്ടപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം ഇതു മാത്രമായിരുന്നു-
" മുരളിപറയുന്നത്‌ ശരിയാണ്‌. എന്നാൽ, 
എനിക്ക്‌ അതൊരത്യാവശ്യമല്ല.
മുൻകൂട്ടിപറയുന്നതും, തീരുമാനിക്കുന്നതും 
ശിവരാമന്റെ സ്വഭാവമല്ല .
അറിയുന്നതും, പറയുന്നതും ചെയ്യുന്നതും
 അതാതിന്റെ സമയത്തു സംഭവിക്കുന്നു.
അരങ്ങത്തും അതാണ്‌` പതിവ്‌.
അബോധത്തിലാവുക, ജീവിക്കുമ്പോൾ ജീവിതം ബോധപൂർവമാകുക."
 ഈ മറുപടിയുടെ ആന്തരാർത്ഥം  അതിനു ദൃക്‌സാക്ഷിയായ ഈ ലേഖകനും ഇന്നും മനസ്സിലായില്ല.

സംസാരിച്ചിരിക്കുമ്പോൾ കഥകളിയെക്കുറിച്ച്‌ മാത്രമായിരുന്നില്ല അദ്ദേഹം
പറഞ്ഞത്‌. ഏറ്റവും ഇഷ്ടമായി വായിച്ച പുസ്തകത്തെക്കുറിച്ചോ(ശമനതാളം എന്ന
നോവൽ വായിച്ചിട്ട്‌, നോവലിസ്റ്റിന്‌-അന്തരിച്ച കെ രാധാകൃഷ്ണൻ, മാതൃഭൂമി
-എഴുതിയ ലേഖനം അസ്വാദനം അമൂല്യമായി സൂക്ഷിക്കുകയും ഇടയ്ക്കിടെ
എടുത്തുവായിക്കുകയും ചെയ്തിരുന്ന കാര്യം നോവലിസ്റ്റിന്റെ പത്നി
മീരാരാധാകൃഷ്ണൻ പറഞ്ഞ കാര്യം ഇവിടെ ഓർമ്മ വരുന്നു. ) സ്വന്തം നാട്ടുകാരനും
സുഹൃത്തുമായ പ്രശസ്ത ചിത്രകാരൻ ഏ.എസ്സിനെക്കുറിച്ചോ, അതുമല്ലെങ്കിൽ
മുറ്റത്തെ തോട്ടത്തിൽ വന്നിരിക്കാറുള്ള പക്ഷികളെക്കുറിച്ചോ ആയിരിക്കും.
ശിവരാമന്റെ ഉള്ളുകള്ളികളിൽ കഥകളിയും ഇന്നയിന്നതരത്തിലുള്ള ആളുകളുമായി
മാത്രമേ സംസാരിക്കുകയുള്ളു എന്നുമില്ല. അവരിൽ കളിക്കമ്പക്കാരുണ്ടാകാം,
കാളപൂട്ടുക്കമ്പക്കാരുണ്ടാകാം.

കഥകളി, ശിവരാമന്റെ ജന്മാന്തരപുണ്യം!
അദ്ദേഹത്തിന്റെ അന്ത്യത്തിന്‌ ഏതാനും മാസം മുമ്പ്‌ അദ്ദേഹത്തെ കാണാൻ പോയിരുന്നു. ശയ്യാ വലംബിയായ ദൈന്യം. അതേറെ സഹിക്കാൻ വയ്യായിരുന്നു.ആ മുറിയിൽ നിന്ന്‌ വൈകാതെ പുറത്തിറങ്ങി .കോട്ടയ്ക്കൽ ശിവരാമൻ, അദ്ദേഹം ജനല്‍പ്പാളിയിലൂടെ പുറത്തേയ്ക്ക്` അലക്ഷ്യ മായി നോക്കിക്കൊണ്ടിരുന്നു. അപ്പോൾ,


ബാഹുകന്റെ രഥവേഗം ശ്രദ്ധിക്കുന്ന ദമയന്തിയോ............?