![]() |
അശോകന്‍ ചരുവില്‍
മലയാളം വാരികയില്‍ ശ്രീ എന്‍. പ്രഭാകരന്‍ എഴുതിയ ലേഖനത്തിന് ഒരു മറു കുറിപ്പ്
|
![]() |
എന്‍ .പ്രഭാകരന്‍ |
മേയ് 25 ന്റെ (മലയാളം ) വാരികയില്‍ എന്‍.പ്രഭാകരന്‍
എഴുതിയ
'ഭയം ജനിപ്പിക്കുന്ന വാക്കുകള്‍'
എന്ന ലേഖനത്തില്‍
എന്നെക്കുറിച്ചുള്ള പരാമര്‍ശം വായിച്ച് അങ്ങേയറ്റം വിഷമം തോന്നി.
ലേഖന ത്തോടൊപ്പം ഉദ്ധരിച്ചു ചേര്‍ത്ത എന്റെ
ഫെയ്‌സ് ബുക്ക് പോസ്റ്റ്
എന്തു കൊണ്ടാണ് അദ്ദേഹത്തിന് ഇത്രമാത്രം ഞെട്ടലു ണ്ടാക്കിയതെന്ന് ഇപ്പോഴും നിശ്ചയമില്ല.
മുന്നിലും
പിന്നിലുമായി ചേര്‍ത്ത സൂക്ഷ്മമായ ഏതാനും വാചക ങ്ങളിലൂടെ ആ കുറിപ്പെഴുതിയ ആളെ
പ്രതിഭാഗം ചേര്‍ക്കാനാണ് കഥാകൃത്ത് ശ്രമിക്കുന്നത്.
അദ്ദേഹത്തിന്റെ
അസാമാന്യ രചനാ വൈദഗ്ദ്ധ്യത്തില്‍ പതിവുപോലെ ഞാന്‍ അസൂയപ്പെടുന്നു.
വടകര ഒഞ്ചിയത്തു നടന്ന കൊലപാതകം സംബന്ധിച്ച വാര്‍ത്ത അറിഞ്ഞതു മുതല്‍
വിങ്ങുന്ന മനസ്സാക്ഷിയുമായി ജീവിക്കുന്ന കേരളത്തിലെ പതിനായിരക്കണക്കിനു
വരുന്ന ഇടതുപക്ഷ അനുഭാവികളില്‍ ഒരാളാണ് ഞാന്‍. ടി.പി.ചന്ദ്രശേഖരന്‍ എന്ന
ജനകീയ രാഷ്ടീയ പ്രവര്‍ത്തകന്റെ നഷ്ടം, വൃദ്ധയായ അമ്മയും ഭാര്യയും കുട്ടിയും
അടങ്ങുന്ന കുടുംബത്തിന്റെ തീരാത്ത ദു:ഖം എന്നതു മാത്രമല്ല വിഷയം. ഈ
കൊലപാതകം കേരളത്തിന്റെ സാമൂഹ്യ പരിവര്‍ത്തന പ്രക്രിയയില്‍ ഉണ്ടാക്കാന്‍
പോകുന്ന പ്രത്യാഘാതത്തെക്കുറിച്ച് തുടക്കം മുതലേ ഞാന്‍ ബോധവാനായിരുന്നു.
അതുകൊണ്ടു തന്നെ പ്രത്യക്ഷ യാഥാര്‍ത്ഥ്യത്തിന് അപ്പുറം കാര്യങ്ങള്‍ മറഞ്ഞു
കിടപ്പുണ്ടെന്ന് ഞാന്‍ കരുതി. ഫെയ്‌സ്ബുക്കില്‍ മേയ് 6 ന് ഞാന്‍ എഴുതിയ
പോസ്റ്റ് ആണ് പ്രഭാകരന്‍ ഉദ്ധരിച്ചിരിക്കുന്നത്. അതിനകം നടന്ന
ചര്‍ച്ചകളില്‍ ഇടപെട്ടുകൊണ്ട് ചില സുഹൃത്തുക്കളുടെ രൂക്ഷമായ
പ്രതികരണങ്ങള്‍ക്ക് മറുപടി എന്ന നിലയിലാണ് ഞാന്‍ അതെഴുതിയത്. കുറേ കാലമായി ഈ
സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ അംഗമാണെങ്കിലും ധാരാളം സുഹൃത്തുക്കള്‍
എനിക്കവിടെ ഉണ്ടെന്നിരിക്കിലും ഞാനത് കാര്യമായി ഉപയോഗിക്കാറില്ല. ഇത്തരം
മാനസിക സംഘര്‍ഷങ്ങളെ പ്രിന്റ് മീഡിയയിലെ എഴുത്തിലൂടെയാണ് ഞാന്‍ അതിജീവിക്കുക
പതിവ്. പക്ഷേ ഇപ്പോഴത്തെ ഉത്തരവാദപ്പെട്ട ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി
സ്വയം പുലര്‍ത്തുന്ന ചില നിയന്ത്രണങ്ങള്‍ ഉള്ളതുകൊണ്ട് അങ്ങനെ
വിവാദങ്ങളിലേക്ക് എടുത്തു ചാടാന്‍ നിവൃത്തിയില്ല. ഫെയ്‌സ് ബുക്കിലെ
'സ്റ്റാറ്റസി'നെ സുഹൃത്തുക്കളുമായി മാത്രം സംവദിക്കുന്ന ഒരു സ്വകാര്യ
പംക്തി യായാണ് ഞാന്‍ മനസ്സിലാക്കിയത്. ആത്മ പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ്
അപ്പപ്പോള്‍ തോന്നുന്ന രൂപ പ്പെടുത്താത്ത ചില ആശയങ്ങള്‍ ഞാന്‍ അവിടെ
കുറിച്ചിട്ടത്. വാര്‍ത്ത അറിഞ്ഞയുടനെ ഇങ്ങനെ കുറിച്ചു: ''ജീവിതത്തിലെ
ഏറ്റവും ദു:ഖകരമായ ദിവസം''. തുടര്‍ന്ന് പല ദിവസങ്ങളിലായി കുറേ കുറിപ്പുകള്‍
എഴുതി. ''തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ ശാരീരികമായി സംരക്ഷിക്കുന്ന ചുമതല
ഓരോ രാഷ്ട്രീയ പാര്‍ട്ടിയും ഏറ്റടുക്കേണ്ടതുണ്ടെ''ന്നും എഴുതി. ''ഇന്നത്തെ
സാഹചര്യത്തില്‍ മനോരമ വാങ്ങിക്കുന്നവര്‍ ഒരു ദേശാഭിമാനിപത്രവും, ദേശാഭിമാനി
വാങ്ങിക്കുന്നവര്‍ ഒരു മനോരമ പത്രവും വാങ്ങിക്കണ''മെന്നും
ഓര്‍മ്മിപ്പിച്ചു. ''കേരളത്തില്‍ നടന്ന സാമൂഹ്യ മുന്നേറ്റം കൊണ്ട് നഷ്ടം
സംഭവിച്ച സവര്‍ണ്ണക്കുട്ടികളുടെ ഭാഷയില്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍
എനിക്കു കഴിയില്ലെ''ന്നും സുഹൃത്തുക്കളെ അറിയിച്ചു. അവസാനം മേയ് 18ന്
എഴുതിയ താരതമ്യേന ദീര്‍ഘമായ കുറിപ്പ് ഇവിടെ ഉദ്ധരിക്കുന്നു:
''ഒഞ്ചിയം. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അധികൃതര്‍ ഒന്നും വ്യക്തമാക്കിയിട്ടില്ല. ഇതു സംബന്ധിച്ച് ധാരാളം മാധ്യമ വാര്‍ത്തകള്‍ ഉണ്ടാകുന്നുണ്ട്. കേരളത്തിലെ മാധ്യമങ്ങളുടെ കൃത്യമായ രാഷ്ട്രീയ നിലപാട് അറിയാവുന്നതുകൊണ്ട് അതൊന്നും പൂര്‍ണ്ണമായി വിശ്വസിക്കാന്‍ കഴിയില്ല. ഒരു കാര്യം ഉറപ്പാണ്. കൊലയാളികള്‍ ആരായാലും ഏതു കുപ്പായം ധരിക്കുന്നവരായാലും അവര്‍ കേരളത്തിലെ പുരോഗമന ജനാധിപത്യ പ്രസ്ഥാനത്തിന്റെ കൊടിയ ശത്രുക്കളാണ്. കോര്‍പ്പറേറ്റ് മൂലധനവും വലതുപക്ഷ ശക്തികളും ഒരു വിഭാഗം മാധ്യമങ്ങളും വര്‍ഷങ്ങളായി കൊണ്ടുപിടിച്ചു ശ്രമിച്ചിട്ടും ഫലിക്കാത്ത ഒരു സംഗതി ഒരു കൃത്യം കൊണ്ട് അവര്‍ ഒറ്റയടിക്കു നടപ്പാക്കിയിരിക്കുന്നു. നയങ്ങളില്‍ നിന്ന് പാടെ വ്യതിചലിച്ച് പാര്‍ട്ടിയെ തകര്‍ക്കുന്നവരെ അങ്ങനെ വിളിക്കാമെങ്കില്‍ ഇവരാണ് ഏറ്റവും വലിയ കുലദ്രോഹികള്‍. ഈ പ്രതിസന്ധിഘട്ടം ഉപയോഗിച്ച് കഴിഞ്ഞ ഒരു നൂറ്റാണ്ടുകൊണ്ട് കേരളം പടുത്തുയര്‍ത്തിയ മഹത്തായ പുരോഗമന മേല്‍ക്കൈ തകര്‍ക്കാനുള്ള സംഘടിത ശ്രമം നടക്കുന്നുണ്ട്. അഴിമതിക്കാര്‍ക്കും വര്‍ഗ്ഗീയ രാഷ്ട്രീയക്കാര്‍ക്കും മേധാവിത്തമുള്ള മറ്റൊരു ഗുജറാത്തായി കേരളം മാറുന്നതിലുംഭേദം കൂട്ട ആത്മഹത്യയാണ്.' സമുന്നതനായ പത്രപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനും ഇടതുപക്ഷത്തിന്റെ വിമര്‍ശകനുമായ ബി.ആര്‍.പി.ഭാസ്‌കര്‍ എന്റെ കുറിപ്പ് പൂര്‍ണ്ണമായി ഉദ്ധരിച്ച് അതിലെ ചില നിഗമനങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തി. പക്ഷേ ആമുഖമായി അദ്ദേഹം ഇങ്ങനെ എഴുതി: ''സത്യസന്ധനായ ഒരു ഇടതുപക്ഷ എഴുത്തുകാരന്‍ നേരിടുന്ന പ്രതിസന്ധി പ്രതിഫലിക്കുന്നതാണ് അശോകന്‍ ചരുവിലിന്റെ കുറിപ്പ്''. ഇത്തരം ഒരു സഹാനുഭൂതി എനിക്ക് എന്‍.പ്രഭാകരനില്‍ നിന്നു ലഭിച്ചില്ലെ ന്നതില്‍ സങ്കടമുണ്ട് .ഈ കുറിപ്പ് വായനക്കാരുടെ കത്തുകളില്‍ പ്രസിദ്ധപ്പെടുത്തണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
(ശ്രീ അശോകന്‍ ചരുവില്‍ മലയാളം വാരികയിലെക്കയച്ച കത്ത് )