![]() |
വൈലോപ്പിള്ളി |
പന്തങ്ങള്‍ - ആസ്വാദനം
ഇന്ദിരാബാലന്‍
വാക്കുകള്‍ ശക്തിവിശേഷമുള്ളതാണ്. അത്, അമൃത്പോലെ തണുപ്പാര്‍ന്നതും, അഗ്നിപോലെ കരുത്തുറ്റതും, തെളിച്ചവും ഉള്‍ക്കരുത്തും, ആത്മവിശ്വാസവുമോകുവാന്‍ പര്യാപ്തവുമാണ്. വാക്കു കളെന്നാല്‍ നല്ല വാക്കുകള്‍ എന്നര്‍ത്ഥം. നല്ലവാക്കു കളല്ലെങ്കില്‍ അത് ഹൃദയത്തില്‍ വ്രണമേല്പിക്കുന്നു. ഒരിക്കലും മാഞ്ഞു പോകാതെ വേദനാജനകമായി അവശേഷിക്കും.
നല്ല വാക്കുകള്‍ നല്ല
സന്ദേശങ്ങളാകുന്നു. അത് ജീവിതത്തിന്റെ തളര്‍ച്ചയെ മാറ്റി കൂടുതല്‍
ജാജ്ജ്വല്യമാനമാക്കും . . സാഹിത്യവും കലയുമെല്ലാം സമൂഹത്തിനെ, മനുഷ്യമനസ്സുകളെ
വിമലീ കരിക്കാനുള്ളതാണ്. നല്ലകലയും, നല്ല സര്‍ഗ്ഗ സൃഷ്ടികളും, മനസ്സിലടിഞ്ഞു
കൂടിയ മാലിന്യത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്ത് ശുദ്ധീകരിച്ചെടുക്കുന്നു.
അത്തരത്തില്‍ എന്റെ മനസ്സിന് ഏറ്റവും കരുത്തേകുന്ന ഒരു കവിതയാണ് ശ്രീ
വൈലോപ്പിള്ളി ശ്രീധരമേനോന്റെ "പന്തങ്ങള്‍'' എന്ന കവിത. "ശ്രീരേഖ'' എന്ന
അദ്ദേഹത്തിന്റെ കാവ്യസമാഹാരത്തെ ഏറ്റവും കൂടുതല്‍ തേജോമയ മാക്കുന്നത്
"പന്തങ്ങള്‍'' എന്ന കവിത തന്നെയാണെന്ന് സംശയമന്യേ പറയാം.
കവിതാ രചനയില്‍ പുതിയ മാനങ്ങള്‍ കണ്ടെത്തിയ വൈലോപ്പിള്ളി നവയുഗ
സംസ്കാരത്തിന്റെ പ്രവക്താവായി ഉയര്‍ന്നു നില്‍ക്കുന്നു. മാനവികതയുടെ
സംപ്രേഷണത്തിലൂടെ പുതുയുഗപ്പിറവിക്ക് നേതൃത്വം നല്കാനാണ് വൈലോപ്പിള്ളി
ശ്രമിച്ചത്. മനുഷ്യ ജീവിതത്തില്‍വേരുകളാഴ്ത്തി വിശ്വമാകെ പടര്‍ന്നു
നില്ക്കുന്ന കാവ്യപ്രപഞ്ചമാണദ്ദേഹത്തിന്റേത്.
"ഹാ വിജിഗീഷു മൃത്യുവിന്നാമോ
ജീവിതത്തിന്റെ കൊടിപ്പടം താഴ്ത്താന്‍''
എന്നെഴുതിയ കവി ജീവിതം ദുഃഖസങ്കുലമെങ്കിലും നിരന്തര പരിണാമ ങ്ങളിലൂടെ അത്, ആനന്ദ ദായകവും,ഉല്‍കൃഷ്ടവും ആയിത്തീരുമെന്ന് ഉദ്ഘോഷിക്കുന്നു. മൃത്യുചിന്ത കവിയെ ഒരിക്കലും നിഷ്ക്രിയനോ, നിസ്സംഗനോ ആക്കുന്നില്ല.
"ഏറിയ തലമുറയേന്തിയ പാരില്‍
വാരൊളി മംഗള കന്ദങ്ങള്‍''
.......എന്ന വരികളിലൂടെ പുതിയ തലമുറയ്ക്ക് നല്കുന്നത് ആത്മ വിശ്വാസത്തിന്റെ അഗ്നി സ്ഫുലിംഗങ്ങളാണ്. പിതാമഹര്‍ കാട്ടിന്റെ നടുവില്‍ നിന്നും നേടിയെടുത്ത ചിന്താ ശക്തിയുടെ വാളു കണ ക്കെയുള്ള തീനാളങ്ങളാണ് കവി ചെറുകയ്യുകളോട് വന്നെടുക്കാന്‍ ആഹ്വാനം ചെയ്യുന്നത്. കൂരിരുട്ടു കണക്കുള്ള ആജ്ഞകളേയും മാറ്റി-വന്ന അഗ്നിസ്മിതത്തില്‍ കവി കണ്ടതും ആയിരമായിരം പുരോഗമന മനുഷ്യക്കൊടിയുടെ വര്‍ണ്ണ ങ്ങളായിരുന്നു. ആ പന്തങ്ങളാണ്, കാടും, പടലും, വെണ്ണീറാക്കി പുതിയ വഴികളുടെ കനകക്ക്തിരുകള്‍ വിളയിച്ചത്. അറിവിന്റെ തിരികള്‍ കൊളുത്തി ആവേശത്തിന്റെ പ്രസരിപ്പേകി, അധര്‍മ്മ ശതത്തിന്റെ പട്ടടകള്‍ എരിക്കാന്‍ ഈ പന്തങ്ങള്‍ക്ക് കഴിയുന്നു. "കൂരിരുളില്‍ വിരിമാറു പിളര്‍ത്തി, ചോര കുടിക്കുന്ന ദന്തങ്ങളാകാനും ഈ പന്തങ്ങള്‍ക്കു കഴിയുന്നു. ഏതു കാലത്തിന്റെ അന്ത്യത്തിലും പുതിയൊരു കാലത്തിന്റെ നാന്ദികുറിക്കുകയാണ്. ഇവിടെ തുടക്കങ്ങള്‍ മാത്രമേയുള്ളൂ, അവസാനങ്ങളില്ല എണ്ണുവാന്‍ കഴിയാത്ത എത്രയോ പുരുഷായുസ്സുകള്‍ വെണ്ണീറാകാം പുകയാകാം... എന്നിരുന്നാലും പൊലിമയോടെ എന്നും പൊങ്ങി നില്ക്കുന്നതായിരിക്കും, പുത്തന്‍ തലമുറയേന്തുന്ന ഈ പന്തങ്ങള്‍ കത്തുന്ന ഈ പന്തങ്ങള്‍ വിരലാല്‍ ,അവ ചൂണ്ടുന്നത് മര്‍ത്ത്യ പുരോഗതി മാര്‍ഗ്ഗ ങ്ങളാണെന്നും കവി തീര്‍പ്പു കല്പ്പിക്കുന്നു. മൃഗീയത മരുവുന്ന കാടുകളെല്ലാം കരിയട്ടെ എന്നു പറയുന്ന വരികള്‍ വര്‍ത്തമാനകാലത്തും പ്രസക്തമാകുന്നു. ഇന്നും മൃഗീയത പെറ്റുപെരുകുകയാണ്. അവയെയെല്ലാം നിഷ്കരുണം ഇല്ലാതാക്കാന്‍ കഴിയുന്നവയാണ് ഈ കവിതയിലെ ചിന്തയുടെ 'പന്തങ്ങള്‍'
"വാരുറ്റോരു നവീനയുഗത്തില്‍
വാകത്തോപ്പുകള്‍ വിരിയട്ടെ
അസ്മദനശ്വര പൈതൃകമാമീ
യഗ്നിവിടര്‍ത്തും സ്കന്ദങ്ങള്‍
ആകെയുടച്ചീടട്ടെ മണ്ണിലെ
നാകപുരത്തിന്‍ ബന്ധങ്ങള്‍
ചോരതുടിയ്ക്കും ചെറുകയ്യുകളെ
പേറുക വന്നീ പന്തങ്ങള്‍ ''
....എന്ന വരികളിലൂടെ കവിത അവസാനിക്കുമ്പോള്‍ ഏതൊരു വായനക്കാരന്റേയും മനസ്സില്‍ ശുഭാപ്തി വിശ്വാസത്തിന്റെ പൊന്‍നാളങ്ങള്‍ തന്നെയായിരിക്കും ഉയരുക. നിരന്തരം അനുരണന മായി മുന്നോട്ട് കുതിച്ചു പാഞ്ഞു പ്രസരിക്കുന്ന ആദര്‍ശോജ്ജ്വലവും ക്രിയാത്മകവുമായ മനുഷ്യ വീര്യത്തിന്റെ അദൃശ്യമായ ജ്വാലാകലാപം തന്നെയാണ് 'പന്തങ്ങള്‍' എന്ന കവിതയില്‍ ദര്‍ശിക്കാനാകുന്നത്.
മറ്റൊന്ന്, ഈ കവിതയുടെ വീക്ഷണം ഉദാരവും സാര്‍വ്വ ദേശീയവുമാണ് മാനവരാശിയെ മുഴുവന്‍ ഒന്നായി കാണാനേ കവികള്‍ക്കാവൂ. അവിടെ അതിര്‍വരമ്പുകളില്ല. ലോകത്തില്‍ നിന്ന് അനീതി ആകെ തുടച്ചു മാറ്റുമ്പോള്‍ അനീതി കാട്ടാന്‍ വിധിക്കപ്പെട്ടവര്‍ വധിക്കപ്പെടേണ്ട വരാണെന്ന ആശയത്തോട് പൊരുത്തപ്പെടാന്‍ വൈലോപ്പിള്ളിക്കാവുന്നില്ല. സാമൂഹിക പരിവര്‍ത്തനം സ്നേഹ സുന്ദരപാതയിലൂടെ ആയിരിക്കണമെന്ന് കവി സ്വപ്നം കാണുന്നു. ഒരിക്കലും വാടാത്തതും കെടാത്തതുമായ ശുഭാപ്തി വിശ്വാസമുണ്ടെങ്കിലും ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ കവി കണ്ണടയ്ക്കുന്നില്ല. പനിനീര്‍പ്പൂവിന്റെ മനോഹാരിതയ്ക്കപ്പുറം അതിന്റെ മുള്ളും കവി തിരിച്ചറിയുന്നു. ഏതിനും രണ്ടുപക്ഷമുണ്ടെന്ന ഒരു യുക്തി ഇവിടെ കടന്നു വരുന്നു. വരുന്ന നവയുഗത്തില്‍ സ്നേഹത്തിന്റെ വാകത്തോപ്പുകള്‍ വിരിയാന്‍ കവി ആശിക്കുന്നു.
നല്ല വാക്കുകള്‍, വരികള്‍ അവ ഹൃദയ ങ്ങളേറ്റെടുക്കും-അതെന്നും ജീവിതത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കും അതുപോലെ ഈ കവിത വായിച്ചു തീരുമ്പോള്‍ വായനക്കാരന്റെ മനസ്സിലും പുതിയൊരൂര്‍ജ്ജത്തിന്റെ രാസപരിണാമം സംഭവിക്കുന്നു. മനുഷ്യന്റെ ആദിമ ചരിത്ര ബോധങ്ങളി ലേക്കാണ് ഈ കവിത വെളിച്ചം വീശുന്നത്.