അനുസ്മരണം
വരും കാലത്തേയ്ക്ക് സഞ്ചരിയ്ക്കാവുന്ന ഇന്നത്തെ മലയാളി സത്വത്തെ നിര്‍ണ്ണയിച്ചത് ഇരുപതാം നൂറ്റാണ്ടിലെ ആദ്യ പകുതിയാണ്. നവോത്ഥാനം, ദേശീയത, കമ്മ്യൂണിസം ഇവയുടെ സംഗമത്തില്‍ പിറന്ന ധൈഷണിക കാലമാണ് സുകുമാര്‍ അഴീക്കോടെന്ന കര്‍മ്മോമുഖ വ്യക്തിത്വത്തെ സാധ്യമാക്കിയത്. കേരളീയ നവോത്ഥാനത്തിന്റെ ചൈതന്യം ആ വാക്കുകളെ പ്രകാശമുള്ളതാക്കി. അതിശക്തമായ ജനാധിപത്യ ബോധവും നിശിതമായ യുക്തിചിന്തയും തികഞ്ഞ മതനിരപേക്ഷാ ബോധവും ആ ഹൃദയത്തെ ഭരിച്ചു. വര്‍ഗ്ഗീയത, മദ്യാസക്തി, ജലചൂഷണം, സ്ത്രീ പീഡനം, അഴിമതി, രാഷ്ട്രീയത്തിലെ നെറികേടുകള്‍, പരിസ്തിഥി നാശം എന്നുവേണ്ട സമുദായത്തെ അലോസരപ്പെടുത്തുന്ന പ്രവണതകള്‍ കാണ്‍കെ ആ സാഗര ഗര്‍ജ്ജനം ഉയരുകയുണ്ടായി. ജനാധിപത്യത്തെ കുറിച്ചുള്ള വിദഗ്ദ ബോധ്യങ്ങള്‍ ആ വാക്കുകളുടെ ഊര്‍ജ്ജപ്രവാഹമായി. അര നൂറ്റാണ്ട് ആ വാക്കുകള്‍ കേരളം ശ്രവിച്ചു. ആപത്ഘട്ടങ്ങളില്‍ അഴീക്കോട് മാഷ് എന്തുപറയുന്നു എന്നറിയാന്‍ മാധ്യമങ്ങളും സമൂഹവും കാത്തിരുന്നു.
![]() |
സുകുമാര്‍അഴീക്കോട് |
![]() |
ജി ശങ്കരക്കുറുപ്പ് |
![]() |
കുമാരനാശാന്‍ |
വാക്കുകളുടെ ഹിമാലയം എന്ന് വിശേഷിപ്പിക്കപ്പെട്ട തത്ത്വമസി ഏറെ
കൊണ്ടാടപ്പെട്ടു. അത് ആര്‍ഷ സംസ്കാരത്തിന്റെ കാവ്യപരിവേഷം പൂണ്ട്
നില്‍ക്കുന്നു. വേദോപനിഷിത്തുക്കളും, കൃതികളും, സ്മൃതികളും, ആരണ്യകങ്ങളും
എല്ലാമായി അഴീക്കോടുമാഷ് നേടിയ ഗാഡബന്ധമാണ് ഇത്തരമൊരു ഗ്രന്ഥത്തെ
സാധ്യമാക്കിയത്. ഈ കാലഘട്ടത്തിലെ മനുഷ്യജീവിതത്തിന്റെ
നേര്‍ചിത്രങ്ങളായിരുന്നു ഉപനിഷത്തുകളില്‍ കാണാനാവുകയെന്ന് അദ്ദേഹം
തത്ത്വമസിയിലൂടെ സമര്‍ദ്ധിച്ചു. ഭൌതിക ജീവിതത്തിന്റെ
ഉത്സവമായിരുന്നുവെന്നുവെന്ന് വെളിപ്പെടുത്തി അത് ആത്മീയതയുടെ
ആയുദ്ധമല്ലെന്ന് തിരിച്ചറിയപ്പെട്ടു.
എല്ലാമുണ്ടെങ്കിലും മാഷെ കേരളീയര്‍ക്ക് പ്രിയങ്കരനാക്കിയത് സദസ്സുകളില്‍
നിന്നും സദസ്സുകളിലേക്ക് സഞ്ചരിച്ച് അദ്ദേഹം അഴിച്ചുവിട്ട വാക്കുകള്‍
കൊണ്ടുള്ള കലാപമായിരുന്നു. ദന്തഗോപുരവാസിയായി കഴിയാനല്ല. സാധാരണ മനുഷ്യരോട്
സംസാരിച്ചു നില്‍ക്കാനാണ് അദ്ദേഹം ഒരുമ്പെട്ടത്. ഗാന്ധിജിയെ മനസ്സില്‍
പ്രതിഷ്ഠിച്ച ഒരു ദേശസ്നേഹി. വികസന കാര്യങ്ങളില്‍ ഇടപെട്ട് അഭിപ്രായ
സ്വരൂപീകരണം നടത്താന്‍ തന്നെ പ്രാപ്തനാക്കിയത് ഗാന്ധിജിയുടെ വചനങ്ങളാണെന്ന്
അഴീക്കോട് മാഷ് പറയും. രാജ്യം ഒരു വികസന പദ്ധതിയുടെ രൂപം നല്‍കുമ്പോള്‍,
നടപ്പിലാക്കുന്നിടത്തെ ഏറ്റവും ദരിദ്രനനായ മനുഷ്യന് അതിന്റെ ഗുണം
കിട്ടു ന്നുണ്ടോ എന്ന് നോക്കി വേണം നടപ്പിലാക്കാന്‍ എന്ന് ഗാന്ധിജി
ഓര്‍മ്മിപ്പിച്ചിട്ടുണ്ടല്ലോ. ഈ വാക്കുകളെ ഹൃദയഭാഗമാക്കി മാറ്റിയ
അഴീക്കോടിന് ശക്തനായ ഇടതുപക്ഷ സഹയാത്രികനാകാന്‍ ക്ളേശിക്കേണ്ടി
വന്നിരിക്കില്ല.
![]() |
കാറല്‍ മാര്‍ക്സ് |
നികത്താനാകാത്ത നഷ്ടം, ശൂന്യത, വിടവ് ഇതെല്ലാം പ്രമുഖ വ്യക്തികളുടെ മരണത്തെ
തുടര്‍ന്ന് കേള്‍ക്കാറുള്ള വാക്കുകളാണല്ലോ. ശൂന്യതയെന്ന പ്രയോഗത്തിന്റെ
യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലാകുന്നത് അഴീക്കോട് മാഷിന്റെ വേര്‍പാടിനു
ശേഷമാണ്. സാമൂഹിക വിപ്ളവകാരിയെന്ന നിലയില്‍ കൃസ്തുവിന്റെ ദൌത്യം, അവസാനത്തെ
അത്താഴം ഇത്യാദി വിഷയങ്ങള്‍ ഇപ്പോള്‍ അന്തരീക്ഷത്തില്‍ ഉണ്ടല്ലോ.
അഴീക്കോട് മാഷ് ജീവിച്ചിരുന്നുവെങ്കില്‍ എല്ലാ ശബ്ദങ്ങള്‍ക്കും മേലെ ഈ
വിഷയത്തില്‍ ആ സാഗരഗര്‍ജ്ജനം ഉയരുമായിരുന്നു. എതിര്‍വാദങ്ങളില്ലാതെ
പൌരോഹിത്യം മണിമേടയിലൊളിക്കുന്ന കാഴ്ച്ച ഒരിക്കല്‍ക്കൂടി കാണാമായിരുന്നു.
1986 നവംബറവിന്റെ "ക്രിസ്തുവിന്റെ ആറാം തിരുമുറിവ്'' നാടകം
നിരോധനത്തിനെതിരെ നടന്ന ആവിഷ്കാര സ്വാതന്ത്രത്തിനായുള്ള വന്‍ സമരത്തില്‍
അഴീക്കോടു മാഷിന്റെ പ്രസംഗം കേട്ട ഓര്‍മ്മക്കുറിപ്പില്‍ നിന്നാണ്
ഞാനിതെഴുതുന്നത്.
![]() |
ലേഖകന്‍ മാഷിനോടൊപ്പം |
അദ്ദേഹത്തിന്റെ മരണശയ്യ - അതും ഒരു അപൂര്‍വ്വ സാംസ്കാരിക
സംഗമവേദിയായിരുന്നു. എല്ലാ എതിരാളികളും നേരിട്ടെത്തി അനുരഞ്ജനപ്പെട്ട 32
ദിവസം എന്നാല്‍ തൃശ്ശൂരിലെ കത്തോലിക്ക ബിഷപ്പുമാര്‍ക്ക് സുബോധമുള്ള
അഴീക്കോടിനെ സന്ദര്‍ശിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. ബോധം
നഷ്ടപ്പെട്ടതിനു ശേഷം മാത്രം മാര്‍താഴത്തും മാര്‍തട്ടിലും എത്തി.
സാംസ്കാരിക തലസ്ഥാനത്തെ മാധ്യമങ്ങള്‍ അക്കാരണത്താല്‍ തന്നെ അതിനെ
അവഗണിച്ചതും സാംസ്കാരിക കേരളം കണ്ടു.
ആ കസേര മലയാള സാഹിത്യത്തിലും സംസ്കാരത്തിലും രാഷ്ട്രീയത്തിലും
ഒഴിഞ്ഞുതന്നെയാവും കിടക്കുക. അങ്ങനെ മറ്റൊരാളില്ല. ഇനി ഉണ്ടാവുകയുമില്ല.