പെൺവഴി രചനയുടെ മെയ്യും ഉയിരും

സാറാജോസഫ്‌
ആധുനികതയ്ക്കു ശേഷം മലയാളിയുടെ കാഴ്ച്ചപ്പാടിലും സംവേദനശീലത്തിലും വെട്ടി ത്തിരുത്തലുകൾ വരുത്തിയ എഴുത്തു രീതിയാണ്‌ പെണ്ണെഴുത്തിന്റേത്‌. സാഹിത്യത്തിൽ ഒപ്പ ത്തിനൊപ്പം പോന്ന ശക്തമായ ഒരു സമാന്തര ധാരയ്ക്ക്‌ ഇതു തുടക്കം കുറിച്ചു. പൊതുധാരാ എഴുത്ത്‌ നെടുകെ പിളരുകയും പെണ്ണെഴുത്തും പുരുഷാധിപത്യ നിലപാടുള്ള എഴുത്ത്മെന്ന്‌ പിരിയുകയും ചെയ്തു. തെണ്ടികളുടേയും, തോട്ടികളുടേയും വേശ്യകളുടേയും കഥ പറയുന്ന സാഹിത്യ മെന്നും സമ്പന്നരുടേയും പരമ സുന്ദരന്മാരുടേയും കുലീനരുടേയും പതിവ്രത കളുടേയും കഥ പറയുന്ന സാഹിത്യമെന്നും ചരിത്രത്തിൽ ഇതിനുമുമ്പും "ഒറ്റ എഴുത്ത്‌" വേർപ്പിരിഞ്ഞ്‌ രണ്ടായിട്ടുണ്ട്‌. 

പുരുഷ നിർമ്മിതമായ സ്ത്രീ സങ്കൽപ്പത്തെ വിമർശന വിധേയമാക്കിക്കൊണ്ട്‌, സ്ത്രീ അവളെ തന്നേയും പുരുഷൻ യഥാർത്ഥ സ്ത്രീ സ്വത്വത്തേയും അന്വേഷിച്ചതിന്റെ ഫലമായി സമകാല സാഹിത്യത്തിൽ സ്ത്രീ പക്ഷ സ്ത്രീ രചനകളും സ്ത്രീ പക്ഷ പുരുഷ രചനകളും മുമ്പില്ലാത്ത വിധം ശക്തമായി. സ്ത്രീ രചനകളിൽ "പെൺമ"യുടെ അന്വേഷണവും കലാപവും പുരുഷരചനകളിൽ മാറി വന്ന പെൺമ യെക്കുറിച്ചുള്ള അവബോധവും പുതിയ സംവേദന ശീലത്തിന്‌ തുടക്കം കുറിച്ചു. മുൻ കാലങ്ങളിൽ ആവിഷ്ക്കരിച്ചതുപോലെ സ്ത്രീയേയും സ്ത്രൈണ തയേയും ആവിഷ്ക്കരി ക്കാനാവാത്ത പ്രതിസന്ധി എഴുത്തുകാർക്ക്‌ ഇന്നുണ്ട്‌. പ്രത്യേകിച്ച്‌ അവർ സ്ത്രീപക്ഷ വാദികളല്ലായെങ്കിൽ രചന സ്ത്രീ വിരുദ്ധ മാകുന്നത്‌ തടയാനുള്ള കുറുക്കു വഴികളെങ്കിലും അന്വേഷിക്കേണ്ടി വരും. സ്ത്രീ വിരുദ്ധമല്ലെന്ന്‌ വരുത്തി ത്തീർക്കാനുള്ള ശ്രമങ്ങളെങ്കിലു മില്ലാതെ നമ്മുടെ മികച്ച എഴുത്തുകാർ ഇന്ന്‌ രചന യിലേർപ്പെടുന്നില്ല. കാരണം രചന സ്ത്രീ വിരുദ്ധ മാകുന്നത്‌ അധമമാണെന്ന സാമൂഹ്യബോധം നമുക്കിന്നുണ്ട്‌. 
വി.ടി ഭട്ടതിരിപ്പാട്

കടമ്മനിട്ട
മുമ്പുണ്ടായിരുന്ന രചനകൾ   പലതും   സ്ത്രീ വിരുദ്ധ മായിരുന്നു വെന്ന ചരിത്ര ബോധത്തിലേ ക്കുണരുന്നതോടെ ഒരു പക്ഷേ എഴുത്തു കാരികളേക്കാൾ എഴുത്തുകാരന്മാർ സ്ത്രീപക്ഷ വാദികളാകുന്നത്‌ നാം കാണുന്നു. ചിന്താവിഷ്ടയായ സീതയിൽ ആശാനും, വാത്മീകിയുടെ രാമൻ, ലീലാ നിരൂപണം തുടങ്ങിയവയിൽ കുട്ടിക്കൃഷ്ണമാരാരും, അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്‌ --ൽ വി.ടി.യും എടുത്ത സ്ത്രീപക്ഷ നിലപാട്‌ കുറേക്കൂടി ശക്തമായും തികഞ്ഞ സ്ത്രീ വാദനിലപാട്‌ എന്ന രീതിയിലും സംക്രമണത്തിൽ ആറ്റൂരും കുറത്തിയിൽ കടമ്മനിട്ടയും കയറ്റത്തിൽ സച്ചിദാനന്ദനും മുന്നോട്ടു വെക്കുന്നു. ആനന്ദിന്റെ മീര, മുകുന്ദന്റെ ഒരു ദളിത്‌ യുവതിയുടെ കദനകഥ തുടങ്ങിയ കഥകളും മായാസീതാങ്കം, റോസ്  ‌ മേരി പറയാനിരുന്നത്‌ തുടങ്ങിയ നാടകങ്ങളും യുവ നിരൂപകരുടെ ഫെമിനിസ്റ്റ്‌ സൗന്ദര്യ ശാസ്ത്രത്തിലൂന്നിയ നിരൂപണങ്ങളും സ്ത്രീ പക്ഷ നിലപാടുള്ള എഴുത്തു കാരന്മാരുടെ രചന കൾക്കുദാഹരണമാണ്‌.

സച്ചിദാനന്ദന്‍

 ശരിയെന്നു കരുതി അബോധ പൂർവ്വം നാം തുടർന്നുപോന്ന എഴുത്തിലെ സ്ത്രീ വിരുദ്ധ നിലപാടിനെ സ്ത്രീ പക്ഷ നിരൂപണം പുനർ വായനകൾക്കു വിധേയമാക്കി തുറന്നു കാണിക്കുന്നു. സാഹിത്യത്തിൽ മാത്രമല്ല ഇതര കലാരംഗങ്ങളിലും ഇത്തര മൊരന്വേഷണം നടക്കുന്നുണ്ട്‌. സിനിമകളിലെ സ്ത്രീ വിരുദ്ധ സിനിമാ നിരൂപണത്തെ പുതിയ ദിശാ ബോധത്തിലേക്ക്‌ നയിക്കുന്നത്‌ ഈ കാല ഘട്ടത്തിലാണ്‌. തീയറ്ററിൽ സ്ത്രീ നാടകവേദിയും സ്ത്രീപക്ഷ നാടകങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. സാമ്പ്രദായിക നാട്യ ധാരണകളെ തകർത്തുകൊണ്ട്‌ അരങ്ങിൽ "സ്ത്രീ ശരീരം" പുത്തനുയിരെടുത്ത്‌ വരുന്നു. വരയുടെ വഴികളും വേറെയല്ല. സ്ത്രൈണത യുടെ നിറമേതെന്നും സ്ത്രീയുടെ നഗ്നത എന്താണെന്നും വരയിലുണരേണ്ട സ്ത്രീ ബോധം ഏതെന്നു മൊക്കെ അന്വേഷണങ്ങൾ നടക്കുന്നു.

പ്രൊഫസ്സര്‍ ചന്ദ്രമതി 
നമുക്കും എത്രയോ മുമ്പ്‌ പടിഞ്ഞാറൻ നാടുകളിൽ സാഹിത്യത്തിലും ചിത്രകലയിലും തിയറ്ററിലും സിനിമയിലും സ്ത്രീസ്വത്വത്തിന്റെ അന്വേഷണവും സ്ഥാപനവും വ്യാപകമായി. "വിമെൻ റൈറ്റിംഗ്‌" എന്ന സാഹിത്യ ശാഖ ഭാഷയിലും സാഹിത്യത്തിലും വന്‍പിച്ച  മാറ്റങ്ങൾ വരുത്തി ക്കൊണ്ട്‌ ലോക സാഹിത്യത്തിൽ ശക്തമായ സമാന്തര ധാരയായിത്തീർന്നു. മലയാളത്തിൽ നിർഭാഗ്യവശാൽ "പെണ്ണെഴുത്ത്‌" ഏതാനും "പെണ്ണെഴുത്തുകാരികളുടെ" സാഹിത്യ ബാഹ്യമായ ഏർപ്പാട്‌` എന്ന രീതിയിലാണ്‌ പ്രസിദ്ധി നേടിയത്‌. എന്നു തന്നെയുമല്ല, നമ്മുടെ പ്രധാനപ്പെട്ട "എഴുത്തുകാരികളിൽ" പലരും തന്നെ ഉറക്കത്തിൽ പോലും" ഞാനൊരു പെണ്ണെഴുത്തു കാരിയല്ല" എന്നു പറയുന്നതരം ജാഗ്രതയോടെ പെണ്ണെഴുത്തിനെ ചെറുത്തു നിൽക്കുകയാണ്‌. "ഞാൻ പൊതുധാരയുടെ എഴുത്തുകാരിയാണ്‌" എന്നാണ്‌ അവർ അവകാശപ്പെടുന്നത്‌. എഴുത്തിന്‌ ലിംഗഭേദമില്ലെന്നും എഴുത്ത്‌ ഒന്നേയുള്ളുവെന്നും സ്ഥാപിക്കാൻ അവർ ശ്രമിക്കുന്നു. തങ്ങൾ ഭാഗമാകാനാഗ്രഹിക്കുന്ന പൊതുധാരാ എഴുത്ത്‌ എന്താണ്‌` എന്നു മനസ്സിലാക്കാനുള്ള ബാധ്യത അവർക്കുണ്ട്‌.

എഴുത്തിന്റെ പൊതു ധാര 

ഒരു സമൂഹത്തിന്റെ ഭാഷയും സാഹിത്യവും ആ സമൂഹത്തിൽ നിലനിൽക്കുന്ന മനുഷ്യബന്ധങ്ങളിലെ ആന്തര വൈരുദ്ധ്യങ്ങളേയും സംഘർഷങ്ങളേയും ഉച്ഛ നീചത്വങ്ങളേയും അതേപടി പ്രതിഫലിപ്പിക്കുന്നു. മലയാള ഭാഷയുമിതിൽനിന്നു ഭിന്നമല്ല. കോവിലകം, ഇല്ലം, തറവാട്‌,വീട്‌, കുപ്പാടം, ചാള, ചെറ്റ എല്ലാം മനുഷ്യരുടെ പാർപ്പിടങ്ങളുടെ ശബ്ദ സൂചകങ്ങളാണ്‌. അതോടൊപ്പം അവ, മനുഷ്യർ തമ്മിലുള്ള വർഗ്ഗ വൈരുദ്ധ്യങ്ങളുടെ കൂടി സൂചകങ്ങളാണ്‌. സമൂഹത്തിൽ നിലനിൽക്കുന്ന വൈരുദ്ധ്യങ്ങളെ ആവിഷ്ക്കരിക്കേണ്ടതുള്ളതു കൊണ്ടാണ്‌  കോവി ലകവും, ചെറ്റയും എന്ന്‌ ഭിന്ന പദങ്ങൾ വേണ്ടി വരുന്നത്‌. നമുക്കിഷ്ട മില്ലെങ്കിൽ ക്കൂടി ഉച്ഛ നീചത്വങ്ങളുള്ള ഒരു ഭാഷയിലൂടെ മാത്രമെ നമുക്കു വിനിമയം സാധ്യമാവു എന്നർത്ഥം. മനുഷ്യരുടെ എല്ലാ വിധത്തിലുമുള്ള തുല്യതയിൽ വിശ്വസിക്കുന്ന ഒരാൾക്ക്‌ ഭാഷ ഇവിടെ രചനാപ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടു നിലകൊള്ളുന്നു. പുരുഷാധിപത്യം നിലനിൽക്കുന്ന ഒരു സമൂഹത്തിൽ സ്ത്രീ പുരുഷവൈരുദ്ധ്യം നില നിൽക്കുന്നതിനാൽ ഭാഷ പുരുഷ കേന്ദ്രിതവും പുരുഷാധികാരത്തിൻ കീഴിലുള്ളതും ആയിരിക്കും. ആ ഭാഷ ഉപയോഗിച്ചു കൊണ്ട്‌ രചന നടത്തേണ്ടി വരുന്ന സ്ത്രീക്ക്‌ ഭാഷ തനിക്കെതിരായി ഉപയോഗിക്കേണ്ടി വരികയാണ്‌. വർഗ്ഗപരം എന്നതുപോലെ ജാതിപരവും വർണ്ണപരവും ലിംഗപരവുമായ നിരവധി വൈരുദ്ധ്യങ്ങൾ നിലനിൽക്കുന്ന ഒരു ഭാഷണ സമൂഹത്തിന്റെ  ഭാഷ വൈരുദ്ധ്യ ങ്ങളൊക്കെ പ്രകടിപ്പിക്കുന്നതായിരിക്കും.

നമ്മുടെ സൗന്ദര്യസങ്കല്‍പ്പത്തില്‍  "വെളുപ്പ്‌" ആണ്‌ ശ്രേഷ്ഠ വർണ്ണം. ദ്രാവിഡജനതയെ സബന്ധിച്ചിടത്തോളം നമുക്കുമേൽ അധിനിവേശം നടത്തിയ ആര്യന്റേയും പാശ്ച്ചാത്യന്റേയും വർണ്ണമാണ്‌ വെളുപ്പ്‌. അതിനെ ആരാധിക്കുന്നതിൽ "അടിമ"യുടെ അധമ ബോധമാണ്‌ പ്രവർ ത്തിക്കുന്നത്‌. അധികാരിയുടെ വർണ്ണം വരേണ്യമാണ്‌ എന്ന്‌ അടിച്ചേൽപ്പിക്കപ്പെട്ട സൗന്ദര്യ ബോധമാണ്‌ അത്‌`. ദ്രാവിഡരുടെ സ്വത്വത്തെ തന്നെ തള്ളി പ്പറഞ്ഞുകൊണ്ടുള്ള ഒന്നാണ്‌ വെളുപ്പി നോടുള്ള ഈ അതിരു കടന്ന വിധേയത്വം. ടാർ ബേബി (ടോണി മോറിസൻ) പോലുള്ള കഥകളിൽ കറുത്ത വർഗ്ഗത്തിന്റെ നിറം സ്വത്വപ്രശ്നമായി കൈകാര്യം ചെയ്യുമ്പോൾ നാമിപ്പോഴും" കാക്ക കുളിച്ചാൽ കൊക്കാകുമോ" എന്ന ജന്മ വിഷാദത്തിൽ പൂണ്ടുകിടക്കുന്നു. കറുത്ത സത്വം, കരിമന്തി, കറുത്ത വിരൂപ, കാക്കക്കറുമ്പി, എന്നൊക്കെ ,വെളുത്തു മെലിയാത്ത പെണ്ണിനെ അടിച്ചു പുറത്താക്കാൻ നമ്മുടെ സൗന്ദര്യബോധം വിധിക്കപ്പെട്ടിരിക്കുന്നു. ദുർഗുണവതിയോ, കാമാ സക്തയോ, ആണ്‌ പെണ്ണെങ്കിൽ അവളെ കറുത്തു വിരൂപയാക്കാൻ കവികളും, കഥാകൃത്തുക്കളും ഉത്സാഹം കാട്ടുന്നു. നമ്മുടെ നായകന്മാരുടെ പ്രേമത്തിന്‌ പാത്രീഭവിക്കാൻ പെൺകിടാങ്ങൾക്കു വേണ്ട യോഗ്യത അവർ ആര്യനെപ്പോലെയോ. പാശ്ച്ചാത്യനെപ്പോലെയോ, "വെളുക്കുക" എന്നതാണ്‌. കറുത്തവർക്ക്‌ വെളുത്തവരുടെ ക്യൂവിൽ നിൽക്കാൻ പാടില്ലാത്ത പാശ്ച്ചാത്യന്റെ വിമാന ത്താവളത്തിൽ എത്തുമ്പോൾ മാത്രം നാം വെളുത്താലും എത്ര വെളുത്തു എന്ന്‌ തിരിച്ചറിവുണ്ടാകാം. ചിലപ്പോൾ കറുപ്പിന്‌ ഏഴഴകാണെന്ന്‌ ശ്രീകൃഷ്ണന്റെ പേരിൽ ചില സാന്ത്വനങ്ങൾ മുന്നോട്ടു വെയ്ക്കാറുണ്ടെങ്കിലും ആദി വാസികളുടേയും കീഴാളജാതി ക്കാരുടേയും കറുത്ത നിറ ത്തിലാവരുത്‌ കെട്ടുന്ന പെണ്ണുങ്ങളെന്ന്‌ നിർബന്ധമുള്ളവരാണ്‌. അടിച്ചേൽപ്പിക്കപ്പെട്ട ഈ സൗന്ദര്യബോധത്തെ തകർക്കാനോ, മറികടക്കാനോ ഭാഷയിലും എഴുത്തിലും നമ്മൾ ക്കായിട്ടില്ല.

"വടുക, കൊശവാ, പുലയാ, നായാടീ, തുടങ്ങിയ സംബോധന കളിലൂടേയാണ്‌ വരേണ്യ മേലാളവർഗ്ഗം ശകാരം നടത്താറ്‌. കീഴാളരുടെ നേർക്കുള്ള മേലാളരുടെ അഹന്ത കലർന്ന ജാതി മേതാവിത്വ ബോധവും അധികാര ശക്തിയുമാണ്‌ ഇതിന്റെ പിന്നിൽ. ഇതിന്റെ പുതിയ രൂപമാണ്‌ "ഷെഡ്യൂൾഡ്‌ കാസ്റ്റ്‌" എന്നത്‌. ദരിദ്രവാസി , ചെറ്റ ,തെണ്ടി, പെറുക്കി, തുടങ്ങിയ വാക്കുകളിൽ പ്രകടിതമാകുന്നത്‌ ഇല്ലായ്മയോടുള്ള ഉള്ളവന്റെ പുച്ഛവും അഹന്തയുമാണ്‌. ഒരു കീഴാളജനവിഭാഗം എന്ന നിലയിൽ സ്ത്രീവിരുദ്ധവും സ്ത്രീകളെ നിന്ദിക്കുന്നതുമാണ്‌ നമ്മുടെ ഭാഷയെന്ന്‌ സാമൂഹ്യ ഭാഷാശാസ്ത്ര പഠനങ്ങൾ തെളിയിക്കുന്നു. സ്ത്രീക്ക്‌ നീതി നിഷേധിക്കുന്നതും സ്ത്രീയെ അവഹേളിക്കുന്നതും പുരുഷാ ധിപത്യത്തിൻ കീഴിൽ സ്ത്രീയെ തമസ്ക്കരി ക്കുന്നതുമായ ഭാഷയാണ്‌ നാം ഉപയോഗിക്കുന്നത്‌. ബഹു വചനത്തെ സൂചിപ്പിക്കുവാൻ സ്ത്രീ ലിംഗത്തിന്‌ നപുംസക പ്രത്യയം മതിയെന്നു വിധിയെഴുതുന്ന വൈയാകരണന്റെ ഭാഷാവ്യാഖ്യാനം എത്രമാത്രം സ്ത്രീ വിരുദ്ധമാണ്‌ എന്ന്‌ നോക്കുക. അതിനു പറയുന്ന ന്യായീകരണമാകട്ടെ "സ്ത്രീകൾക്ക്‌ സചേതനത്വം കുറവാകയാൽ കല്ലുകൾ, പൂവുകൾ, കെട്ടിടങ്ങൾ, മുതലായവയിലെ പോലെ "കൾ" എന്ന നപുംസകം ഉപയോഗിച്ചാൽ മതിയെന്നാകുന്നു. പുരുഷാധിപത്യ ഭാഷ സൃഷ്ടിച്ചു നിലനിർത്തിയിരിക്കുന്ന പദങ്ങളും അതിന്റെ വ്യാകരണനിയമങ്ങളും സ്ത്രീക്ക്‌ ഭാഷയിലൂടെ :അവളെ" ആവിഷ്ക്കരിക്കുന്നതിന്‌ തടസ്സമാകുന്നു. തന്നെത്തന്നെ ഒരു നപുസകമാക്കി ചിത്രീ കരിക്കേണ്ടി വരുന്ന ഗതികേടാണ്‌ "വനിതകൾ" വേലക്കാരികൾ" എന്നൊക്കെ പ്രയോഗി ക്കുമ്പോൾ ഒരുവൾ അനുഭവിക്കുന്നത്‌. അധികാരിയുടെ ഭാഷ ഉപയോഗിക്കാനും ഉപയോഗി ക്കാതിരിക്കാനും വയ്യാത്ത കീഴാളരെപ്പോലുള്ള ഒരു പ്രശ്നമാണ്‌ ഭാഷയിൽ സ്ത്രീകൾ അനുഭവിക്കുന്നത്‌. വേശ്യയായും, പതിവ്രതയായും കന്യകയായും പുരുഷൻ കൽപ്പിച്ച വരോധിച്ച ബിംബങ്ങളെ തകർക്കാനും ആവിഷ്ക്കരിക്കാനും മാർഗ്ഗമില്ലാതെ അമ്പരക്കുന്നവളാണ്‌ തിരിച്ചറിവുള്ള സ്ത്രീ.

ഭാഷയിലെ മേൽപ്പറഞ്ഞ വൈരുദ്ധ്യങ്ങളോട്‌ പൊതുധാരാ എഴുത്ത്‌ കൈക്കൊള്ളുന്ന സമീപനം എന്താണ്‌? സാഹിത്യം വിശാലമായ മനുഷ്യസ്നേഹത്തിൽ അധിഷ്ഠിതമാണ്‌ എങ്കിൽ ദരിദ്രവാസിയും, കൊശവനും, കറുത്ത വിരൂപയും, വേശ്യയും എഴുത്തിൽ ഏതർത്ഥത്തിൽ പ്രയോഗിക്കപ്പെടും? എങ്ങനെ സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന മനുഷ്യരെ (ദരിദ്രർ, കീഴാളർ, കറുത്തവർ, സ്ത്രീകൾ) അധമ വത്ക്കരിക്കുകയോ തമസ്ക്കരിക്കുകയോ ചെയ്യുന്ന ഒരു ഭാഷ കൊണ്ട്‌ എഴുത്തുകാർ രചന നടത്തും? ഭാഷയോട്‌ ഇത്തരത്തിൽ ബോധപൂർവ്വമായ സമീപനം ആവശ്യമില്ല എന്ന്‌ വാദിക്കും? ഇങ്ങനെ നിരവധി ചോദ്യങ്ങൾ സത്യസന്ധമായി എഴുത്തുകാരുടെ മുന്നിൽ ഉയർന്നുവരേണ്ടതുണ്ട്‌.

സമൂഹത്തിൽ കീഴാളവിഭാഗത്തിന്റെ വിമോചന മുന്നേറ്റങ്ങളൊ, കലാപങ്ങളോ, ഉണ്ടാകുമ്പോൾ ഭാഷയിലും, അത്തരത്തിലുള്ള അന്വേഷണങ്ങൾ ആരംഭിക്കുന്നതിന്റെ തെളിവാണ്‌ ദളിത്‌ ഭാഷ യെക്കുറിച്ചും സ്ത്രീ ഭാഷയെക്കുറിച്ചുമുള്ള ഇന്നത്തെ ചിന്തകൾ. ഉയിർത്തെഴുന്നേൽക്കുന്ന ദളിത്‌ ജനത സ്വന്തം ഭാഷയും മൂല്യബോധവും എഴുത്തിൽ ആവിഷ്ക്കരിക്കുക യാണെങ്കിൽ (ലാറ്റിന മേരിക്കൻ രചനകൾ പോലെ ) പൊതു ധാരയുടേതല്ല എന്ന്‌ തള്ളിക്കളയാൻ കഴിയുമോ? പെണ്ണെഴുത്തു പോലെ ദളിത്‌ എഴുത്തും സാധ്യമാവുന്നു. ഇങ്ങനെ വരുമ്പോൾ  ഓരോ ജനവിഭാഗവും അനുഭവിക്കുന്ന സ്വത്വ പ്രതിസന്ധിയുടെ ഭാഷയിലും എഴുത്തിലുമുള്ള ആവിഷ്ക്കാരങ്ങൾ തള്ളി ക്കളഞ്ഞുകൊണ്ട്‌ "പൊതുധാരാ"എഴുത്തിനെ" മഹത്വ വൽക്കരിക്കാനാവില്ലെന്നു വരുന്നു. അഥവാ നിരവധി തനതു എഴുത്തുകളുടെ കൂട്ടായ്മയാവണം പൊതുധാരഴുത്ത്‌. സ്ത്രീ വിരുദ്ധമായ ഒരു ഭാഷ ഉപയോഗിച്ച്‌ രചന നടത്തേണ്ടിവരുന്ന "എഴുത്തുകാരി ഭാഷാപരമായ ഈ പ്രതിസന്ധി തിരിച്ചറിയുന്നില്ലാ യെങ്കിൽ അവർക്ക്‌ പൊതുധാരാ എഴുത്ത്‌ എന്ന പുരുഷാധിപത്യ ഭാഷ കൊണ്ടുള്ള എഴുത്തേ സാധ്യമാവൂ. അതിനെ ഞങ്ങൾ ഭാഷാപരമായ യാതൊരു പ്രതിസന്ധിയും അനുഭവിക്കുന്നില്ല" എന്ന വാദം കൊണ്ട്‌ കുറേക്കാലം കൂടി ചെറുത്തുനിൽക്കാൻ അവർക്ക്‌ സാധിച്ചേക്കാം.

സി.കെ ജാനു
ഭാഷയ്ക്ക്‌ ആശയവുമായുള്ള ബന്ധം താൽക്കാലികമാണെന്ന്‌ ഭാഷാ ശാസ്ത്രജ്ഞർ വില യിരുത്തുന്നുണ്ട്‌. മാറി വരുന്ന സാമൂഹ്യ വ്യവസ്ഥിതിക്കനുസരിച്ച്‌ ഭാഷയിൽ മാറ്റങ്ങളുണ്ടാകുന്നുണ്ട്‌. ഭാഷ സദാ പരിണാമിയാണ്‌. ഒരമ്പതു വർഷം മുമ്പ്‌ "ഞാൻ" എന്നു പറയാൻ അവകാശമില്ലാ തിരുന്ന മനുഷ്യർ ഇവിടെ ജീവിച്ചിരുന്നു എന്നോർക്കുക. അവരെ "ഞാൻ" എന്നു നിവർന്നു നിന്നു പറയാൻ പ്രാപ്ത രാക്കുന്നതിൽ ഇവിടുത്തെ എഴുത്തുകാര്‍  വഹിച്ച പങ്കും ഓർക്കുക. ഇന്ന്‌ കീഴാളര്‍  വിഭാഗം എന്ന നിലയിൽ അവകാശ ങ്ങൾക്കായി നിവർന്നു നിന്നു വാദിക്കുന്ന സ്ത്രീയുടെ സ്വത്വ ബോധമാണ്‌ "മെയ്യും" ഉയിരുമായി" ഇനി ഭാഷയിൽ പെണ്ണെഴുത്തായി നിറയാനിരിക്കുന്നത്‌.