മൂല്യങ്ങളുടെ തായ്‌വേരറുക്കുന്നവർ


ഇന്ദിരാബാലന്‍

"കേരളം ഭ്രാന്താലയം'' എന്ന് വിവേകാനന്ദസ്വാമികള്‍ പറഞ്ഞത് അക്ഷരാര്‍ത്ഥം ശരിയെന്നത് കാലങ്ങള്‍ക്കിപ്പുറവും പ്രസക്തമാകുന്നു. സ്ത്രീകളോടു കാണിക്കുന്ന അനീതികള്‍ക്കും, അസമത്വങ്ങള്‍ക്കും, പീഢനങ്ങള്‍ക്കും ചാട്ടുളി പോലെയുള്ള നിയമ നടപടികള്‍ നടപ്പിലാക്കുന്നു വെന്ന് അധികൃതര്‍  പറയുകയല്ലാതെ, കാര്യമായ നിയമ നടപടികളോ, ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങളോ, ഇനിയും ഉണ്ടായി കാണുന്നില്ല.. മഹത്വ സൂചകമായ പരികല്‍പ്പനകള്‍ നല്‍കി സ്ത്രീയെ ഉദാത്തവല്‍ക്കരിച്ച് എന്ന് വരുത്തി അരികുകളിലേക്ക് മാറ്റി നിര്‍ത്തപ്പെടുക തന്നെയാണ് ചെയ്യുന്നത്, ബോധപൂര്‍വ്വമായ പ്രതിപ്രവര്‍ത്തനം!
സ്വാമി വിവേകാനന്ദന്‍ 
സ്ത്രീ ഇപ്പോഴും ഇരയായി തന്നെ  തുടരുന്നു . അതിനുള്ള തെളിവുകള്‍  ദിനം പ്രതി പത്ര - ദൃശ്യ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്‌. എഴുത്തുകാരിയും, ഉദ്യോഗസ്ഥയുമായ, എം.ആര്‍. ജയഗീതക്കും നേരിടേണ്ടിവന്നത്  ട്രെയിന്‍ യാത്രയിലെ മറ്റൊരു പീഡന  അനുഭവമാണ് . ട്രെയിന്‍ യാത്രക്കിടയില്‍ ഗോവിന്ദച്ചാമിയെന്ന നരാധമനാല്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ട്, മരണ ത്തിലേക്ക് നടന്നു നീങ്ങിയ  സൌമ്യ., ആ പെണ്‍ കുട്ടിയുടെ ദുരന്തം കേരളീയ ഹൃദയത്തില്‍ കോരിയിട്ട തീക്കനലുകള്‍  എന്നെങ്കിലും കെട്ടടങ്ങുമോ ..?  
ഗോവിന്ദചാമി
സ്ത്രീ പീഢനത്തിനിരയായവരുടെ പട്ടികകള്‍ നീളുകയാണ്. പി.ഇ.ഉഷ സംഭവം,  വിദ്യാഭ്യാസവും പുരോഗമന ചിന്തയും ഉണ്ടെന്നു അവകാശപ്പെടുകയും ചെയ്യുന്നവരില്‍ നിന്ന് തന്നെ  യാണ് ഉഷയ്ക്ക്  തിക്തഫലങ്ങള്‍ നേരിടേണ്ടി വന്നത്. അതിന്റെ പേരില്‍  അവര്‍ അനുഭവിച്ച  മനോവിഷമങ്ങള്‍ ചെറുതായി കാണാനൊന്നും  കഴിയില്ല. കുടുംബ ജീവിതത്തിലും, ഉദ്യോഗസ്ഥലങ്ങളിലും,യാത്രക്കിടയിലും.എവിടെയൊക്കെ വെച്ചാണ്  സ്ത്രീ പീടിപ്പിക്കപ്പെടാതിരിക്കുന്നത്..? . അമ്മയെന്നോ, ഭാര്യയെന്നോ, പെങ്ങളെന്നോ ഭേദമില്ലാതെ, അവള്‍ വലിച്ചിഴക്കപ്പെടുകയാണ്.  പുറത്തറിയുന്നത്, വളരെ ചുരുക്കം, അറിയപ്പെടാത്തവ എണ്ണത്തില്‍   കൂടുതല്‍ ആണ്. പെണ്‍കുട്ടികള്‍ നഷ്ടപ്പെടുന്ന മാതാ പിതാക്കളുടെ ജീവിതം ആശങ്കയിലും, ഭീതിയിലുമാണ്. അവരുടെ ഈറ്റുനോവിന്റെ കടച്ചിലില്‍ വേവുന്ന അമ്മമാരുടെ കണ്ണീര്‍ ഏതു കടലിലൊഴുക്കും...? ലക്ഷങ്ങള്‍  സാമ്പത്തിക സഹായം ലഭിച്ചാലും, നഷ്ടപ്പെട്ടതിന്റെ വില തിരിച്ചു നല്‍കാന്‍ ആര്‍ക്കും കഴിയില്ല. ഇതിനു പിന്നില്‍ വിദഗ്ദ്ധമായി വേഷം കെട്ടുന്നവര്‍ സമര്‍ത്ഥമായി രക്ഷപ്പെടുന്നു. നിശബ്ദ സഹനങ്ങളുടെ സാക്ഷ്യങ്ങളായി, സഹനത്തിന്റെ  ഉള്‍ച്ചൂടില്‍ വെന്തുമരിക്കുന്നവര്‍ എത്രയെത്ര...!

എം.ആര്‍.ജയഗീത 
കോട്ടയത്ത് അരങ്ങേറിയ ഒരു സംഭവം,.ഭര്‍ത്താവിന്റെ  അസുഖം മാറണമെങ്കില്‍ ഭാര്യ  തനിക്കു വഴങ്ങണമെന്നു ഒരു ഡോക്ടര്‍ ആവശ്യപ്പെടുന്നു,    ഇവിടെ പെണ്ണ് വെറും ഉപഭോഗ വസ്തുവായി തരം താഴ്ത്തപ്പെടുന്നു. മനുഷ്യത്വത്തിന്റേയും, കാരുണ്യത്തിന്റേയും പ്രതി പുരുഷന്മാരെന്ന് പൊതുവേ കരുതപ്പെടുന്ന  ഭിഷഗ്വര സമൂഹത്തിനു ഇയാള്‍ ഒരപമാന മാകുന്നു. മൃഗീയ പ്രവണതകളേറി വരുന്ന ഈയവസരത്തില്‍ പെണ്‍കുട്ടികള്‍  ‍/  സ്ത്രീകള്‍  ഏതു സുരക്ഷിതത്വ ബോധ ത്തിലാണ് ജീവിക്കേണ്ടത്...? വിവര സാങ്കേതിക വിദ്യയുടെ ത്വരിത വളര്‍ച്ചയില്‍ മലയാളിക്ക് അവന്റെ സംസ്ക്കാരത്തിന്റെ ജൈവതാളം അജ്ഞതയുടെ ഇരുകിടയിലമര്‍ന്ന് നഷ്ട പ്പെട്ടിരിക്കുന്നു. 
പത്തു വയസ്സുകാരനായ ആണ്‍കുട്ടി, അഞ്ചു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച്,  പെണ്‍കുഞ്ഞ് കാല്‍ വഴുതി കുളത്തില്‍ വീണ് മരിച്ച വാര്‍ത്ത, വിശ്വസിക്കാന്‍ പ്രയാസമെങ്കിലും ,  ഒരു പച്ച  പരമാര്‍ത്ഥം   ഇവിടെ വരെ  എത്തി നില്‍ക്കുന്നു നമ്മുടെ കുഞ്ഞുങ്ങള്‍...! മുലപ്പാലിന്റെ മണം മാറുംമുമ്പെ ജുവനൈല്‍ഹോമുകളിലേയ്ക്ക്...! കുട്ടികളുടെ  സ്വഭാവ രൂപീകരണത്തിലും  സ്വത്വ നിര്‍മ്മിതിയിലും  വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും മാതാ പിതാക്കള്‍ക്കും ജീവിത പരിസരങ്ങള്‍ക്കും ഗണ്യമായ പങ്കുണ്ട് എന്ന യാഥാര്‍ത്ഥ്യം നാം വിസ്മരിക്കുഅകയാണോ? 


സ്ത്രീകള്‍ക്ക് / പെണ്‍കുട്ടികള്‍ക്ക്  തൊഴില്‍ സാഹചര്യങ്ങള്‍ ഏറുകയാണ്. എപ്പോഴാണ്   അവരുടെ കാലുകളില്‍ മൂര്‍ഖന്‍  പാമ്പുകള്‍ ചുറ്റി വലിച്ചു കൊത്തി   വലിക്കുക എന്ന് ആര്‍ക്കു മറിയില്ല , പീഡന   യാഥാ ര്‍ത്യങ്ങള്‍   കണ്ടും കേട്ടും  അറിഞ്ഞു മനുഷ്യ ഹൃദയം  മരവിച്ചു പോകുന്ന അവസ്ഥ. 

മനുഷ്യ ബന്ധങ്ങളെല്ലാം വ്യര്‍ത്ഥവും  ശിഥിലവുമായി  മാറിക്കൊണ്ടിരിക്കുന്ന ഒരു കാലത്തിന്റെ നൂല്‍  പാലത്തിലൂടെയാണ് നാം  സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. അമ്മ, അച്ഛന്‍, മക്കള്‍, ഭാര്യാ ഭര്‍തൃ ബന്ധം  - ഇവ തമ്മിലുള്ള പാരസ്പര്യം നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്നു . കുടുംബത്തിലെ  നാലു  പേര്‍ അവരവരുടെ  നാലുവഴികളില്‍. പരസ്പരം, അറിയാനോ, സ്നേഹിക്കാനോ കഴിയാതെ, ഒരേ വീടിന്റെ ഇരുളടഞ്ഞ അകത്തളങ്ങളില്‍  താമസിക്കുന്നു, എന്നാല്‍ , അവര്‍ ജീവിക്കുന്നത് മാനസികമായി  എത്രയോ കാതമകലെ.   സര്‍വ്വമാനവ ഗുണങ്ങളും ഒരിടത്ത് സമ്മേളിക്കുമ്പോള്‍,  ആ ഭാവം അമ്മയാകുന്നു. "അമ്മ'' എന്ന മഹത്തായ  പദത്തിനു , പരിവര്‍ത്തനത്തിന്റെ  അനിഷേധ്യതയില്‍ മൂല്യശോഷണം സംഭവിച്ചിരിക്കുന്നു. അമ്മ പലപ്പോഴും കേവലം ഒരു വ്യക്തിയെന്ന് മക്കള്‍ സങ്കല്‍പ്പിച്ചു    പോകുന്ന അവസ്ഥയുണ്ട്. ആ പദത്തിന്റെ അര്‍ഥവ്യാപ്തി തിരിച്ചറിയാത്ത  മക്കള്‍,  അവര്‍ക്കു നേരെ കുരുതിക്കളങ്ങള്‍ തീര്‍ക്കുന്നു .   നൂറ്റിയേഴ് വയസ്സുള്ള വയോധികയായ അമ്മയെ കാലിത്തൊഴുത്തിലിട്ട്, ഭക്ഷണം നല്‍കാതെ, നിരന്തരം മദ്യപിച്ചെത്തി, മര്‍ദ്ദിക്കുമ്പോഴും, തന്റെ മകനെ വേദനിപ്പിക്കരുതെന്ന് പറയുന്ന ആ അമ്മയുടെ  ശ്രേഷ്ഠത   മക്കള്‍ മനസ്സിലാക്കുന്നില്ല.  വൃദ്ധരായി, അശരണരാവുന്നവരും, സ്വത്തിനുവേണ്ടി പടിയിറക്ക പ്പെടുന്നവരുമായ അമ്മമാരുടെ കഥകള്‍ എണ്ണിയാലൊടുങ്ങാതെ അവശേഷിക്കുന്നു.


37 വര്‍ഷങ്ങള്‍ക്കു മുന്‍പ്  പീഡന (ബലാല്‍സംഗം) ത്തിനിരയായി മുംബൈയിലെ കെ.ഇ.എം ആശുപത്രിയില്‍ കഴിയുന്നു അരുണ രാമചന്ദ്ര ഷാന്‍ ബാഗ് .   ജീവച്ഛവമായി കഴിയുന്ന അവരെ മരുന്നു നല്‍കിക്കൊല്ലുന്നത് നിയമ വിരുദ്ധമാണെന്നും, എന്നാല്‍ വൈദ്യ സഹായവും ഭക്ഷണവും നല്‍കാതെ  മരിക്കാന്‍ അനുവദി ക്കാവുന്നതാണ്  എന്നും  സുപ്രീംകോടതി വിധിയെഴുതി.  മുംബൈയിലെ കിങ്ങ്, എഡ്വേര്‍സ് മെമ്മോറിയല്‍ ആശു പത്രിയില്‍ നഴ്സായിരുന്ന അരുണ  ആശുപത്രിയിലെ ജീവനക്കാരന്റെ ആക്രമണ ത്തിനിരയായി. അന്നു മുതല്‍ അബോധാവസ്ഥയിലായി.   അരുണക്കിന്ന് അറുപത്തൊന്നു വയസ്സുണ്ട്. അവരുടെ ജീവിതം നഷ്ട്ടപ്പെട്ടു,  അതിനുത്തരവാദി / കള്‍ ആരും ഇത് വരെ ശിക്ഷിക്കപ്പെട്ടില്ല.


വിവാഹബന്ധങ്ങള്‍ ശിഥിലമാകുന്ന കേസ്സുകള്‍.... ! വിവാഹ മോചിതയായ പെണ്ണ് എവിടെക്കാണ്‌ തിരിച്ചു പോകേണ്ടത്? ജനിച്ച  വീട്ടിലേക്കോ? അങ്ങനെ ഒരു വീട് എപ്പോഴും   ഉണ്ടായെന്നു വരുമോ?  ( നഗരങ്ങളില്‍  ആര്‍ക്കും സ്ഥിരമായും സ്വന്തമായും ഒരു വീട് തന്നെയില്ല. ) പിന്നെ എങ്ങോട്ട് പോകും ? സാമ്പത്തിക സ്വാതന്ത്ര്യം  ഉള്ള പെണ്‍കുട്ടികള്‍ രക്ഷപ്പെടുന്നു. അതില്ലാത്തവര്‍ കഷ്ട്ടപ്പെടുന്നു. അവള്‍ക്കു ലഭിക്കേണ്ട നൈതികമോ സാമൂഹികമോ ആയ സംരക്ഷണം ആര്  നല്‍കും? അതില്ലാ എന്ന അവസ്ഥയില്‍ എല്ലാ പീഡനങ്ങളും അടിമത്തങ്ങളും സഹിച്ചും അനുസരിച്ചും ജീവിക്കാന്‍ നിസ്സഹായയായ സ്ത്രീ നിര്‍ബന്ധിക്കപ്പെടുന്നു. സ്വന്തമായി വരുമാനം ഇല്ലാത്ത സ്ത്രീക്ക് ആത്മാഭിമാനം സംരക്ഷിക്കാനോ പീഡനങ്ങളെ  ചെറുക്കാനോ കഴിയില്ലാ എന്ന തിരിച്ചറിവ്  ആണ് ഇതിന്റെ ഗുണപാഠം.


 പ്രായപൂര്‍ത്തിയാകാത്ത    പെണ്‍കുട്ടികളെ വിവാഹം ചെയ്തു  കൊടുക്കുന്നു എന്ന പരാതി അധികവും ഇസ്ലാം സമുദായത്തെ കുറിച്ചാണ് ഉയര്‍ന്നു വരുന്നത്.  അതിനെതിരെ ശബ്ദിക്കാന്‍  അതെ സമുദായത്തില്‍ നിന്ന് വളരെ ദുര്‍ലഭം പേരെ തയ്യാറാവുന്നുള്ളൂ. പ്രതികരിക്കുന്നവരെ കാത്തിരിക്കുന്നത് അനവധി പ്രതിബന്ധങ്ങളാണ്. .  ആ സമുദായത്തിലെ  ഒരു പെണ്‍കുട്ടിയാണ്. യമനിലെ 'നൂ ജൂദ് അലി'. വളരെ ചെറു പ്രായത്തില്‍ വിവാഹിതയാവുകയുംപത്താം വയസ്സില്‍ വിവാഹ മോചിതയാവുകയും ചെയ്ത നജൂദ് അലി .  പീഡനങ്ങളില്‍ നിന്ന് മോചനം കാംക്ഷിച്ചു  രക്ഷപ്പെടാന്‍ കൊതിക്കുന്ന പെണ്‍കുട്ടികള്‍ക്കെല്ലാം ഈ  പെണ്‍കുട്ടി  ആവേശമാണ്. വില്‍പ്പന വസ്തു കണക്കെ വില്‍ക്കപ്പെട്ട നജൂദ് - ചെറിയ പ്രായത്തില്‍ ജീവിതത്തോടു പടവെട്ടി പത്തുവയസ്സില്‍ വിവാഹ മോചിതയായി. ഭര്‍ത്താവിന്റെ ക്രൂര പീഡനങ്ങളില്‍ നിന്നും രക്ഷപ്പെട്ട്,  തന്റെ അനുഭവങ്ങള്‍ അവള്‍ ലോകത്തോടും, നിയമത്തോടും വിളിച്ചു പറഞ്ഞ  ഇവള്‍  ധൈര്യ ശാലികളായ  പെണ്‍കുട്ടികളുടെ പട്ടികയില്‍പ്പെടുന്നു. പൊള്ളുന്ന അതി ജീവനത്തിന്റെ അകം പൊരുള്‍ ആണ്    നൂജൂദിന്റെ ജീവിതം. ഈ  ചെറു പ്രായത്തില്‍,  ഒരു  വിവാഹ മോചനത്തേക്കാള്‍  ധീരമായ നടപടിയായി മറ്റൊന്നു സങ്കല്‍പ്പിക്കുവാന്‍  കഴിയില്ല .

കുട്ടിമാളു അമ്മ 
സ്ത്രീ ക്കെതിരെയുള്ള അനീതി കള്‍ക്കെതിരെ സമരമുറ കയ്യാളിയ ഒരു മുന്‍തലമുറ നമ്മുടെ ചരിത്രത്തിലുമുണ്ട്. എന്നിട്ടും,     സ്ത്രീ കള്‍ക്കെതിരെ     നടമാടുന്ന അധാര്‍മികതകള്‍ക്ക്  യാതൊരു ലോപവുമില്ല എന്ന് വരുമ്പോള്‍ വര്‍ത്തമാന കാലം  ചരിത്രം പാഠമാക്കുനില്ല  എന്ന്  തന്നേയാണ്‌ അനുമാനിക്കേണ്ടത്. .


സ്ത്രീകള്‍ക്കെതിരെയുള്ള  അതിക്രമങ്ങള്‍ പഠന വിധേയമായപ്പോള്‍, ആ സര്‍വ്വേ പ്രകാരം പ്രശ്നങ്ങളെ 14  വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ അടുത്ത വാര്‍ഷിക പദ്ധതി യിലേക്ക്  സമഗ്രമായ ജെന്‍ഡര്‍ പ്രോജക്ട് തയ്യാറാക്കുന്നതിനുള്ള പഠന ക്കളരി നടത്തുമെന്നും അധികൃതര്‍ അവകാശപ്പെടുന്നുണ്ട്,  പ്രതീക്ഷയോടെ കാത്തിരിക്കാം. ഇത്തരം നിരവധി വാഗ്ദാനങ്ങളും നിയമങ്ങളും ഇനിയും പാലിക്കപ്പെടാതെയും, നടപ്പിലാക്കാതെയും ഇരിക്കുന്ന അവസ്ഥയില്‍  ഇതെല്ലാം എത്രത്തോളം പ്രാവര്‍ത്തികമാകാന്‍ പോകുന്നുവെന്ന് സൂക്ഷ്മ ദൃഷ്ടികള്‍ വെച്ച് കാത്തിരുന്നു കാണേണ്ടി വരും.

സ്വാതന്ത്ര്യത്തിന്റെ  മൂന്നാംഘട്ടത്തിലും, നമ്മുടെ അമ്മമാരും, സഹോദരിമാരും, കൊച്ച നിയത്തിമാരും, പ്രിയപ്പെട്ട പെണ്‍മക്കളും ക്രൂരമായി പീടിപ്പി ക്കപ്പെടുകയാണ്. ഈ കാട്ടാള ത്തരങ്ങള്‍ക്ക്  അറുതിയുണ്ടാക്കുവാന്‍ കഴിയണം. അക്ഷരാഭ്യാസം, നിഷിദ്ധവും, അപരാധവുമായി കരുതിയിരുന്ന ഒരു കാലത്തില്‍ നിന്നും നാം സാക്ഷരരായി വളര്‍ന്നു, എന്നിട്ടും അറിവ് / സംസ്കാരം  കൈവന്നിട്ടില്ല.  സാക്ഷരതയില്‍ നിന്നും,  പൌരാവ ബോധത്തിലേക്കും വ്യക്തി വികാസത്തിലേക്കും ഏറെ സഞ്ചരിക്കാനുണ്ട്.  അര്‍ത്ഥന്വേഷനത്തിന്റെ  അത്തരം പ്രയാണങ്ങള്‍ ഇനിയും സ്ത്രീയുടെ ഭാഗത്ത്‌ നിന്നും ഉണ്ടാവേണ്ടിയിരിക്കുന്നു. അടിമത്തവും അസമത്വവും  നില നില്‍ക്കുകയാണ്. ഈ അധമത്വങ്ങള്‍, വളര്‍ന്ന്, പടര്‍ന്ന്, വെട്ടിമാറ്റാന്‍ കഴിയാത്ത ദുരവസ്ഥ യായിരിക്കുന്നു.  പീഡന ങ്ങള്‍ക്കും      ബലാല്‍ സംഗങ്ങള്‍ക്കും ഇരയായി  അഴുക്കു ചാലുകളിലേക്കു  വലിച്ചെറിയപ്പെടുന്ന എത്രയോ ഇരകള്‍ !
കുറ്റവാളികള്‍ക്ക് മാതൃകാ പരമായ ശിക്ഷാവിധികള്‍ നല്‍കുക തന്നെവേണം. അതോടൊപ്പം രതി വൈകൃത ങ്ങളിലേക്ക് വഴുതി വീഴുന്ന തരത്തില്‍, സമൂഹത്തിന്റെ പൊതു ലൈംഗീക ബോധ നിര്‍മ്മിതിയില്‍, കാര്യമായ വൈകല്യം ചെലുത്തിയെടുക്കുന്ന മാധ്യമങ്ങളടക്കമുള്ള അധീശ ശക്തികളെ തിരിച്ചറിയാന്‍  ഇരകള്‍ക്കും  കഴിയണം.

ഇരകള്‍ മൌനം ഭഞ്ചിക്കും. മൌനങ്ങളുടെ നാവാകാന്‍, നമ്മുടെ സാംസ്കാരിക വാചാലതകള്‍ക്കും കഴിയണം.  ഇരകള്‍ ഉണരും ,    ഇരകള്‍ എക്കാലവും   ഇരകള്‍ ആയി ത്തന്നെ തുടരുകയില്ലെന്നു    ഒത്തുണര്‍ന്നു പറയുന്ന കാലം വിദൂരമല്ല.