കൃഷ്ണഗാഥ

(കൃഷ്ണോൽപ്പത്തി )
ചെറുശ്ശേരി
പാലാഴിമാതു താൻ പാലിച്ചുപോരുന്ന
കോലാധിനാഥനുദയവർമ്മൻ
ആജ്ഞയെച്ചെയ്കയാലജ്ഞനായുള്ള ഞാൻ
പ്രാജ്ഞനെന്നിങ്ങനെ ഭാവിച്ചിപ്പോൾ

ദേവകിസൂനുവായ്‌ മേവിനിന്നീടുന്ന
കേവലൻ തന്നുടെ ലീല ചെയ്‌വാൻ
ആവതല്ലായ്കിലുമാശതാൻ ചൊൽകയാൽ
ആരംഭിച്ചീടുന്നേനായവണ്ണം

ശ്രീപത്മനാഭൻ തൻ ജായയെന്നിങ്ങനെ
പേർപ്പെറ്റു നിന്നൊരു മേദിനിതാൻ,
ദുഷ്ടരായുള്ളൊരു മന്നവരെല്ലാരും
ഒട്ടേറെപ്പോന്നു പിറക്കയാലേ,

അന്തമില്ലാതൊരു ഭാരംകൊണ്ടേറുന്ന
സന്താപം പൂണ്ടു തളർന്നു മേന്മേൽ
ധേനുവായ്‌ ചെന്നു വിരിഞ്ചനോടെല്ലാം തൻ
വേദനയോതിനാൾ കാതരയായ്‌;

"കഷ്ടരായുള്ളോരു ദുഷ്ടരെ സൃഷ്ടിച്ച-
തൊട്ടേറിപ്പോകുന്നു തമ്പുരാനേ!
ഭാരത്തെക്കൊണ്ടു ഞാൻ പാതാളലോകത്തു
പാരാതെ വീഴുന്നതുണ്ടു നേരെ

ഇണ്ടലെത്തൂകുന്ന വൻഭാരമിങ്ങനെ
ഉണ്ടായീലെന്നുമേ പണ്ടെനിക്കോ
കുമ്പിട്ടുനിന്നൊരു കൂർമ്മവും ചെഞ്ചെമ്മെ
തൺപെട്ടുപോകുന്നതുണ്ടു പാർത്താൽ

ഊക്കനായ്‌ നിന്നൊരു പന്നഗനാഥനു
ശൂൽക്കാരമേറുന്നൂതിന്നിന്നെല്ലാം
ആനകളെല്ലാമേ ദീനങ്ങളായിത്ത-
ന്നാനനം താഴ്ത്തിത്തളർന്നുകൂടി

മാമയനായോനേ! ഭാരത്തെക്കൊണ്ടു ഞാൻ
നാമാവശേഷയായ്‌ പോകുമ്മുമ്പെ
പാരാതെകണ്ടെന്നെപ്പാലിച്ചുകൊള്ളണം
കാരുണ്യക്കാതലേ! കൈതൊഴുന്നേൻ"

വേദന പൂണ്ടൊരു മേദിനിയാലിതു
വേദിതനായ വിരിഞ്ചനപ്പോൾ
വാനവർ ചൂഴുറ്റു മേദിനി താനുമായ്‌
വാർത്തിങ്കൾമൗലിതന്നാലയത്തിൽ

പാരാതെ ചെന്നവർ ചൊല്ലി നിന്നെല്ലാരും
പാലാഴിതന്നിലും ചെന്നു പിന്നെ
വാരുറ്റുനിന്നൊരു വാക്കുകൊണ്ടന്നേരം
വാരിജനേത്രനേ വാഴ്ത്തിച്ചൊന്നാർ:


"ഈരേഴുപാരിനും കാരണമായൊരു
കാരുണ്യപൂരമാം വാരിരാശേ!
പാരിടം പൂരിച്ച ഭാരത്തെത്തീർത്തിന്നു
പാലിച്ചുകൊള്ളേണം പാരാതെ നീ

നിൻകനിവില്ലായ്കിലെങ്ങളിന്നെങ്ങനെ
സങ്കടം പോക്കുന്നു തമ്പുരാനേ!
വങ്കനിവാണ്ടെങ്ങൾ സങ്കടം തീർക്കണം
പങ്കജലോചന! ശങ്കയിതേ"

(തുടരും)