കാലത്തിന്റെ കാണാക്കാഴ്ചകൾ

കെ.ആർ.കിഷോർ

 (തിമിരക്കാഴ്ചകൾ അവ്യക്തമാകുമ്പോൾ "കണ്ണട" യിലൂടെ സൂക്ഷ്മ ദർശനം സാധ്യ മാക്കുന്ന മുരുകൻ കാട്ടാക്കടയുടെ കവിത കളെക്കുറിച്ച്‌ ഒരവലോകനം
 വിപണിയുടെ മാത്രം ആത്മപ്രകാശനങ്ങളായി അർത്ഥരഹിത ജൽപ്പനസംഗീതമായി നമ്മുടെ പാട്ടുകൾ വികല മാക്കപ്പെടുമ്പോൾ, വികാര വിചാര വാഗർത്ഥതലങ്ങളെ തൊട്ടുണർത്തി താള നിബന്ധമായ ആലാപനത്തിലൂടെ നവീന ഭാവുകത്വതലങ്ങളുടെ ആകാശങ്ങളിലേക്ക്‌ കവിതയെ ചൊല്ലു വഴക്കത്തിലൂടെ ജനകീയ സ്വീകാര്യത നേടിയെടുക്കുന്നതാണ്‌ മുരുകൻ കാട്ടാക്കടയുടെ കാവ്യ സഞ്ചാരപഥങ്ങൾ. ഉടലിന്റെ വഴക്കത്തേയും, ശബ്ദത്തിന്റെ സ്ഥായീഭാവത്തേയും, ജുഗുപ്സയുടെ ഉച്ചസ്ഥായിയിലേക്ക്‌ കൊണ്ടെത്തിക്കുന്ന സമകാലീന പാട്ടു വിപണിക്കു മുമ്പിൽ,കവിതകൊണ്ട്‌ ആലാപന ശുദ്ധിയുടേയും മാത്രാശുദ്ധിയുടേയും നിയന്ത്രിതത്വം കൊണ്ട്‌ ഒരു പ്രതിരോധം ചമയ്ക്കുകയാണ്‌ മുരുകൻ ചെയ്യുന്നതെന്ന്‌ ഡോ.പി.കെ.രാജശേഖരൻ. പാട്ടിനെ പ്രതിരോധി ക്കേണ്ടിവരുന്നത്‌ ഒരു സാംസ്ക്കാരിക ദുരന്തമാണ്‌. എന്നാലത്‌ കാലം ആവശ്യപ്പെടുന്ന അനി വാര്യതയുമാണ്‌

മൂലധന കേന്ദ്രീകരണത്തിലൂടെ , ആഗോളീകരണ സാമ്രാജ്യ ശക്തികൾ . ജനജീവിത നിയന്ത്രണം സമൂഹ ത്തിന്റേയും, സ്റ്റേറ്റിന്റേയും പിടിയിൽ നിന്ന്‌ തട്ടി പ്പറിചെടുക്കാനുള്ള ശക്തി സാമർത്ഥ്യങ്ങൾ നേടിക്കഴിഞ്ഞു. ജനജീവിതം അടിമുടി തകിടം മറിഞ്ഞ്‌ താറുമാറാവുമ്പോൾ സാമൂഹിക രാഷ്ട്രീയ സാംസ്ക്കാരിക നൈതികതകളുടെ മൂല്യനിരാസം ഭീകര താണ്ഡവമാടുമ്പോൾ പകച്ച്‌ നിൽക്കേണ്ടി വരുന്ന നിസ്സഹായനായ മനുഷ്യൻ. സാമ്രാജ്യത്വ അധിനിവേശം , മൂലധന ശക്തി കളുടെ  ചൂഷണം, തീവ്രവാദവിഘടനശക്തി വികാസം, പാരിസ്ഥിതിക കടന്നുകയറ്റം, വിൽപ്പന ചരക്കുകളാക്കി വിപണനം ചെയ്യപ്പെടുന്ന സ്ത്രീത്വം, ആത്മഹത്യാ കയറിലേക്ക്‌ തലനീട്ടി ക്കൊടു ക്കേണ്ടിവരുന്ന കർഷകൻ, ഇങ്ങിനെ സമകാലീന സമസ്യകളോട്‌ സന്ധി ചെയ്യാതെ പ്രതികരിക്കലാണ്‌ തന്റെ കവിതകളെന്ന്‌ കവി സാക്ഷ്യപ്പെടുത്തുന്നു. ചൂഷിത പീഢി തരുടെ നോവുകൾക്ക്‌ നെയ്‌ പുരട്ടി സാന്ത്വനമേകാനും നിശ്ശബ്ദസഹനങ്ങളിൽ നിന്നുയർത്തി യെടുക്കുന്ന "ഉണർത്തുപാട്ടാകാനും" ഈ കവിതകൾക്ക്‌ സാധ്യമാകുന്നുണ്ട്‌.
കണ്ണട
അശാന്തിയുടേയും, ഭീതിയുടേയും തഴപ്പായകൾ നിരത്തി നിഷ്ക്കരുണ കലാപങ്ങളും നിഷ്ഠുര "കൊലപാതകങ്ങളും വിരിച്ചിടുന്നു.
കത്തികൾ വെള്ളിടി വെട്ടും നാദം
ചില്ലുകളുടഞ്ഞു ചിതറും
പന്നിവെടിപ്പുക പൊന്തും തെരുവിൽ
പാതിക്കാൽ വിറ കൊൾവതു കാണാം"

പുത്രന്മാർ ബലികഴിക്കപ്പെട്ട തീരാത്ത കണ്ണീരിൽ വിലപിക്കുന്ന മാതൃത്വം, പലിശയും പട്ടിണിയും പടികയറി വന്ന്‌ ഭീഷണമാകുമ്പോൾ മാവിങ്കൊമ്പിൽ തൂങ്ങുന്ന ആത്മഹത്യകൾ, അമറുന്ന കാമം വെറിയായി ഭ്രാന്തനാകുന്ന മനുഷ്യൻ, ചില്ലറത്തുട്ടുകൾ നൽകി ഉഴുതുമറിക്കപ്പെടുന്ന പെൺകുട്ടികൾ , ആർഭാട പരിവാരങ്ങളുടെ അധികാരോ ന്മാദത്തിലഭിരമിക്കുന്ന രാഷ്ട്രീയക്കാരൻ, കുതിച്ചുപായൽ വെറും മോഹം മാത്രമായി വറ്റിവരണ്ടുകിടക്കുന്ന പുഴകൾ ...ആഗ്രഹിക്കാത്ത കാഴ്ചകൾ മാത്രം കാണിച്ചുതരുന്ന കാലം.
"കണ്ണടകൾ വേണം
കണ്ണുടയാത്തൊരു കരളുടയാത്തൊരു
കാഴ്ചകൾ കാണണം
കാടു കരിച്ച്‌ മറിഞ്ഞൊഴുകുന്നൊരു
മാവേലിത്തറ കാണും വരെ നാം
കൊത്തിയുടയ്ക്കുക കാഴ്ച്ചകൾ
ഇടയൻ, മുട്ടിവിളിക്കും കാലം കാക്കുക"
കാലത്തിന്റെ കപടമായ തുണ്ടുകൾ തുരന്ന്‌ ഉള്ളിലേക്ക്‌ കാഴ്ച്ച തുളച്ച്‌ കയറാത്തത്‌ തിമിര മുള്ളതുകൊണ്ടാണ്‌. തിമിരാന്ധമായ സമൂഹത്തിന്‌ സൂക്ഷ്മതയുടെ തെളിവും വെളിവുമുള്ള കാഴ്ച്ച യൊരുക്കുന്ന കണ്ണടയാണ്‌ ഈ കവിത
തിരികെ യാത്ര
പുറകിലേക്ക്‌ യാത്രകളില്ല. എല്ലാ യാത്രകളും മുന്നോട്ടാണ്‌. സ്വപ്നങ്ങളും, പ്രതീക്ഷകളും ലക്ഷ്യങ്ങളും സാക്ഷാ ത്കരിക്കുന്നതവിടെയാണ്‌`. തിരികെയുള്ള യാത്രകൾ അപകടകരങ്ങളും, വീഴ്ച്ചകളും ആത്മഹത്യാപരവുമാണ്‌`. അർത്ഥ വെറികൊണ്ടന്ധനായ മനുഷ്യൻ മുന്നോട്ടെന്ന്‌ കരുതി തിരി ക്കുന്ന യാത്ര പുറകോട്ടാണ്
ഒരു തുള്ളി പോലും ബാക്കി വെക്കാതെ ഭൗതികസമ്പത്തൂറ്റിയെടുക്കുന്ന അഭിനവ വാമനന്മാർ പാരിസ്ഥിതിക സന്തുലിതാവസ്ഥക്കു നേരെ കൊഞ്ഞനം കുത്തി പുഴയുടെ ശരീരം കൊത്തിനുറുക്കി പച്ചക്കു തിന്നുന്നു. പ്രകൃതിയുടെ വരദാനമായ നദികൾ നാടിന്റെ ഇന്നലേ കളിലെ ജീവനാഡി കളായിരുന്നു. തുള്ളിക്കളിച്ച്‌ നീരാടുവാൻ . കവിതയുടെ വസന്തം വിരിയിക്കുവാൻ, ആറ്റുവഞ്ചി ക്കൊരുമ്മ നൽകാൻ . വയലോരങ്ങളിൽ കുളിരുകോരുവാൻ, പാട്ടു പാടാൻ, പ്രണയിക്കാൻ ,ഇങ്ങനെ മനുഷ്യ സംസ്ക്കൃതിയുടെ പോറ്റമ്മ യായിരുന്ന നദികൾ...
"വിത്തെടുത്തുണ്ണാൻ തെരക്കുകൂട്ടുമ്പോഴീ
വിൽപ്പനക്കിന്നു ഞാനുൽപ്പന്നമായ്‌
കയ്യിൽ ജലം കോരി സൂര്യബിംബം നോക്കി
"അമ്മേ" ജപിച്ചവനാണു മർത്ത്യൻ
ഗായത്രി ചൊല്ലാനരക്കുമ്പിൾ വെള്ളവും
നീക്കാതെ വിൽക്കാൻ കരാറു കെട്ടി
നീരു വിറ്റമ്മ തൻ മാറു വിറ്റു
ക്ഷീരവും കറവക്കണക്ക്‌ പെറ്റു
ഇനി വരും നൂറ്റാണ്ടിലൊരു പുസ്തകത്താളിൽ
പുഴയെന്ന പേരെന്റെ ചരിത്രപാഠം..
പുഴ അമ്മയാണ്‌ . പുഴ വിൽപ്പന , അമ്മ വിൽപ്പനയാണ്‌. പുഴനീരു വിൽപ്പന അമ്മയുടെ മാറു വിൽ പ്പനയാണ്‌`. വഴിതെറ്റിയ യാത്രകളിൽ നിന്ന്‌ തിരിച്ച്‌ യാത്ര ചെയ്യേണ്ടിയിരിക്കുന്നു. ദിശാബോധം വീണ്ടെടുത്ത്‌ ക്ഷീരപഥങ്ങളിലേക്കു യാത്ര . താളം തെറ്റിയ ജീവിതബോധത്തിന്റെ താളം വീണ്ടെ ടുക്കലാണ്‌` ഈ കവിത.
നിത്യജീവിത ഭാഷയിൽ നിന്ന്‌ മുത്തുവാക്കുകൾ അരിച്ചെടുത്ത്‌ കവിതയിൽ പ്രയോഗിക്കുമ്പോൾ കവിത പുഷ്പം പോലെ സുഗന്ധം പരത്തുന്നു. രണ്ടു വാക്കുകളുടെ പ്രയോഗം ഒരു പ്രോജ്ജ്വല നക്ഷത്രം പോലെ പ്രകാശം പരത്തുന്ന മാന്ത്രിക വിദ്യയാണ്‌ കാവ്യരചനയുടെ രസതന്ത്രം. അനു ഗ്രഹീതനായ ഒരു ശിൽപ്പിയുടെ നിർമ്മിതിയാണ്‌ ശിൽപ്പം. അതു സുന്ദരവും, ദീപ്തവും, വാക്കുകൽ കോണ്ട്‌ കവി നിർമ്മിക്കുന്ന ശിൽപ്പമാണ്‌ കാവ്യം. വാക്കുകൽ ലയിപ്പിച്ച്‌ . സൂക്ഷ്മ തയോടെ വിളക്കി ച്ചേർത്ത്‌ നിർമ്മിക്കുന്നതാണ്‌ അതിലെ സർഗ്ഗപ്രതിഭ. ഈ പ്രതിഭയിലേക്ക്‌ വളരുന്നതിന്റെ ഘട്ടമാണ്‌ മുരുകൻ കാട്ടാക്കടയുടെ ഈ കവിതകൾ.
ഒരു നാത്തൂൻ പാട്ട്‌
ഗ്രാമഭാഷയിൽ , നാട്ടിൻപുറത്തെ നാത്തൂന്മാരുടെ ഭാഷണശൈലിയിൽ രൂപകൽപ്പന ചെയ്ത ഈ കവിത ശിൽപ്പമാതൃകയിൽ നവീനതയുടെ തിളക്കമുണ്ട്‌. കാലത്തിനൊപ്പം കോലം കെട്ടാൻ വേണ്ടി ജീവിതമൊരു മത്സരമാക്കേണ്ടി വരുന്ന , നിസ്സഹായതയുടെ ഗ്രാമീണകിതപ്പിൽ മൂലധന രാഷ്ട്രീയം വിഷം കലർത്തി മുതലെറ്റുപ്പു നടത്തുന്നു. ചേരയെ തിന്നുന്ന നാട്ടിൽ നടുക്കഷ്ണം തിന്നാൻ വെമ്പുന്ന മനുഷ്യന്റെ ഗതികേടുകൾ. സ്വന്തം മണ്ണു കളഞ്ഞ്‌ , ചിരി മറന്ന്‌, ഗ്രാമ്യസുഗന്ധം വിസ്മരിച്ച്‌ ആയിരം ജാതികളും, ആയിരം ചേരികളുമായി ദൂരവും, തീരവും ദിക്കും ദിശയുമറിയാതെ നെട്ടോട്ടമോടുന്ന നാത്തൂന്മാർ.
"നാത്തൂനെ നാത്തൂനെ
നമോടിയടുക്കണതെങ്ങോട്ട്‌?
വെള്ളത്തൊലിയിട്ട പുള്ളിയുടുപ്പിട്ട
കങ്കാണമാളക്കുടുക്കിലേക്ക്‌
കുപ്പിയിൽ വെള്ളത്തിനഞ്ചു കാശ്‌
ജീവവായു പൊതിഞ്ഞതിനെട്ടു കാശ്‌
സെന്റ്‌ പുര വിയർപ്പുമണം പിന്നെ
ഓട്ട ക്കാലഞ്ചണ വിറ്റു ബാക്കി....
പുള്ളിപ്പുലിയെപ്പോലെ ഭീകര വേഷധാരികളായ പുറമേ വെളുത്ത നിറമുള്ള ആഗോള സാമ്രാജ്യ ശക്തികൾ. കങ്കാണമാളത്തിലേക്ക്‌ മനുഷ്യനെയടുപ്പിച്ച്‌ കുരുക്കിവീഴ്ത്തുന്ന യാഥാർത്ഥ്യം ഈ സംഭാഷണങ്ങളിലൂടെ അനാവൃതമാകുന്നു.
കാണം വിറ്റാലെന്ത്‌ നാണം വിറ്റാ-
ലെന്തിന്നോണം വിറ്റാലെന്ത്‌ നാത്തൂനെ
ഓട്ടകകാലഞ്ചണ കിട്ടുമെങ്കിൽ
ഞാനോടട്ടെ നാത്തൂനെ നിന്റെ
പോഴവും വേഴവും പിന്നെ പിന്നെ...
എല്ലാം വ്യാപാരവത്ക്കരിക്കപ്പെടുകയാണ്‌. കേരളത്തിന്റെ സാംസ്ക്കാരിക പൈതൃകപ്രതീക മാണെന്ന്‌ നാം അഹങ്കരിക്കുന്ന ഓണവും, വിപണിയുടെ കൈയ്യിലമരുന്നു."ഓട്ടക്കാലഞ്ചണ കിട്ടുമെങ്കിൽ ആ മത്സരത്തിൽ പങ്കെടുക്കാൻ തയ്യാറെടുപ്പു നടത്തുന്ന നിഷ്ക്കളങ്ക ഗ്രാമീണ മനസ്സും, ശാപഗ്രസ്തമായ ഒരു വ്യവസ്ഥയുടെ ഉൾപ്പന്നമാകുന്നുവേന്ന തിരിച്ചറിവ്‌ അസ്വസ്ഥമാക്കുന്നു. കവികളും ചതി തിരിച്ചറിയുന്ന രാഷ്ട്രീയ നേതൃത്വവും ഓർമ്മിപ്പിച്ച്‌ കൊണ്ടിരുന്നാലും അതിനു ചെവികൊടുക്കാതെ, സാമ്പത്തികശക്തികൾ നിശ്ചയിക്കുന്ന ജീവിത സമസ്യകളുടെ സങ്കീർണ്ണ തകളിൽ ഓട്ടപ്പന്തയങ്ങളിൽ പെട്ടുപോകുന്ന "നാത്തൂന്മാർ" സൃഷ്ടിപരമായി ഇവിടെ എന്തു ചെയ്യാൻ കഴിയും എന്ന ചോദ്യത്തിന്‌ നിസ്സഹായതയുടെ തളർച്ചയോ ഉത്തരം അന്വേഷിക്കുന്ന ഔത്സ്യക്ക്യമോ ?ആസ്വാദകനിൽ ചോദ്യങ്ങൾ നിരന്തരമായി ഉന്നയിക്കാൻ ഈ കവിതയ്ക്കു ശേഷിയുണ്ടെന്നു പറയുന്നത്‌ അതിശയോക്തിയല്ല.