അദ്ദേഹം പറഞ്ഞത്....



വി.ബി ജ്യോതിരാജ്

 (കാഴ്ചപ്പാട്)
തെറ്റുകള്‍ ചെയ്യാത്തവര്‍ ഇനിയും ജനിച്ചിട്ടില്ലാത്തവരായിരിക്കും. അല്ലെങ്കില്‍ ശവക്കുഴിയില്‍ അടക്കം ചെയ്തവരായിരിക്കും.....
 -ഏതോ ഒരു തത്വജ്ഞാനി
അദ്ദേഹം പറഞ്ഞു,
'ഞാന്‍ തെറ്റുകള്‍ ചെയ്തിട്ടുണ്ട്. തെറ്റുകള്‍ക്ക് അതീതനായ ഒരു വ്യക്തിയാണ് എന്ന് എന്നെക്കുറിച്ച് ഞാനൊരിടത്തും പറഞ്ഞിട്ടില്ല. മാനുഷികമായതെല്ലാം എന്നിലുണ്ട്. കുറ്റങ്ങളും കുറവുകളും ഉണ്ട്.... എന്റെമേല്‍ ഉന്നയിച്ച ലൈംഗികാരോപണം തീര്‍ത്തും മനുഷ്യത്വഹീനമായ ഒന്നായിപ്പോയി...'
അദ്ദേഹം ഇത് പറയുമ്പോള്‍ മുഖപേശികളുടെ ഭാവചലനങ്ങളായിരുന്നു ഞാന്‍ ശ്രദ്ധിച്ചത്. ദൈവമേ, അദ്ദേഹം ആളാകെ മാറിപ്പോയിരിക്കുന്നു ! ഉള്ളിലൊരിടത്തും കാലുഷ്യമോ വൈരാഗ്യമോ ഇല്ല! ഒരു ഞരമ്പുരോഗിയുടെ ആവേശമോ ഇളകിത്തുള്ളലോ ഇല്ല! എല്ലാ പ്രക്ഷുബ്ധതയും അടക്കി വെച്ച അറബിക്കടലിന്റെ ശാന്തമായ മുഖം. നിരന്തരമായ പ്രാര്‍ത്ഥനയോടെ അദ്ദേഹം ദിവസങ്ങള്‍ തള്ളിനീക്കുകയായിരുന്നു എന്ന് മുഖത്തിന്റെ ശാന്തഭാവം കൊണ്ട് വ്യക്തമാണ്. ആത്മീയതയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം ഒട്ടും തന്നെ വാചാലനായില്ല. മര്‍ദ്ദിതന്റെ പ്രാര്‍ത്ഥന പടച്ചവന്‍ കേള്‍ക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്- 'അത് അനുഭവിച്ചറിയുന്നവര്‍ക്കു മാത്രം മനസ്സിലാക്കുന്നവര്‍ക്കു മാത്രം മനസ്സിലാവുന്ന സത്യമാണ്. സങ്കീര്‍ണ്ണമായ ഒരു മാനസികാവസ്ഥയില്‍ സംഭവിക്കുന്നത് പരമമായ ഒറ്റപ്പെടലാണ്. പടച്ചവനല്ലാതെ മറ്റാരും നിങ്ങള്‍ക്ക് കൂട്ടിനില്ലാത്ത ഭയങ്കരമായ നിമിഷങ്ങള്‍ !... ഞാനതറിഞ്ഞു, മര്‍ദ്ദിതന്റെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കാതിരിക്കില്ല.....'

മര്‍ദ്ദിതന്‍ എന്നാണ്  തന്റെ അവസ്ഥയെക്കുറിച്ച് അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്. പറയാന്‍ അദ്ദേഹത്തിന് ഒരുപാട് കഥകളുണ്ട്. ഒരുപക്ഷേ, അത് പുസ്തക രൂപത്തില്‍ അച്ചടിച്ചു വരാനും വഴിയുണ്ട്. വലിയ ജനകീയന്മാരായി വിലസുന്ന പലരുടേയും പൊയ്മുഖങ്ങള്‍ അഴിഞ്ഞുവീണാലത്തെ കഥ അറപ്പുണ്ടാക്കുന്ന വിധം   ജുഗുപ്‌സാവഹമായിരിക്കും. ലൈംഗികതയും കുറ്റവാസനയും പരസ്പരം വേറിടാനാകാത്ത വിധം ഒന്നായിരിക്കുകയാണ്,  'ചിലപ്പോള്‍ എനിക്ക് തോന്നും, ലൈംഗികാവശ്യങ്ങള്‍ക്ക് എന്തുകൊണ്ട് ഒരു പൊതുഇടം അനുവദിച്ചു കൂട ? കുറ്റവാസനകള്‍ക്ക് ഒരു പരിധി വരെ ശമനം കിട്ടും.... ഒരു പരിധിയുമില്ലാതെ മദ്യശാലകള്‍ വ്യാപകമായിടത്ത് വേശ്യാലയങ്ങളും അനുവദിച്ചു കൂടെ? സോറി..... വേശ്യാലയങ്ങള്‍ എന്നല്ല പറയേണ്ടത്, സെക്‌സ്‌തെറാപ്പി....' അദ്ദേഹം ഒരു വിഷാദിയെപ്പോലെ ചിരിച്ചു. 'പണ്ട് രാജാക്കന്‍മാര്‍ വേശ്യാലയങ്ങളില്‍ നിന്ന് ഭാരിച്ച നികുതികള്‍ പിരിച്ചെടുത്തിരുന്നു. എന്തുകൊണ്ട് നമുക്കിത് പരീക്ഷിച്ചു കൂട?'- എന്നോടുള്ള സ്‌നേഹം കൊണ്ടുമാത്രം അദ്ദേഹം ഇങ്ങിനെയൊക്കെ പറഞ്ഞു പോയതാണ്. അദ്ദേഹത്തെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്ക് ഇനി നേരിടേണ്ടത്  കൂടുതല്‍ പക്വതയും നെഞ്ചുറപ്പുമുള്ള ഒരു മനുഷ്യനെയാണ്, തന്റെ കുറ്റങ്ങളും കുറവുകളും സ്വന്തം മനഃസാക്ഷിയാലേ തിരുത്തികൊണ്ട് മുന്നേറുന്ന ഒരു നല്ല മനുഷ്യനെ കണ്ടില്ലെന്ന് നടിക്കാന്‍ കണ്ടാമൃഗങ്ങള്‍ക്കുമാത്രമേ ഇനി സാധിക്കുകയുള്ളു. മന്ത്രസഭയിലുണ്ടായിരുന്ന കാലത്ത്, തനിക്ക് നേരിടേണ്ടി വന്ന പ്രശ്‌നങ്ങള്‍; വസ്തുതാപരമായ സത്യങ്ങള്‍, അദ്ദേഹം തുറന്നുതന്നെ പറഞ്ഞു,'വികസനത്തിന്റെ പേരില്‍ വലിയ ആവേശങ്ങള്‍ ഞാന്‍ കാണിച്ചിട്ടുണ്ട്. നേരാംവണ്ണം എന്തെങ്കിലും ഇവിടെ ഇനി നടപ്പിലാക്കണമെങ്കില്‍ ഇപ്പോഴത്തെ രാഷ്ട്രീയാന്തരീക്ഷം മാറണം. പുതിയ ആളുകള്‍ വരണം. വികസനനയങ്ങളെ സര്‍ഗ്ഗാത്മകമായ തിരുത്തലുകളോടെ പിന്തുണക്കുകയാണ് പ്രതിപക്ഷങ്ങള്‍ ചെയ്യേണ്ടത്-' അതീവമൃദുലമായ വാക്കുകള്‍ ഉപയോഗിച്ച് വളരെ സൗമ്യമായിട്ടാണ് അദ്ദേഹം സംസാരിച്ചത്. പ്രാര്‍ത്ഥനയുടെ കരച്ചില്‍ കൊണ്ട് കറ കഴുകികളഞ്ഞ ആ മുഖത്ത് അപ്പോഴും ഒരു ചോദ്യചിഹ്നം ബാക്കിയാണ്- പൊതുസമൂഹത്തില്‍ എന്നെ ഇത്രമാത്രം കരിവാരിത്തേച്ചത് എന്തിനായിരുന്നു? ലൈംഗികാരോപണത്തില്‍ ഗുലുമാല് പിടിച്ചത് വേറെച്ചിലരാണ്. റെയിലിമ്മേല്‍ തലവെച്ച് ചതഞ്ഞുമരിച്ച രണ്ട് പെണ്‍കുട്ടികളുടെ കാര്യത്തിലും ഞാനല്ല............

ക്ഷോഭസ്വരത്തില്‍ പൊട്ടിത്തെറിച്ചു കൊണ്ട് അദ്ദേഹത്തിന് വേണമെങ്കില്‍ ഒട്ടുവളരെ കാര്യങ്ങള്‍ വിളിച്ചു പറയാമായിരുന്നു. സ്വന്തം അണികളെ പ്രകോപനപരമായി ഇളക്കിവിടുന്ന ഒരുതരത്തിലുള്ള പ്രസ്താവനകളും അദ്ദേഹം നടത്തിയില്ല. ... സെക്രട്ടറിയേറ്റിന്റേയും പരിസരങ്ങളുടേയും ഉള്ളറ രഹസ്യങ്ങളും തിരിമറികളും ആര്‍ക്കാണറിയാത്തത്? സര്‍ക്കാര്‍ വക്കീല്‍ തോറ്റുകൊടുക്കും; പൊതുസ്വത്തുക്കള്‍ കള്ളന്‍മാര്‍ തട്ടിയെടുക്കും- 'തനിക്ക് ബാധകമല്ലാത്ത ശരിതെറ്റുകള്‍ താനൊഴിച്ച് സര്‍വ്വര്‍ക്കും ബാധകമാണ്' എന്നമട്ടിലുള്ള സ്വാര്‍ത്ഥതയാണ് മലയാളികളുടെ പൊതുസ്വഭാവം. വമ്പന്‍മാര്‍ കുടുങ്ങാതിരിക്കാന്‍ ചികിത്സയുടെ പേരില്‍ ആശുപത്രിയില്‍ തള്ളിയിട്ട് ഒരു പാവം പെണ്ണിനെ കോമയില്‍ ലയിപ്പിച്ച് ഇഞ്ചിഞ്ചായി കൊന്നുകളഞ്ഞത് നമ്മള്‍ കണ്ടു! നീതിന്യായങ്ങള്‍ നടപ്പിലാക്കുന്നവര്‍- തന്നെ കുറ്റവാളികളും വ്യഭിചാരികളും ആയാല്‍, ആര്‍ ആര്‍ക്കെതിരെയാണ് വാളെടുക്കേണ്ടത്? സ്ഥാനമാനങ്ങളും ഉദ്യോഗങ്ങളും, വിലകൊടുത്തും തുണിയഴിച്ചും സ്വന്തമാക്കാം എന്ന ബോധത്തോളം അധഃപതിച്ചവരുടെ രാഷാട്രീയ മറിമായങ്ങള്‍ വലിയ ശബ്ദബഹളങ്ങളുണ്ടാക്കിക്കൊണ്ട് തടിയൂരുകയാണ്. കണ്‍സ്യൂമറിസത്തിന്റെ ഇരയായി മാറിയ മലയാളി മനസ്സിലേക്ക് വേശ്യാത്വവും വിചത്വവുമല്ലാതെ മറ്റൊന്നിനും ചേക്കേറാനാവാത്ത അവസ്ഥയാണ്. ഈയവസ്ഥയില്‍ വലിയ വിലകള്‍ പറയുകയും കൊടുക്കുകയും ചെയ്യുന്നതിനിയില്‍, നമ്മള്‍ വേറൊരുത്തന്റെ വലയിലകപ്പെട്ട വില്പനവസ്തുവായി മാറുകയാണ്. വലിയ വലിയ വിലകിട്ടുന്ന വില്പനച്ചരക്കാവുക എന്ന 'സ്വയം സായൂജ്യ'മാണ് കൊടുക്കല്‍ വാങ്ങലിന്റെ മനഃശാസ്ത്രമായി ടി.വി ഷോയിലും സീരിയലിലുമൊക്കെ ആഘോഷപൂര്‍വ്വം കൊണ്ടാടപ്പെടുന്നത്. ഭോഗമൂര്‍ഛയുടെ ഉള്‍ക്കുളിരിനേക്കാള്‍ വേറൊരു സുഖവും ഇല്ലെന്നുവന്നാല്‍ പിന്നെ, അധികാരത്തിന്റെ പതിന്മടങ്ങ് സുഖത്തിനു വേണ്ടിയുള്ള ആര്‍ത്തി പിടിച്ച നെട്ടോട്ടമായിരിക്കും. അതിജീവനത്തന്റെ പ്രതിസന്ധികള്‍ക്കു മുന്നില്‍ അവനവന്റെ ശരിതെറ്റുകള്‍ക്ക് ഒരിടത്തും പ്രസക്തിയില്ലാതാകും. ആര്‍ക്കും ആര്‍ക്കെതിരെയും എന്ത് തോന്നിയവാസങ്ങളും വിളിച്ചു പറയാം. അദ്ദേഹം പറഞ്ഞു,'ശരിതെറ്റുകള്‍ തനിക്കുകൂടി ബാധകമാണോ എന്ന് ചിന്തിയ്‌ക്കേണ്ടേ? മുഖമടച്ച് മറ്റൊരാളെ വിമര്‍ശിച്ചാല്‍ മാത്രം പോര, അവനവന്റെ ഭാഗം വരുമ്പോള്‍ മാതൃകാപരമായി കാര്യങ്ങള്‍ നിര്‍വ്വഹിച്ചു കാണിക്കുകയും വേണം പൊതുജനങ്ങളുടെയിടയില്‍  ആഴത്തില്‍ വേരുകളുള്ള ഒരു പാര്‍ട്ടിയെ ആര് വിളിച്ചാലും പിറകേ വാലാട്ടി വരുന്ന ഒരു പാര്‍ട്ടിയാണെന്ന് മുഖമടച്ച് ആക്ഷേപിച്ചതിനു ശേഷം, തൊട്ടനിമിഷത്തില്‍ ചെയ്യുന്നതെന്താണ്? മലയോര കര്‍ഷകരുടെ കള്ളമേല്‍വിലാസത്തില്‍ ആരുമായും രാഷ്ട്രീയവ്യഭിചാരം നടത്താന്‍ മടിയില്ലാത്തവരോട്, ഖജനാവ് കട്ടുമുടിക്കുന്ന കാട്ടുകള്ളന്മാരോട് തൊട്ടുകൂടായ്മയില്ല! ഏതുതരത്തിലുള്ള രാഷ്ട്രീയപ്രതിബദ്ധതയാണിത്? ഭയങ്കരം തന്നെ...'

'രാഷ്ട്രീയത്തന്റെ ഇരുണ്ട ഇടനാഴികകളില്‍ എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് ഇനി സധൈര്യം എഴുതാമല്ലൊ-ഞാന്‍ വിചാരിച്ചാല്‍ പലരുടേയും
  മുഖമൂടികള്‍ എനിക്ക് പിച്ചിച്ചീന്താന്‍ കഴിയും. പക്ഷെ, അത്രത്തോളം ദുഷ്ഠബുദ്ധിയൊന്നും എനിയ്ക്കില്ല....എടുത്തുച്ചാട്ടമോ അമിതാവേശമോ ഇല്ലാതെ കാര്യഗ്രഹണവിവേചനബുദ്ധിയോടെ പ്രവര്‍ത്തിയ്ക്കാനുള്ള കരുത്ത് എനിക്ക്,കുറേയേറെ വേദനിച്ചിട്ടാണെങ്കിലും ഇപ്പോള്‍ പകര്‍ന്നുകിട്ടയിട്ടുണ്ട്...'

തനിക്ക് നേരിടണ്ടി വന്ന മാനഹാനിയെക്കുറിച്ച് ഓര്‍ത്തുകൊണ്ടല്ല അദ്ദേഹം വിഷാദിച്ചത്. മലയാളത്തിന്റെ അന്തരാത്മാവില്‍ കാരുണ്യത്തിന്റെ ഹൃദയമുള്ള ഒരമ്മദൈവമുണ്ട്. സഹനത്തിന്റെ നെല്ലിപ്പടിയോളം സഹിയ്ക്കുന്ന അമ്മയാണത്-എന്നിട്ടും, എന്നെമാത്രമായി എന്തിന് ഇങ്ങനെ വേറിട്ടുമാറ്റി, ആത്മഹത്യയുടെ വക്കോളമെത്തുന്ന മാനഹാനിയിലേക്ക് തള്ളിയിട്ടു? ഒരര്‍ത്ഥത്തില്‍ എനിയ്ക്കിത് നല്ല പാഠമാണ്! പടച്ചവനേ, എനിക്ക് നല്ലത് വരട്ടെ!...

ഒരുകാര്യം കൂടി അദ്ദേഹം തറപ്പിച്ചു പറഞ്ഞു, 'കേരളത്തിന്റെ മുഖ്യധാരാരാഷ്ട്രീയം ചീഞ്ഞളിയാന്‍ തുടങ്ങിയിട്ടുണ്ട്...  ഈ കെടുനാറ്റത്തില്‍ നിന്നും  പൊതുമൂഹം മോചിക്കപ്പെടാത്തിടത്തോളം വികസനനയങ്ങളെന്ന് പറയുന്നത് തീരാത്ത കടകെണികളുടെ അഗാധഗര്‍ത്തങ്ങളായിരിക്കും. കടം വാങ്ങേണ്ടി വരും; അത് തെറ്റല്ല... എത്രത്തോളം അത് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയും എന്നിടത്താണ് ഭാവി സമൂഹത്തിന്റെ സാദ്ധ്യതകളുള്ളത്... കൂട്ടായ്മയിലൂടെയും സമവായത്തിലൂടെയും പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കാന്‍ കഴിയുമോ എന്ന് പരിശോധിയ്ക്കപ്പെടണം... മിയ്ക്കപ്പോഴും അത് വേണ്ടവിധം നടക്കാറില്ല: സ്വാര്‍ത്ഥതാല്പര്യങ്ങളുടെ താല്കാലികമോഹങ്ങള്‍ക്കു വേണ്ടി നിക്ഷേപസമാഹാരങ്ങളത്രയും ധൂര്‍ത്തപുത്രന്മാര്‍ കീശയിലാക്കും. പെണ്ണുപിടിയന്മാരെ മാത്രംവിലങ്ങ് വെച്ചാല്‍ പോര! ഇത്തരക്കാരെ നിര്‍ഭയം വിലങ്ങ് വെച്ച് അകത്തിടണം! ഇത്തരക്കാരുടെ നടപടിദൂഷ്യങ്ങള്‍ മൂലമാണ് ലോകബാങ്കിന്റെ ദുഷ്ഠലാക്കുകള്‍ നിര്‍ബാധം വിജയിക്കാന്‍ പോകുന്നത്... ലക്ഷ്യബോധം തീണ്ടിയില്ലാത്തവരുടെ കയ്യില്‍ കുമിഞ്ഞിടുന്ന ഡോളറുകളും കോടികണക്കിനുള്ള കള്ളപ്പണവും ചേര്‍ന്ന് അരാജകത്വപ്രവണതകള്‍ മൂര്‍ഛിപ്പിക്കും! കൊലയും കൊള്ളയും ബലാല്‍സംഗങ്ങളും കൊണ്ട് നാട് കുട്ടിച്ചോറാകും. ഒരു രാജ്യം മുഴുക്കെയും കൊള്ളയ്ക്കപ്പെട്ടു പോകും. വ്യാപകമായ കലാന്തരീക്ഷത്തെയാകും ഇവിടെയും നമ്മള്‍ ക്ഷണിച്ചു വരുത്താന്‍ പോകുന്നത്...'
'ക്ണിം ക്ണിം...'
പുറത്താരോ വന്നിട്ടുണ്ട്.
'എന്റെ പാര്‍ട്ടിസെക്‌റട്ടറിയാണ്.എനിക്
ക് ധൃതിയുണ്ട് സുഹൃത്തേ!'
അദ്ദേഹം ധൃതിപിടിച്ച്  കൊടിവെച്ച ഒരു കാറില്‍ സ്ഥലം വിട്ടുപോയപ്പോഴാണ്എനിക്ക് സ്ഥലകാല ബോധം വീണ്ടുകിട്ടിയത്. പെട്ടെന്ന് സൂചികുത്തുന്ന ഒരു നെഞ്ചുവേദന കൊണ്ട് ഞാന്‍ രണ്ടായി പിളരുമെന്ന് തോന്നി.