കാട്ടുപുല്ലുകള്‍

ആലങ്കോട് ലീലാകൃഷ്ണന്‍ 

ചെത്തിക്കോരിക്കളഞ്ഞാലും 
മുളക്കും കാട്ടുപുല്ലുകള്‍ 
മുറ്റത്ത്  കാടു കെട്ടുമ്പോള്‍ 
ചൊടിച്ചു സഹധര്‍മ്മിണി 
മുറ്റം ചെത്തി മടുത്തു ഞാന്‍ 
വയ്യ, പുല്ലു പറിക്കുവാന്‍ 
കുടുംബ പ്രശ്നമായിത്തീര്ന്നി-
തന്നു തൊട്ടു മുറ്റം പണി 
ഒടുക്കം മുറ്റം നന്നാക്കാന്‍ 
കരാറായ് ,പണി ഭംഗിയായ്‌ 
സിമന്റും കട്ടയും കല്ലു -
മൊതുക്കീ കാട്ടുപുല്ലിനെ
 ഒരുനാള്‍  നല്ല മുറ്റത്തൂ -
ടലസം   ഞാനുലാത്താവേ 
കട്ട തന്നിളുമ്പില്‍   കൂടി 
തല നീട്ടുന്നു  പുല്ലുകള്‍  
കാലില്‍ കെട്ടിപ്പിടിക്കുന്നു  
പിന്നെയും കാട്ടുപുല്ലുകള്‍ 
'സോദരാ ' മണ്ണില്‍ നിന്നു ഞാന്‍
 നിന്നെ വിട്ടെങ്ങു പോകുവാന്‍! 
താഴെയപ്പോള്‍ കാല്‍ച്ചുവട്ടില്‍ 
സര്‍വം സഹ പിടഞ്ഞുവോ !
അക,ത്താദി മനുഷ്യന്റെ 
കരളില്‍ കാടിരമ്പിയോ !