![]() |
ബ്രിജി |
അവർ വരുന്നു! എങ്ങനേയും
വഴങ്ങുന്ന ശരീരങ്ങൾ. എന്തും എടുത്തെറിയുന്ന വായ്മൊഴി. പെൺ കുട്ടിയാണെങ്കിൽ തെറി
പറയുന്നതാണ് തന്റേടം. ആണാണെങ്കിൽ അമിതഭാഷണത്തിന്റെ , കുരുട്ട് കൗശലത്തിന്റെ വിജയസാധ്യത.
സദാ പ്രസരിപ്പ്, പതഞ്ഞു പൊങ്ങുന്ന ഉത്സാഹം, ഒന്നിനോടും കൂസലില്ലായ്ക, ആരേയും
വെട്ടിവീഴുത്തുന്ന സാഹസികത ഇതെല്ലാമാണ് അവരുടെ അടയാളങ്ങൾ. നമ്മുടെ പുതിയ കൗമാര
-യൗവനങ്ങൾക്കായി ടി.വി ചാനലുകൾ ഒരുക്കി ക്കൊണ്ടിരിക്കുന്ന പരിശീലനക്കളരി,
തീന്മേശയിലെ വിഭവം പോലെ , രുചികരം, സുഗന്ധപൂരിതം , വർണ്ണസുരഭിലം. നിങ്ങലുടെ
കണ്ണിനും, ചെവിക്കും ഇക്കിളി വെച്ചു വിളമ്പുകയാണവർ. അതെ, എല്ലാ കണ്ണീർ- ഭീകര- സീരിയലുകളേയും കടത്തി വെട്ടുകയാണ് “റിയാലിറ്റി ഷോകൾ”
എന്താണ് റിയാലിറ്റി
ഷോ? റിയലല്ലാത്ത വികാരപ്രകടനങ്ങൾക്കൊരു വേദിയെന്നാണോ? എം.ടി.വിയിൽ ഈയിടെ കഴിഞ്ഞ
“റോഡി” നോക്കുക. ഇതിൽ തിരഞ്ഞെടുക്കപ്പെട്ട ആൺ കുട്ടികളും പെൺകുട്ടികളും മോട്ടോർ
സൈക്കിളിൽ ഒരു അന്താരാഷട്ര യാത്രയാണ് മത്സരം. അതിനിടയിൽ ഓരോ സ്ഥലത്തായി ക്യാമ്പു ചെയ്യുന്ന ഇവർ വിചിത്രങ്ങളായ ഒരു പാടു ദൗത്യങ്ങൾ (ടാസ്ക്ക്) ചെയ്ത് മികവു കാട്ടി
ഓരോരുത്തരെയായി പുറം തള്ളി ഒടുവിൽ ജയിക്കുന്ന ഒറ്റയാൻ ആണ് ‘റോഡി’യാവുക. രണ്ടു
ലക്ഷവും മോട്ടോർസൈക്കിളും സമ്മാനം.!
ഇതിനിടയിൽ മത്സരാർഥികൾ തമ്മിൽ
കിടമത്സരവും പകയും വിദ്വേഷവും പ്രകടിപ്പിക്കാനും പരസ്പരം പുറത്താക്കാനുമുള്ള
ശ്രമങ്ങൾ നടത്തുകയുമാവാം. താമസിക്കുന്ന മുറിയിലും മറ്റു പല സ്ഥലത്തും
വച്ചിരിക്കുന്ന ക്യാമറകൾ ഇവർ രഹസ്യമായി പറയുന്നതും, പ്രവർത്തിക്കുന്നതും എല്ലാം
വെളിപ്പെടുത്തുന്നു.
മത്സരത്തിന്റെ ഏതു ചട്ടവട്ടങ്ങളും സ്വീകരിച്ച് ഏതു ദൗത്യവും ചെയ്യാൻ തയ്യാറാവുന്ന ഇവരിൽ തന്റെ ചെകിട്ടത്ത് ആഞ്ഞടിക്കാൻ ഒരുത്തനെ അനുവദിക്കുന്ന പെൺകുട്ടി അടികൊണ്ട് , കണ്ണിൽ തീപ്പൊരി പറക്കുന്ന ദയനീയമായ ദൃശ്യവും കണ്ടില്ലേ?
എന്തെല്ലാം അനുഭവിച്ചിട്ടും , ഓരോ അവസരങ്ങളിലും വെറും
കയ്യോടെ പിരിഞ്ഞുപോകുന്നവരുടെ പേരുകൾ വെളിപ്പെടുത്തുന്ന എപ്പിസോഡ് കാണാനാണത്രെ
ഏറ്റവും കൗതുകം. വായിൽ മിടിക്കുന്ന ഹൃദയവുമായി ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ
തീരുമാനം കേൾക്കാനെന്ന പോലെ നില്ക്കുന്ന ഇവരുടെ മുഖം കണ്ടാൽ മരണശിക്ഷ
വിധിച്ചുകിട്ടിയത് പോലെയാണ്.ഇവിടെ പക്ഷെ, ഏഷ്യാനെറ്റ് സ്റ്റാർ സിംഗറിലേയോ
ഇന്ത്യൻ ഐഡലിലേയോ പോലെ വിധികര്‍ത്താക്കള്‍ കണ്ണീരൊഴുക്കുന്നില്ല. സാഡിസം
ആൾക്കൂട്ട രതിയാവുകയാണൊ?
ഈ കരയുന്ന വിധികർത്താക്കൾ, തങ്ങളുടെ ചുറ്റും
കാണുന്ന എണ്ണമറ്റ സങ്കടങ്ങളിലോ, അല്ലെങ്കിൽ ഇവരോട് ഒരവസരം ചോദിച്ച് കാല്‍ക്കൽ
വീഴുന്ന ആരുടേയും സങ്കടങ്ങളിലോ, മനമുരുകാതെ, കുറച്ചു നാൾ കൂടെക്കഴിഞ്ഞ മത്സരാർഥികൾ
പുറത്താക്കപ്പെടുമ്പോൾ ഒഴുക്കുന്ന കണ്ണീർ ,തുടയ്ക്കാതെ ഫൗണ്ടേഷൻ
തേച്ചുപിടിപ്പിച്ച് കവിളത്ത് ഇറ്റുനില്ക്കാൻ അനുവദിക്കുന്നത് കാണുമ്പോൾ
വാസ്തവത്തിൽ കൗതുകമാണ് തോന്നുക.
‘ടീൻ ദിവ’ എന്ന റിയാലിറ്റി ഷോയിൽ
അന്താരാഷ്ട്ര കൗമാരറാണി പട്ടത്തിന് മത്സരിക്കാനുള്ള മത്സരമാണ്. പതിനഞ്ചും
പതിനാറും വയസ്സുള്ള കുട്ടികളാണ് മത്സര‘ആർത്തികൾ’ .മരം കയറി ചാടുന്നതുൾപ്പെടെ ചില
വിചിത്ര ടാസ്ക്കുകൾ കാണിക്കേണ്ട ഇവരുടെ ക്യാമ്പിൽ എറ്റവുമധികം കണ്ടത്.‘ക്യാറ്റ്
ഫൈറ്റു’കളാണ്. കിടമത്സരങ്ങളും ,പകയും, പരസ്പരം പഴിചാരലുകളും എറ്റവും നന്നായി ആരാണ്
പ്രദർശിപ്പിക്കുന്നത് എന്നാണോ മത്സരം എന്ന് തോന്നിപ്പോകും.
ഒരു കുഞ്ഞിനെ
സ്ക്കൂളിൽ ചേർക്കുന്നത്, പല സാഹചര്യങ്ങളിൽ നിന്നും വരുന്ന, പല മാനസിക
നിലകളുള്ളവരുമായി ഇടപഴകി , അവൻ/അവൾ ഒരു സാമൂഹ്യജീവിയായി എല്ലാവരോടും രമ്യതയിൽ
ജീവിക്കാനാണെന്നുമൊക്കെ പറഞ്ഞിരുന്നത് വെറുതെയായിരുന്നോ? ഇവിടെ എല്ലാവർക്കും
പ്രാകൃതമായ സ്വാർഥതയാണ് അടിത്തറ. അതിനു മുകളിൽ പണം എന്ന പരമമായ ലക്ഷ്യത്തിലേക്ക്
കെട്ടുന്ന ചവിട്ടുപടികൾ. സ്വന്തം വിജയമെന്ന ലക്ഷ്യത്തിലേക്ക് മാർഗ്ഗമേതുമാവാം
എന്നൊരു പാഠം എത്ര മനോഹരമായാണ് ഇന്ന് പുതിയ തലമുറ
പഠിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
വി ചാനലിലെ ‘ഗെറ്റ് ഗോർജിയസ്’
മത്സരം പുത്തന്‍ മോഡലുകളെ തിരഞ്ഞെടുക്കുന്നതാണ്. കേരളത്തിന്റെ തനിമയായ ‘ലവ് ഗ്രീൻ
എൻവയോണ്മെന്റി’ലാണ് പരിപാടി നടക്കുന്നത്.(തനി മലയാളത്തിലാവുമ്പോൾ അതിന്റെ ഒരു
‘ഇഫക്ട്’ ഉണ്ടാവില്ല ) പണ്ടെന്നോ രാകേശ്വ്വരിയുടെ നേതൃത്വത്തിൽ നടന്ന ഒരു റെയിൻ
ഡാൻസിനെച്ചൊല്ലി ഒച്ചപ്പാടുണ്ടാക്കിയ ‘സില്ലി പീപ്പിൾസി’ന്റെ സ്വന്തം നാട്ടിൽ.
ഇവിടെ ‘സീറോ ബോഡി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അളവുകൾ, ചുരുങ്ങിയ ശരീരങ്ങൾ
നാമമാത്രമായ വസ്ത്രങ്ങൾ ഇട്ട് റാമ്പ് നടത്തവും പരസ്യാഭിനയവും എല്ലാം
പ്രദർശിപ്പിച്ച് മികവു കാണിക്കണം.ഇതിനെല്ലാം സഹായികളായി മെന്റർ, ട്രെയിനർ തുടങ്ങി
ഓരോരുത്തരുണ്ട്. പരസ്യാഭിനയവും നടത്തയും മറ്റും പഠിപ്പിക്കുന്ന ഒരാൾ, പേര്‘ആന്റി’
ഈ പെൺകുട്ടികളെ നഖശിഖാന്തം അവഹേളിക്കുമ്പോഴും ഒരു നപുംസകത്തെപോലെ കുഴഞ്ഞ ശബ്ദവും
ഭാവഹാവാദികളുമുള്ള ഇയാളെപ്പോലെ ഒരു നല്ല മനുഷ്യനില്ല എന്ന് പെൺകുട്ടികൾ ആണയിട്ടു
പറയുന്നു! ഏതവസരത്തിലും പെൺകുട്ടികൾ എവിടെയായിരുന്നാലും പരിശോധിക്കാനും അഭിപ്രായം
പറയാനും അധികാരമുള്ള ഇയാൾ കുളിമുറിയുടെ വാതിൽ തട്ടി, തുറക്കുന്നതിനു മുമ്പെ അകത്തു
ചാടിക്കയറി പെൺകുട്ടി ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ ക്രിയാത്മകതയും നിറവുമെല്ലാം
വിലയിരുത്തുന്നതും മത്സരത്തിന്റെ ഒരു ഭാഗമാണത്രെ.
ഇതിനേക്കാളൊക്കെ
വിചിത്രമായൊരു റിയാലിറ്റി ഷോ ആണിപ്പോൾ എം.ടി.വി. പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന
‘സ്പ്ളിറ്റ് വില്ലാ’ ഇതിൽ തിരഞ്ഞെടുക്കപ്പെട്ട രണ്ടു പുരുഷന്മാർ ഇരുപതു
പെൺകുട്ടികളുടെ ഇടയിൽ ജീവിച്ച് ഏതു പെൺകുട്ടിക്കാണ് പുരുഷനെ ഏറ്റവുമധികം
ആകർഷിക്കാൻ കഴിയുന്നത് എന്ന് കണ്ടുപിടിക്കുന്നതാണ് മത്സരം. ഹോട്ടലിൽ, സ്വിമ്മിംഗ് പൂ ളില്‍ , ഡാൻസ് ഫ്ളോറിൽ അങ്ങിനെ എല്ലായിടത്തും അല്‍പ്പ
വസ്ത്രധാരികളായ ഇവർ പരസ്പരം മത്സരിച്ച് കുഴഞ്ഞാടിയും, നൃത്തം ചെയ്തും
പുരുഷന്മാരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ ശ്രമിക്കുന്ന അവസരത്തിലും ഈ കുട്ടികളെ
പറ്റിയുള്ള കമന്റുകള്‍ ഏതായാലും പരസ്യമായി തന്നെ അവർ വിളമ്പുന്നു. ഒരു എപ്പിസോഡിൽ
ബോട്ടം സിക്സ്(എന്നു വെച്ചാൽ ഈ പുരുഷന്മാർക്ക് ഇഷ്ടപ്പെടാത്ത ആറു പേർ) വന്ന
കുട്ടികൾക്ക് എതെങ്കിലും രീതിയിൽ തങ്ങളുടെ കഴിവു കാണിക്കാൻ ഒരവസരം കൂടി നല്കി ഇവരെ
ഒരു ‘ഡേറ്റി’നു സമ്മതിക്കുന്നു.
അപാരമാണ് ഈ കുട്ടികൾ കാണിക്കുന്ന
കസർത്തുകൾ. ഒരു പെൺകുട്ടി തീന്മേശയിൽ ചാടിക്കയറി ശരീരമിളക്കി നൃത്തമെന്ന
വ്യാജേനയുള്ള എന്തോ കോപ്രായങ്ങൾ കാട്ടുന്നു. ഒരു പെൺകുട്ടി കവിത ചൊല്ലുന്നു,
ഫിലോസഫി പറയുന്നു! ഉന്നതവിദ്യാഭ്യാസവും സാമ്പത്തിക ഭദ്രതയും സൗന്ദര്യവുമുള്ള ഈ
കുട്ടികൾ ഇങ്ങനെ സ്വബോധം നഷ്ടപ്പെട്ടവിധം മറ്റുള്ളവരുടെ മുമ്പിൽ ‘കീടങ്ങളാവുന്ന’
കാഴ്ച്ച ദയനീയമാണ്. ശരീരത്തിലെ വസ്ത്രങ്ങളോടൊപ്പം സ്വാഭിമാനവും മനുഷ്യനെന്ന
നിലയിലുള്ള അന്തസ്സും ഉരിഞ്ഞെറിയുന്നു. കിട്ടാൻ പോകുന്ന സമ്മാന തുകയേക്കാൾ ഇരട്ടി
പണവും വിലപ്പെട്ട സമയവും പാഴാക്കി ഇങ്ങനെ സ്വയം വിലകെട്ട് ഈ കുട്ടികള്‍ എന്താണ്
നേടുന്നത്?
പണ്ട് ദേവദാസിഗൃഹങ്ങളിൽ കൈയിൽ മുല്ലപ്പൂമാലയും കീശ നിറയെ
സ്വർണ്ണനാണയങ്ങളുമായി ‘അഴകിയ രാവണന്മാരായി’ എത്തിയ പുരുഷന്മാരെ പ്രീതിപ്പെടുത്താൻ
ആട്ടവും പാട്ടുമായി കാമകേളിയാടേണ്ടി വന്ന സ്ത്രീകളെ ഇതിൽ നിന്ന് മോചിപ്പിച്ച്
സദാചാരവും, സംസ്ക്കാരവും പുനഃസ്ഥാപിക്കുകയും , ഇത്തരം കൂത്തമ്പലങ്ങളും
ദേവദാസി ഗൃഹങ്ങളും തച്ചുടയ്ക്കുകയുമെല്ലാം ചെയ്തത് വൃഥാവിലായിരുന്നോ എന്ന്
ചോദിക്കേണ്ടി വന്നിരിക്കുകയാണ്. ഇവിടെയിത് അത്യാധുനിക സാങ്കേതിക തികവോടെയുള്ള
രാസലീലകളാണെന്ന വ്യത്യാസമുണ്ട്. ഇതിലൂടെ ചാനലുകൽ കോരിയെടുക്കുന്ന പണം ചിന്തിക്കാൻ
കഴിയുന്നതിലപ്പുറമാണ്. റിയാലിറ്റി ഷോവിനു കിട്ടുന്നത്രയും പരസ്യം മറ്റൊന്നിനുമില്ല.
മത്സരങ്ങളിലേക്ക് എസ്.എം.എസ് അയയ്ക്കുന്ന ഫോൺ കമ്പനികൾ , പരസ്യക്കമ്പനികൾ, സ്പോൺസർ
ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവരെല്ലാം യഥേഷ്ടം പണം കൊയ്യുന്നു. കിട്ടുന്ന തുകയുടെ
നേരിയ ഒരംശമേ സമ്മാനത്തുകയായി വേണ്ടു. ഇതെല്ലാം അറിഞ്ഞാലും
മയക്കുമരുന്നിനടിമപ്പെട്ടവരെപ്പോലെ എല്ലാവരും ഇതിലേക്കാകൃഷ്ടരാവുന്നു.
ഇതിൽ
മൽസരിച്ച് ജയിക്കാൻ, സൗന്ദര്യവും പണവും ഉള്ള ചിലർക്കേ കഴിയുന്നുള്ളു. പക്ഷേ
ഇതെല്ലാം കണ്ട് ഇങ്ങിനെയാവാനോ ഇവിടെ എത്തിപ്പെടാനോ കഴിയാത്തതിൽ ഖേദിക്കുന്ന എത്രയോ
പേർ ആത്മവിശ്വാസം നഷ്ടപ്പെട്ട് തങ്ങളുടെ കഴിവുകേടിനേയോ മാതാപിതാക്കളുടെ
സാമ്പത്തിക ഭദ്രതയില്ലായ്മയേയോ ശപിച്ച് ഏതാണ്ടൊരു ഡിപ്രഷനിൽ എത്തിച്ചേരുന്ന
സംഭവങ്ങളുമുണ്ട്. ഹതഭാഗ്യരായി സ്വയം വിലയിരുത്തുന്ന ചിലർ അക്രമാസക്തരോ അന്തർമുഖരോ
ആവുന്നു. വിഷാദരോഗത്തിന്നടിമകളായിത്തീരുന്നു. ഒരു മൽസരത്തിൽ എല്ലാവർക്കും
ഒന്നാമതാവാന്‍ കഴിയില്ലെന്ന് മനസ്സിലാക്കാൻ ഈ കുട്ടികളെ ആരും പഠിപ്പിക്കുന്നില്ല.
ഇക്കഴിഞ്ഞ ദിവസം ശരീരം തളർന്ന ഒരു മൽസരാർഥിയെ ബാംഗ്ളൂരിലെ നിംഹാൻസ്
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വാർത്ത രാജ്യം മുഴുവൻ കേട്ടെങ്കിലും ഈ
‘റിയാലിറ്റി’ ക്രൂരതകൾക്ക് പോറലൊന്നുമുണ്ടായില്ല. ഒരു ബംഗാളി റിയാലിറ്റി
നൃത്തമത്സരത്തില്‍ വിധികർത്താക്കളുടെ നിശിതമായ വിമർശനം സഹിക്കാനാവാതെ മാനസികമായി
തളർന്നതിനെ തുടർന്നാണ് പെൺകുട്ടിയുടെ മനോനില തകർന്നത്. ഈ കടുത്ത മൽസരങ്ങൾക്കു
പിന്നിൽ മൽസരിക്കുന്ന മാതാപിതാക്കളും കുറവല്ല . .
എന്തായാലും പണം
മാത്രം ലക്ഷ്യമാക്കി ഏതു ‘യുദ്ധവും’ സ്പോൺസർ ചെയ്യുന്ന ചാനലുകളും
സ്ഥാപനങ്ങളുമെല്ലാം സ്വാർഥതയുടെ തറക്കല്ലിൽ പണിത കൊട്ടാരങ്ങളാണെന്ന് യുവതലമുറ
മനസ്സിലാക്കുമ്പോഴേക്കും പാതിജീവിതമെങ്കിലും ജീവിച്ചു തീരാതിരിക്കട്ടെ. എന്നാൽ
ഇതിനെല്ലാം യുവാക്കൾക്ക് ഉത്തരമുണ്ട്`.
“ആഫറ്റർ ആൾ ഇറ്റ്സ് മൈ ലൈഫ്”