കൃഷ്ണഗാഥ

ചെറുശ്ശേരി

ഇന്ദിര തന്നുടെ പുഞ്ചിരിയായൊരു
ചന്ദ്രിക മെയ്യിൽ പരക്കയാലെ
പാലാഴിവെള്ളത്തിൽ മുങ്ങിനിന്നീടുന്ന
നീലാഭമായൊരു ശൈലം പോലെ

        മേവിനിന്നീടുന്ന ദൈവതംതന്നെ ഞാൻ
       കൈവണങ്ങീടുന്നേൻ കാത്തുകൊൾവാൻ
       കീർത്തിയെ വാഴ്ത്തുവാനോർത്തു നിന്നീടുമെ-
       ന്നാർത്തിയെ തീർത്തു തുണയ്ക്കേണമേ

ദേശികനാഥൻ തൻ പാദങ്ങളേശുമേ-
പ്പേശലമായൊരു രേണുലേശം
ക്ലേശങ്ങളേശുന്ന പ്പാശങ്ങളേയ്‌വാൻ
ആശയം തന്നുള്ളിലാക്കുന്നേൻ ഞാൻ

       വാരണവീരൻ തന്നാനനം കൈക്കൊണ്ടു
       പൂരിച്ച വൻമദവാരി മെയ്യിൽ
      നിന്നുവിളങ്ങുന്ന ദൈവതം തൻ കനി-
      വേന്നും വിളങ്ങുകയെന്നിൽ മേൻമേൽ

ഭാരതീദേവിതൻ ഭൂരിയായുള്ളൊരു
കാരുണ്യപൂരവും വേറിടാതെ
നൻമധുവോലുന്ന നന്മൊഴിനൽകുവാൻ
തൺമ കളഞ്ഞു വിളങ്ങുകെന്നിൽ

           ഭാരതമായൊരു പീയൂഷരാശിക്കു
          കാരണമായൊരു വാരിധിയായ്‌
          വ്യാസനായുള്ളൊരു മാമുനി തൻ കൃപ
         ദാസനാമെന്നിൽ പുലമ്പേണമേ

മൂഢതകൊണ്ടു ഞാനേതാനുമുണ്ടിന്നു
കാടായിച്ചൊല്ലുവാൻ ഭാവിക്കുന്നു
ഭൂരികളായുള്ള സൂരികളെല്ലാരും
ചീറാതെ നിന്നു പൊറുക്കേണമേ


             സംസാര മോക്ഷത്തിൽ കാരണമായേതോ
            വൈരാഗ്യമെന്നല്ലോ ചൊല്ലിക്കേൾപ്പൂ
            എന്നതു തന്നെ വരുത്തിനിന്നീടുവാൻ
            ഇന്നിതു തന്നെ ഞാൻ നിർമ്മിക്കുന്നു


 ബോധമില്ലാതെ ഞാനേതുമേ വല്ലാതെ
 ഗാഥയായ്‌ ചൊല്ലുന്നു ഭാഷയായി
നിർഗുണനായുള്ളൊരീശനെക്കൊണ്ടല്ലോ
നിർഗുണമായതു ചേരുമപ്പോൾ

          കാടായിച്ചൊൽകിലും കൈടഭവാരിതൻ
         നീടാർന്നുനിന്നുള്ള ലീലയല്ലോ
        എന്നതുകൊണ്ടെനിക്കുള്ളിലില്ലേതുമേ
        മന്ദതയിന്നിതു നിർമ്മിക്കുമ്പോൾ
 
മാധവനാമമരപ്രഭുവേന്നതോ
മാപാപ പോക്കുന്നോനെന്നു കേൾപ്പൂ
എന്നതുകൊണ്ടു ഞാൻ വന്ദ്യരായുള്ളോരെ
വന്ദിച്ചുകൊണ്ടിതു നിർമ്മിക്കുന്നു
                                  (തുടരും)