ഭാഷയെ സ്ഫുടം ചെയ്തെടുക്കുന്ന കലയാണ്‌ കവിത




ഉണ്ണിക്കൃഷ്ണന്‍ ചെറുതുരുത്തി 

ആന്തരികമായി നവീകരിച്ച്‌ ഭാഷയെ സ്ഫുടം ചെയ്തെടുക്കുന്ന കലയാണ്‌` കവിത. എഴുത്തുകാർ വിമർശനങ്ങളെ ഗുണപരമായി കാണുകയും ഒപ്പം തന്നെ അതിനെ അതിജീവിച്ച്‌ ഊർജ്ജം ഉൾക്കൊള്ളുകയും വേണം. എഴുതാതിരിക്കാൻ വയ്യാത്ത അവസ്ഥയിൽ എഴുതിപ്പോകുന്നതാണ്‌ യഥാർത്ഥസർഗ്ഗസൃഷ്ടികൾ. ഭാവതാളസാന്ദ്രമായ സത്യദർശനവും, ദുർമേദസ്സുകളൊഴിവാക്കി സ്ഥൂലത്തിൽ നിന്നും സൂക്ഷ്മ ത്തിലേക്കുള്ള പ്രയാണവുമാണ്‌ കവിത എന്ന്‌ കവി ഉണ്ണിക്കൃഷ്ണൻ ചെറുതുരുത്തി അഭിപ്രായപ്പെട്ടു. ബാംഗ്ളൂർ മലയാളി റൈറ്റേഴ്സ് ആന്റ്‌ ആർട്ടിസ്ട്ടു ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ “കാവ്യാവലോകനം” പരിപാടി ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെക്രട്ടറി സി.ഡി.ഗബ്രിയേൽ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട്‌ ഇന്ദിരാബാലൻ ആദ്ധ്യക്ഷം വഹിച്ച യോഗത്തിൽ സുരേഷ് കോടൂർ,സുധാകരൻ രാമന്തളി എന്നിവർ പി.കൃഷ്ണൻ നമ്പ്യാർ, വെൺമണി സുരേന്ദ്രൻ, ജി.ബിജു എന്നിവരുടെ കണിക്കൊന്ന, കാലം തന്ന പാഠങ്ങൾ, ഫോട്ടോഷോപ്പിൽ ഒരു ആത്മകഥ എന്നീ കവിതാസമാഹാരങ്ങളെ  നിരൂപണവിധേയമാക്കി അവതരിപ്പിച്ചു. കവിതയിലൂടെ പറയാനുള്ള ദൌത്യം ഏറ്റെടുക്കുമ്പോൾ വായനക്കാരന്റെ മനസ്സിലേക്കെത്തുന്നതിനുള്ള സംവേദന സാധ്യത ആവശ്യമാണ്‌.അറിവുകളുടെ വേഗമാർന്ന കൈമാറ്റങ്ങളാണ്‌ ഇന്നത്തെ കവിതകൾ എന്നും യോഗം അഭിപ്രായപ്പെട്ടു.
തുടർന്നു നടന്ന ചർച്ചയിൽ എൻ.എ.എസ്.പെരിഞ്ഞനം,കെ.ആർ.കിഷോർ,സലീം കുമാർ,തങ്കച്ചൻ പന്തളം,ജി..ആർ. കവിയൂർ,ശിവശങ്കരൻ, കെ.ഡി.ജോണി,ടി.എൻ.എം.നമ്പൂതിരി എന്നിവർ സംസാരിച്ചു. ദിവ്യ പ്രമോദ്, ശ്രീലക്ഷ്മി, സന്തോഷ് ശിവൻ, എന്നിവർ കവിതകൾ ആലപിച്ചു. പി.കൃഷ്ണൻ നമ്പ്യാർ, വെൺമണി സുരേന്ദ്രൻ,ജി.ബിജു എന്നിവർ മറുപടി പ്രസംഗം നടത്തി.   പ്രമുഖ മാര്‍ക്സിസ്റ്റു സൈദ്ധാന്തികന്‍, പണ്ഡിതന്‍, വാഗ്മി, പത്രാധിപര്‍, സാഹിത്യ സാംസ്ക്കാരികനായകന്‍, തുടങ്ങി ബഹുമുഖ വ്യക്തിത്വത്തുന്നുടമയായ ശ്രീ പി.ഗോവിന്ദ പ്പിള്ളയുടേയും, അഞ്ചു പതിറ്റാന്ടു കാലം  നാടകരംഗം അടക്കിവാണ  നാടകാചാര്യന്‍  ശ്രീ പി.കെ.വേണുക്കുട്ടന്‍  നായരുടെയും നിര്യാണത്തില്‍  യോഗം അനുശോചനം നടത്തി. ട്രഷറര്‍ സുലൈമാൻ നന്ദി രേഖപ്പെടുത്തി.

സാര്‍ത്ഥകം  ന്യൂസ് സര്‍വീസ്